ബംഗ്ലാദേശ് കറന്‍സി നോട്ടില്‍നിന്ന് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ പുറത്ത്; കറന്‍സിയില്‍ ഇനി മുതല്‍ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും യുദ്ധസ്മാരകങ്ങളും; ഹസീനയുടെ പുറത്താക്കലിനു പിന്നാലെ നിര്‍ണായക നീക്കം

ബംഗ്ലാദേശ് കറന്‍സിയില്‍നിന്ന് ഷെയ്ഖ് മുജീബുറഹ്‌മാന്‍ പുറത്ത്

Update: 2025-06-01 14:15 GMT

ധാക്ക: ബംഗ്ലാദേശ് കറന്‍സി നോട്ടുകളില്‍നിന്ന് രാഷ്ട്രപിതാവും മുന്‍പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്‌മാന്‍ പുറത്തായി. ജൂണ്‍ ഒന്ന് മുതലാണ് ബംഗ്ലാദേശില്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നത്. രാജ്യംവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയാണ് മുജീബുറഹ്‌മാന്‍. രാജ്യത്തെ എല്ലാ കറന്‍സി നോട്ടുകളിലും മുജീബുറഹ്‌മാന്‍ ഇടംപിടിച്ചിരുന്നു.

ഹസീനയുടെ പുറത്താക്കലിനും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര കൊട്ടാരങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കറന്‍സിയുടെ ഡിസൈന്‍.

'പുതിയ സീരീസിലും രൂപകല്‍പ്പനയിലുമുള്ള നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക' ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊസൈന്‍ ഖാന്‍ പറഞ്ഞു.

കറന്‍സി നോട്ടുകളില്‍ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങള്‍, അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികള്‍, കൂടാതെ 1971-ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകം എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Similar News