ഇസ്രായേല്‍ മിസൈലുകള്‍ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; അവകാശവാദവുമായി ഇറാന്‍; സമാധാന ചര്‍ച്ചകളില്‍ ബ്രിട്ടന്‍ പങ്കാളിയായതോടെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാതെ അമേരിക്ക; സൊറോക്ക ആശുപത്രിയില്‍ മിസൈല്‍ വീണതോടെ കട്ടക്കലിപ്പില്‍ നെതന്യാഹുവും
ഇസ്രായേല്‍ മിസൈലുകള്‍ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി;
ടെല്‍ അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ നിലംപരിശായ ഇറാന്‍ പുതിയ അവകാശവാദങ്ങളുമായി എത്തുകയാണ്. ഇസ്രായേല്‍ മിസൈലുകള്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്നാണ് ഇറാന്‍ വീമ്പിളക്കുന്നത്. നതാന്‍സ്, ഇസ്ഫഹാന്‍, ഖന്ദബ്, അരക് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് സമ്മതിച്ച ഇറാന്‍ അതിന് മുമ്പ് തന്നെ പ്രധാനപ്പെട്ട എല്ലാ സാധനങ്ങളും സുരക്ഷിതമായി മാറ്റി എന്ന് അവകാശപ്പെട്ടു.
ഇറാന്‍ സൈന്യത്തിലെ കമാന്‍ഡര്‍ മൊഹ്‌സെന്‍ റെസായി ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. എല്ലാ വസ്തുക്കളും ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്നാണ് റെസായി വീമ്പടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇസ്രയേല്‍ നിരന്തരമായി ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ്. അമേരിക്കയും ഈ ദൗത്യത്തില്‍ പങ്കാളികളാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ട്രംപ് ഈ നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
അതിനിടെ ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്ന ആവശ്യവും ട്രംപ് മുന്നോട്ടു വെച്ചിരുന്നു. ഇല്ലെങ്കില്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. വൈറ്റ് ഹൗസില്‍ യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിറ്റുവേഷന്‍ റൂമില്‍ ട്രംപ് ഉന്നത ഉദ്യോഗസ്ഥരുമായി വിശദമായി തന്നെ ഇറാനെ നേരിടേണ്ട മാര്‍ഗങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്തിരുന്നു. സമീപഭാവിയില്‍ ഇറാനുമായി ആണവ കരാര്‍ സംബന്ധിച്ച് അമേരിക്ക ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കിയത്.
അടുത്ത രണ്ടാഴ്ചക്കകം ഇറാന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. അതേ സമയം ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയില്‍് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതോടെ നെതന്യാഹു പ്രകോപിതനായി മാറിയിരുന്നു. ആക്രമണത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് ഉടന്‍ പകരം വീ്ട്ടുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇറാനിലെ പരമോന്നത നേതാവായ അയ്ത്തൊള്ള അലി ഖമേനിയെ വധിക്കുമെന്ന് തുടര്‍ന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിക്കുകയും ചെയ്തു.
കാറ്റ്സിന്റെ ഈ പ്രഖ്യാപനത്തെ നെതന്യാഹുവും തള്ളിക്കളഞ്ഞിട്ടില്ല. നേരത്തേ ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ രണ്ട് തവണ തീരുമാനിച്ചിരുന്നു എങ്കിലും അമേരിക്കയുടെ എതിര്‍പ്പ് കാരണം പിന്‍വാങ്ങുക ആയിരുന്നു. എന്നാല്‍ പിന്നീട് ഇസ്രയേല്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളും അവരുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലും ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. ഇന്ന് ജനീവയിലാ ചര്‍ച്ചകള്‍ നടക്കുക. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ഇറാന്‍ ആണവായുധം നേടുന്ന സാഹചര്യം ഉണ്ടാകരുതെന്ന കാര്യത്തില്‍ അമേരിക്കക്കും ബ്രിട്ടനും യോജിപ്പെന്ന് ഡേവിഡ് ലാമി വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഡേവിഡ് ലാമി ജനീവയിലെത്തും.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യു.എസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ നിലവിലെ സ്ഥിതിഗതികളാണ് ഇരു മന്ത്രിമാര്‍ വിലയിരുത്തിയത്. യുദ്ധം ഒഴിവാക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടല്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ക്ഷം പരിഹരിക്കാന്‍ നടത്തുന്നുണ്ട്. സംഘര്‍ഷ പശ്ചാത്തലത്തില്‍ ടെഹ്‌റാനിലെ എംബസിയുടെ പ്രവര്‍ത്തനം ഓസ്‌ട്രേലിയ അവസാനിപ്പിച്ചു.
യുദ്ധത്തില്‍ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധമുണ്ട്. അമേരിക്ക ഇടപെട്ടാല്‍ പ്രത്യാഘാതം മാരകമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെ ആക്രമിക്കുന്ന സാഹസത്തിന് അമേരിക്ക മുതിരരുതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയെ വധിക്കുന്നത് യുദ്ധലക്ഷ്യമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇന്നലെ പറഞ്ഞിരുന്നു.