കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്‍കണമെന്ന് പാക്ക് പ്രധാനമന്ത്രി യുഎന്നില്‍; പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യയുടെ മറുപടി; അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രതികരണം

പാകിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് നിഴല്‍ യുദ്ധം നടത്തുന്നുവെന്ന് ഇന്ത്യ

Update: 2024-09-28 06:57 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്‍കണം എന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ ആരോപിച്ച ഷെഹ്ബാസ് ഷെരീഫിനെതിരെ 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും 2008-ലെ മുംബൈ ഭീകരാക്രമണവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉദ്ധരിച്ചാണ് മറുപടി നല്‍കിയത്. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് പാകിസ്താന്‍ ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ പ്രഥമ സെക്രട്ടറി ഭാവിക മംഗളാനന്ദന്‍ ആരോപിച്ചു.

ജമ്മു കശ്മീര്‍ വിഷയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുര്‍ഹാന്‍ വാനിയെ ന്യായീകരിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്കണം എന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയത്.

പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഭാവിക മംഗളാനന്ദന്‍ പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കുന്നതെന്ന് ഭാവിക വ്യക്തമാക്കി.

പാകിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് നിഴല്‍ യുദ്ധം നടത്തുകയാണെന്ന് ഭാവിക ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ചുട്ടമറുപടി നല്‍കുമെന്നും ഇന്ത്യയ്ക്കെതിരെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ അത് അനന്തരഫലങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി.

'ലിസ്റ്റ് നീണ്ടതാണ്' ഇസ്ലമാബാദിന്റെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്ക് മറുപടിയായി മംഗളാനന്ദന്‍ പറഞ്ഞു. ഭീകരവാദവുമായി ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയ്ക്കെതിരായ ഭീകരത ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവര്‍ പറഞ്ഞു.

'ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം ആതിഥേയത്വം വഹിച്ച ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി തീവ്രവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യം' ഇന്ത്യയുടെ മറുപടി പ്രസംഗത്തില്‍ മംഗളാനന്ദന്‍ പറഞ്ഞു.

'ഭരണത്തോടുള്ള പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്ഥാന്റെ നിര്‍ദേശങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. നിയന്ത്രണരേഖ കടന്ന് ആസാദ് കശ്മീര്‍ ഏറ്റെടുക്കുമെന്ന് നേതൃത്വം പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്' ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടു.

ഭീകരവാദം, മയക്കുമരുന്ന്, രാജ്യാന്തര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്താനെ 'സൈന്യം നടത്തുന്ന രാജ്യം' എന്നാണ് മംഗളാനന്ദന്‍ വിശേഷിപ്പിച്ചത്. ഈ പ്രശ്നങ്ങള്‍ക്ക് പേരുകേട്ട ഒരു രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപരമായ ഇത്തരമൊരു ഫോറത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നതില്‍ പാകിസ്താനോട് അവിശ്വാസം അവര്‍ പ്രകടപ്പിച്ചു. കൃത്രിമ തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യപരമായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത് അതിലും അസാധാരണമാണ്- മംഗളാനന്ദന്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ മേഖലയിലെ സമാധാനവും തിരഞ്ഞെടുപ്പും തകര്‍ക്കാന്‍ പാകിസ്താന്‍ മുമ്പേ ശ്രമിച്ചിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. അത്തരമൊരു രാജ്യം എവിടെയും അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്- അവര്‍ പറഞ്ഞു.

'ഭീകരതയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല' എന്നായിരുന്നു പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്താന്റെ നിര്‍ദേശത്തോടുള്ള മംഗളാനന്ദന്റെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള പാകിസ്താന്‍ ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

'' ഇന്ന് രാവിലെ യുഎന്‍ ജനറല്‍ അസംബ്ലി പരിഹാസ്യമായ ഒരു നടപടിക്ക് സാക്ഷ്യം വഹിച്ചു. പാക് പ്രധാനമന്ത്രി ഇന്ത്യയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ലോകത്തിന് മുഴുവന്‍ അറിയാവുന്നത് പോലെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ വളരെ നാളുകളായി പാകിസ്താന്‍ അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്.

അവര്‍ ഇന്ത്യയുടെ പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തി. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരത്തും, തീര്‍ത്ഥാടനസ്ഥലങ്ങളിലും ആക്രമണം നടത്തി. ഈ പട്ടിക വളരെ വലുതാണ്. അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെകുറിച്ച് സംസാരിക്കുന്നത് അങ്ങേയറ്റം കപടമായ നിലപാട് മാത്രമാണ്. തെരഞ്ഞെടുപ്പുകളില്‍ പോലും കൃത്രിമം കാണിച്ച ചരിത്രമുള്ള രാജ്യം ജനാധിപത്യ പ്രക്രിയയിലൂടെയുള്ള തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്.

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍. അവിടുത്തെ തെരഞ്ഞെടുപ്പ് ഭീകരരുടെ സഹായത്തോടെ തടസ്സപ്പെടുത്തനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. 1971ല്‍ ന്യൂനപക്ഷ വംശഹത്യ നടത്തുകയും അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് എന്നത് തന്നെ പരിഹാസ്യമായ കാര്യമാണ്. പാകിസ്താന്‍ എന്താണെന്നുള്ളത് ഈ ലോകത്തിന് മുഴുവന്‍ വ്യക്തമായിട്ട് അറിയാം.

തീവ്രവാദികള്‍ അവരുടെ സ്വന്തം വീടായി പാകിസ്താനെ കാണുന്നു. കശ്മീരിനെ കുറിച്ച് ഷെഹബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാനാകുന്നതല്ല. നുണകള്‍ പറഞ്ഞ് സത്യത്തെ നേരിടാനാണ് അവരുടെ ശ്രമമെന്നും'' ഭാവിക ചൂണ്ടിക്കാണിച്ചു. കശ്മീരില്‍ ഇന്ത്യ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചുവെന്നും, സൈന്യത്തെ വിന്യസിച്ചത് പാകിസ്താന് എതിരായിട്ടാണെന്നുമാണ് ഷെഹബാസ് ഷെരീഫ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആരോപിച്ചത്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാകിസ്താന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ജനറല്‍ അസംബ്ലിയില്‍ ഭീഷണി മുഴക്കിയിരുന്നു.

Tags:    

Similar News