ഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ? ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്; പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് ജെ.ഡി. വാന്‍സ്

ഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ?

Update: 2025-06-24 11:28 GMT

ടെഹ്‌റാന്‍: ബി 2 ബോംബര്‍ വിമാനങ്ങളുമായി എത്തി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടത് വെറുതേയായോ എന്ന സംശയം ശക്തമാണ്. യുഎസ് ആക്രമണം നടക്കുന്നതിനു മുന്‍പ് ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്തതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളില്‍നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസും സ്ഥിരീകരിച്ചു. പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍തക്ക അളവിലുള്ള യൂറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കയുടെ ആക്രമണം മുന്നില്‍കണ്ട ഇറാന്‍ യുറേനിയം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന. ഇറാന്‍ ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജെ.ഡി. വാന്‍സ് മുന്നറിയിപ്പ് നല്‍കി. 'ഞങ്ങള്‍ ഇറാനുമായിട്ടല്ല യുദ്ധം ചെയ്യുന്നത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതിക്ക് എതിരായാണ് ഞങ്ങളുടെ യുദ്ധം, ജെഡി വാന്‍സ് പറഞ്ഞു. ഇറാന്‍ ഭാവിയില്‍ ആണവായുധ നിര്‍മ്മാണം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന്‍ എത്രത്തോളം യുറേനിയം ശേഖിച്ചുവെന്നും ഫൊര്‍ദൊ ആണവകേന്ദ്രത്തിന് ആക്രമണത്തില്‍ എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നുമുള്ള കാര്യത്തില്‍ വാന്‍സ് വ്യക്തത വരുത്തിയിട്ടില്ല. 60 ശതമാനം സമ്പുഷ്ടീകരിച്ചതാണ് അപ്രത്യക്ഷമായ 400 കിലോഗ്രാം യുറേനിയം. ആയുധം നിര്‍മ്മിക്കാന്‍ പാകത്തിലുള്ള യുറേനിയമാണ് കാണാതായിരിക്കുന്നത്. ആണവായുധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ഇറാന്‍ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഇസ്രയേല്‍ ഉദ്യോഗസ്ഥരും യുറേനിയം കാണാതായ കാര്യം വ്യക്തമാക്കിയിരുന്നു.

യുറേനിയം കൂടാതെ ചില ഉപകരണങ്ങളും ഇവിടെനിന്ന് ഇറാന്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഫൊര്‍ദൊ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്. എന്നാല്‍, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മറ്റൊരു ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് ഇവ മാറ്റിയിരിക്കാമെന്നാണ് അമേരിക്കയും ഇസ്രയേലും കരുതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളിലായി അമേരിക്കന്‍ വ്യോമസേന ബോംബാക്രമണം നടത്തിയത്. ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടംമുതല്‍ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കിലും ഞായറാഴ്ചത്തെ ആക്രമണത്തോടെയാണ് അമേരിക്ക പ്രത്യക്ഷത്തില്‍ യുദ്ധമുഖത്തേക്ക് എത്തിയത്.

ആക്രമണവിവരം സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപ് തന്നെയാണ് അറിയിച്ചത്. ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്ക പ്രഹരമാണ് അമേരിക്കന്‍ വ്യോമസേന നല്‍കിയിരിക്കുന്നതെന്നാണ് ആക്രമണത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. അതേസമയം, ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നു എന്നത് സത്യമാണെങ്കിലും അവയ്ക്ക് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവ നീക്കം ചെയ്തതെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ലോകത്തിലെവിടേയ്ക്കും ആക്രമണം തൊടുക്കാന്‍ കഴിവുള്ള യുഎസിന്റെ സ്പിരിറ്റ് സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2 ഉപയോഗിച്ചായിരുന്നു അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. നോര്‍ത്രോപ്പ് ഗ്രമ്മന്‍ എന്ന യുഎസ് ആയുധ നിര്‍മാതാക്കളാണ് പ്രത്യേകതകള്‍ നിറഞ്ഞ യുദ്ധവിമാനം വികസിപ്പിച്ചത്. ഓരോ ബി2 വിമാനം നിര്‍മിക്കാന്‍ ഏകദേശം( 2.1 ബില്യണ്‍ ഡോളര്‍)18182 കോടി രൂപയിലധികമാണ് ചെലവ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വിലപിടിച്ച യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കുന്നത്.

ഹെവി ബോംബര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ വിമാനങ്ങള്‍ക്ക് 18000 കിലോ വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോ മീറ്റര്‍ ദൂരം വരെ താണ്ടാനുള്ള കരുത്തുമുണ്ട്. എണ്‍പതുകളില്‍ നിര്‍മിച്ച ബി 2 ബോംബര്‍ വിമാനം രൂപകല്‍പന കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രസിദ്ധമാണ്. ഒന്നും രണ്ടുമല്ല 19 ബി2 ബോംബര്‍ വിമാനങ്ങളാണ് യുഎസിനുള്ളത്. ശത്രുകളുടെ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ആക്രമിക്കാന്‍ ബി2 വിലെ സ്റ്റെല്‍ത്ത് ടെക്‌നോളജി സഹായിക്കും. ചെറിയ പക്ഷിയുടെ ആകൃതിയലുള്ള ബി2 ബോംബര്‍ വിമാനത്തെ കണ്ടെത്തുക സാധാരണ റഡാറുകള്‍ക്ക് പോലും പ്രയാസമാണ്

ഇറാനിലെ ഫോര്‍ദോ, നതാന്‍സ് , ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യുഎസ് ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ്. ഇറാന്റെ ഭീമന്‍ ആണവകേന്ദ്രമായ ഫോര്‍ദോ ഉള്‍പ്പടെ തകര്‍ക്കാന്‍ കഴിവുള്ളത് ഈ ബങ്കര്‍ ബസ്റ്റര്‍ ജിബിയു 57 എംഒപി ബോംബുകള്‍ക്ക് മാത്രമായിരുന്നു. യുഎസിന്റെ കൈവശം മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു 57 എംഒപിയില്‍ ഉള്ളത്. 13600 കിലോ ഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര ശക്തമായ പ്രതിരോധത്തെയും തച്ചുടയ്ക്കാന്‍ സാധിക്കും. 20 അടി നീളമുള്ള ഈ ബോംബ് ബി2 വിമാനത്തില്‍ മാത്രമേ പ്രയോഗിക്കാനാവൂ. മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ എന്നറിയപ്പെടുന്ന 2 ബോംബുകളാണ് ബി2 വിന് വഹിക്കാവുക.

Tags:    

Similar News