യുക്രൈനിലേക്കുള്ള റഷ്യന്‍ സേനയുടെ വിന്യാസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കെര്‍ച്ച് ബ്രിഡ്ജ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് യുക്രൈന്‍; റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി
മോസ്‌കോ: ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് തൊട്ടു പിന്നാലെ റഷ്യക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കെര്‍ച്ച് ബ്രിഡ്ജാണ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത്. റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. സ്ഫോടനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. അതേസമയം പാലം തകര്‍ത്തതടക്കമുള്ള വിഷയങ്ങള്‍ റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്. റഷ്യയെയും ക്രിമിയന്‍ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍ പാലത്തില്‍ ജലനിരപ്പിന് താഴെയാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രൈന്റെ എസ്. ബി. യു സുരക്ഷാ വിഭാഗം വ്യക്തമാക്കിയത്. ആയിരത്തി ഒരുനൂറ് കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായും അവ പൊട്ടിത്തെറിച്ച് പാലത്തിന്റെ അണ്ടര്‍വാട്ടര്‍ തൂണുകള്‍ തകര്‍ന്നതായും എസ്.ബി.യു വ്യക്തമാക്കി. പാലത്തെ താങ്ങിനിര്‍ത്തുന്ന നിരവധി തൂണുകളില്‍ ഒന്നിന് സമീപം സ്ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്ത് വിട്ടിട്ടുണ്ട്. പന്ത്രണ്ട് മൈല്‍ നീളമുളളതാണ് ഈ പാലം.
പാലത്തില്‍ നിന്ന് ശക്തിയായി പുക ഉയരുന്നതായും ദൃശ്യങ്ങളില്‍ കാണാം. അതേ സമയം റഷ്യയും യുക്രൈനും തമ്മില്‍ ഇസ്താംബുളില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട സമാധാന ചര്‍ച്ചയിലും വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയാകാതെ പിരിഞ്ഞു. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാന്‍ ഇരുരാജ്യങ്ങളും ധാരണയായെങ്കിലും വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ തീരുമാനം ആകാതെ നീളുകയാണ്. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിരുപാധിക വെടിനിര്‍ത്തല്‍ എന്ന യുക്രൈന്‍ ആവശ്യം റഷ്യ വീണ്ടും നിരസിച്ചിരിക്കുകയാണ്.
റഷ്യയുടെ കടുംപിടുത്തം കാരണമാണ് വെടിനിര്‍ത്തല്‍ ധാരണയാകാത്തതെന്നാണ് യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നത്. സ്പൈഡേഴ്സ വെബ് എന്ന് പേരിട്ടിരുന്ന യുക്രൈന്റെ ഡ്രോണാക്രമണത്തില്‍ റഷ്യക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടായത്. 117 ഡ്രോണുകളാണ് യുക്രൈന്‍ റഷ്യന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരേ തൊടുത്തുവിട്ടത്. റഷ്യയുടെ നാല്‍പ്പതിലധികം പോര്‍ വിമാനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. അതേ സമയം നേരത്തേയും തങ്ങള്‍ കെര്‍ച്ച് ബ്രിഡ്ജ് ആക്രമിച്ചിട്ടുണ്ടെന്നാണ് യുക്രൈന്‍ സൈന്യത്തിലെ ലഫ്റ്റണന്റ് ജനറല്‍ വാസില്‍ മാലിയുക്ക് വ്യക്തമാക്കിയത്. 2022 ലും 2023 ലുമായിട്ടാണ് ആക്രമണം നടത്തിയത്. ക്രിമിയ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
2014 ല്‍ റഷ്യ ക്രിമിയന്‍ ഉപദ്വീപ് യുക്രൈ്നില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഇവിടം പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കുകയില്ല എന്നാണ് യുക്രൈന്‍ നിലപാട്.