ടെഹ്‌റാനിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ച 'ട്രോജന്‍' തന്ത്രം; ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച കൃത്യത; ആകാശ വഴിയിലെ ആക്രമണം നോക്കിയിരുന്ന ഇറാന് അടി കിട്ടിയത് സ്വന്തം മണ്ണിലെ മൊസാദ് കേന്ദ്രങ്ങളില്‍ നിന്നും; ഇറാനെ ഇസ്രയേല്‍ നടുക്കിയത് 'ഗറില്ലാ തന്ത്ര'ത്തില്‍..

ടെഹ്‌റാനിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ച 'ട്രോജന്‍' തന്ത്രം

Update: 2025-06-14 05:35 GMT

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനിലേക്ക് കടന്നു കയറി അവിടെയുള്ള ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഓപ്പറേഷന്‍ റൈസിംഗ് ലയണിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. വര്‍ഷങ്ങളോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇസ്രയേല്‍ ഈ ദൗത്യം വിജയത്തില്‍ എത്തിച്ചത്. ഇതിലെ ഏറ്റവും ത്രസിപ്പിക്കുന്ന സംഭവമാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് അതീവ രഹസ്യമായി നടത്തിയ ചില നീക്കങ്ങള്‍.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ കേന്ദ്രീകരിച്ചാണ് അവര്‍ രഹസ്യ ഡ്രോണ്‍ ഫാക്ടറി സ്ഥാപിച്ചതും ആയുധങ്ങള്‍ എത്തിച്ചതും. ഇസ്രയേല്‍ ഏത് നിമിഷം വേണമെങ്കിലും ആക്രമണം നടത്താമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും ഇത്രയും ശക്തമായ തോതിലുള്ള തിരിച്ചടി നല്‍കാന്‍ കഴിഞ്ഞത് മൊസാദിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. ഇറാന്‍ ആണവ കേന്ദ്രങ്ങളാണ് പ്രധാനമായും ഇസ്രയേല്‍ ലക്ഷ്യം വെച്ചത്.

ഇതിനായി മൊസാദ് ചാരന്‍മാര്‍ ഇറാനില്‍ നിന്ന കൈമാറിയ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്താണ് ഇസ്രയേല്‍ സൈന്യം നീക്കം നടത്തിയത്. തുടര്‍ന്നാണ് ഇറാനില്‍ തന്നെ രഹസ്യ സൈനിക താവളം ഇസ്രയേല്‍ ഒരുക്കിയത്. ഇവിടെ വലിയ തോതില്‍ ഡ്രോണുകളും ആയുധങ്ങളും നിറച്ചു. ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍മാരെ കുറിച്ചുള്ള വിവരങ്ങളും സംഭരിച്ചിരുന്നു. തുടര്‍ന്ന് ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണവും ഒപ്പം വ്യോമാക്രമണവും നടത്തുകയായിരുന്നു.

ഇറാന്റെ മുഴുവന്‍ പ്രതിരോധ സംവിധാനങ്ങളും സ്തംഭിപ്പിച്ച്് കൊണ്ടാണ് ഇസ്രയേല്‍ ഈ ആക്രമണം നടത്തിയത്. ഇറാനിലെ നടാന്‍സ് ആണവ കേന്ദ്രത്തില്‍ 200 ഓളം പോര്‍ വിമാനങ്ങളാണ് ആഞ്ഞടിച്ചത്. ഇറാനിലുടനീളം സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുകളും മൊസാദ് തയ്യാറാക്കിയതായും ഇവ ഇറാന്റെ വ്യോമ പ്രതിരോധത്തെ കൂടുതല്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്.  ഇറാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും സായുധ സേനാ മേധാവിയുമായ മുഹമ്മദ് ബാഗേരിയേയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ തലവനായ ഹൊസൈന്‍ സലാമിയേയും വധിക്കാനും ഇസ്രയേലിന് കഴിഞ്ഞത് വലിയൊരു നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്.




 


ഇറാന്റെ മിസൈല്‍ ബാറ്ററി സംവിധാനത്തേയും നേരത്തേ മൊസാദ് തകര്‍ത്തിരുന്നു. ഇറാന്റെ ഡസന്‍ കണക്കിന് റഡാറുകളും മിസൈല്‍ ലോഞ്ചറുകളും നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാനില്‍ 330 ഓളം സ്ഫോടനങ്ങളാണ് നടന്നതെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍ നടാന്‍സിലെ ആണവ കേന്ദ്രങ്ങള്‍ പലതും ഭൂമിക്കടിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കോണ്‍ക്രീറ്റ് ബങ്കറുകളായിരുന്നു. ഇസ്രയേലിന്റെ കൈവശമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെ പ്രതിരോധിക്കാനുളള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

എന്നിട്ടും ഇവയെല്ലാം ആക്രമിച്ച് തകര്‍ക്കാന്‍ ഇസ്രയേലിന് കഴിഞ്ഞത് ഇറാന്‍ അമ്പരപ്പോടെയാണ് കാണുന്നത്. ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍മാരെ ഇസ്രയേല്‍ വധിക്കുക കൂടി ചെയ്തത് ഇറാന് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇറാന് ശ്കതിയായി തിരിച്ചടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് പ്രതിരോധ വിദഗ്ധര്‍ കണക്കാക്കുന്നത്.

ഇറാനില്‍ നടത്തിയ ആക്രമണം ഇസ്രയേല്‍ ആസൂത്രണം ചെയ്തത് അതീവരഹസ്യമായി, നീണ്ട തയാറെടുപ്പുകളോടെ. ആക്രമണത്തിന് നിലമൊരുക്കിയത് മൊസാദായിരുന്നു. ആക്രമണം നടക്കുമെന്ന് യുഎസ് അടക്കം ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായത് മൊസാദിന്റെ തന്ത്രങ്ങള്‍ കാരണമാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതിനു പിന്നാലേ യുദ്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ഡ്രോണുകളും ഏതാനും മിസൈലുകളും അയച്ചശേഷം സംഘര്‍ഷം ഇല്ലാതായി. അതിനുശേഷം ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ വിശദമായ പദ്ധതി തയാറാക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം ഇറാന്റെ മണ്ണില്‍ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേല്‍ സ്ഥാപിച്ചു. ഈ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചു.


 



ഇറാന്റെ ആണവപദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഉന്നത സൈനിക നേതൃത്വത്തിനെയും ലക്ഷ്യമിട്ട് വിവരശേഖരണം നടത്തി. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനില്‍ നുഴഞ്ഞുകയറിയ മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. വിവരശേഖരണം പൂര്‍ത്തിയായതോടെ ടെഹ്‌റാനിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഒപ്പം ശക്തമായ വ്യോമ ആക്രമണവും. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ സൈബര്‍ ആക്രമണവും നടത്തി.

ഇറാന്റെ സായുധസേന കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖ്രി, ഇറാന്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് മേധാവി ജനറല്‍ ഹുസൈന്‍ സലാമി, റവല്യൂഷനറി ഗാര്‍ഡിലെ മിസൈല്‍ പദ്ധതിയുടെ ചുമതലയുള്ള ജനറല്‍ അലി ഹാജിസാദാ, സായുധസേന ഡപ്യൂട്ടി കമാന്‍ഡര്‍ ഗുലാം അലി റാഷിദ്, ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. മുന്‍പ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍ വധിച്ചശേഷം ഇസ്രയേല്‍ നടത്തിയ 'റൈസിങ് ലയണ്‍' എന്നു പേരിട്ട കൃത്യതയോടെയുള്ള ആക്രമണം ഇറാനെയും ഞെട്ടിച്ചു.

Tags:    

Similar News