യുക്രൈയിനില്‍ ജയം നേടിയാല്‍ അടുത്ത ലക്ഷ്യം ലിത്വേനിയ; പുടിന്റെ മനസ്സ് തിരിച്ചറിഞ്ഞ് സിഐഎ; പാശ്ചാത്യ രാജ്യങ്ങളുടെ ശക്തി പരീക്ഷണം റഷ്യയുടെ ലക്ഷ്യമാകുമ്പോള്‍

Update: 2025-05-30 05:45 GMT

ന്യുയോര്‍ക്ക്: യുക്രൈനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വിജയം നേടിയാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ അടുത്തതായി ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന രാജ്യം ഏതാണെന്ന് വ്യക്തമായി. നാറ്റോ സഖ്യരാജ്യമായ ലിത്വേനിയ ആക്രമിക്കാനാണ് പുട്ടിന്‍ പദ്ധതിയിടുന്നതെന്നാണ് മുന്‍ ജനറലും സി.ഐ.എ മേധാവിയുമായ ഡേവിഡ് പെട്രായസ് വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങളുടെ ശക്തി പരീക്ഷിക്കുന്നതിനോ അല്ലെങ്കില്‍ കൂടുതല്‍ വിശലമായ ആക്രമണം നടത്തുന്നതിനോ മുന്നോടിയായിട്ടായിരിക്കും പുട്ടിന്‍ ഇത്തരമൊരു ശ്രമം നടത്തുന്നതെന്നാണ് പെട്രായസ് വ്യക്തമാക്കുന്നത്.

പുട്ടിന് ഇതൊക്കെ ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസരം ഒരുക്കിക്കൊടുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പെട്രായസ് ഇക്കാര്യത്തില്‍ മുന്‍ പ്രസിഡന്റ് ജോബൈഡനേയും വിമര്‍ശിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പതിനായിരക്കണക്കിന് അമേരിക്കയുടേയും ബ്രിട്ടന്റെയും സൈനികരെ നയിച്ച പ്രഗത്ഭനായ സൈനിക മേധാവിയായിരുന്നു പെട്രായസ്. യുദ്ധക്കളത്തില്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആയുധങ്ങള്‍ മികച്ച പ്രതിരോധശേഷി ഉള്ളവ ആണെന്നും പെട്രായസ് ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത് എന്ന് അദ്ദേഹം ലണ്ടനില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്ന വേളയില്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന കാര്യം കാത്തിരുന്ന് കാണാം എന്നും പെട്രായസ് ചൂണ്ടിക്കാട്ടി. ഒരു പാവ നേതാവിനെ പ്രതിഷ്ഠിക്കാനും യുക്രൈനെ നിയന്ത്രിക്കുന്നതിനുമായി പ്രസിഡന്റ് സെലെന്‍സ്‌കിയെ അട്ടിമറിക്കുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നാണ് പെട്രായസ് ആരോപിക്കുന്നത്. ഇക്കാര്യം പൂര്‍ത്തിയായാല്‍ പുട്ടിന്റെ അടുത്ത ലക്ഷ്യം ബാള്‍ട്ടിക് രാജ്യങ്ങളായിരിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പൂട്ടിന്‍ ഈയിടെ നിരന്തരമായി പ്രസംഗങ്ങളില്‍ ലിത്വാനിയയെ കുറിച്ച് പരാമര്‍ശിക്കുന്ന കാര്യവും പെട്രായസ് എടുത്തു പറഞ്ഞു. യുദ്ധത്തില്‍ റഷ്യക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈനികരിലെ വലിയൊരു വിഭാഗം കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായും പെട്രായസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നിട്ടിറങ്ങിയിട്ടും ഇപ്പോഴും പരിഹാരം ആയിട്ടില്ല. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ട്രംപ് പുട്ടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Similar News