ഹമാസിനെതിരെ പല മുസ്്ലീം ഗോത്രങ്ങളും തിരിയുമെന്ന് നെതന്യാഹു പറഞ്ഞത് ശരിയാവുന്നു; ഗസ്സയില്‍ ഇസ്രയേല്‍ സ്പോണ്‍സേഡ് സായുധ സംഘങ്ങളും; അബു ഷബാബിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫോഴ്സസ് പോരടിക്കുന്നത് ഹമാസിനെതിരെ; ഗസ്സയില്‍ ഇനി ആഭ്യന്തരയുദ്ധത്തിന്റെയും ഭീതി!

Update: 2025-06-10 16:07 GMT

യുദ്ധ തന്ത്രങ്ങളിലും ചാര തന്ത്രങ്ങളിലും എന്നും മുന്നിലാണ് ഇസ്രയേല്‍. നേരത്തെ, യാസിര്‍ അറഫാത്തിന്റെ ക്യാമ്പിലും, ഈജിപ്ഷ്യന്‍ രാജ്യകൊട്ടരത്തിലും, ജോര്‍ദാന്‍ രാജാവിന്റെ വസതിയിമൊക്കെ മൊസാദിന് ഇസ്രയേലിന് വേണ്ടി പണിയെടുക്കന്ന ചാരന്‍മ്മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. അതുപോലെ ഒരു യുദ്ധതന്ത്രത്തിനാണ് ഹമാസ് ഇപ്പോള്‍, ഗസ്സയിലും തുടക്കം കുറിച്ചിരിക്കുന്നത്.

ഹമാസിന്റെ 70 ശതമാനം ശക്തിയും നശിപ്പിച്ച ഇസ്രയേല്‍, അവര്‍ വര്‍ഷങ്ങള്‍ എടുത്ത് പണിത തുരങ്കങ്ങളുടെ 75 ശതമാനവും തകര്‍ത്തിരിക്കയാണ്. എന്നാല്‍ ഹമാസിനെ മുച്ചൂടും മുടിക്കണമെങ്കില്‍ ഗസ്സയിലെ ജനങ്ങളുടെ പിന്തുണ കൂടിവേണമെന്ന് ഇസ്രയേലിന് നന്നായി അറിയാം. അതിനാല്‍ അവര്‍ ഒരു ഹമാസിനോട് പോരാടിക്കാനായി ഒരു പുതിയ ആഭ്യന്തര സേനയെ രൂപപ്പെടുത്തിരിക്കയാണ്. ഇതോടെ ഗസ്സയില്‍ ഇനി ആഭ്യന്തര യുദ്ധംകൂടി ഉണ്ടാവുമോ എന്നാണ് സംശയിക്കപ്പെടുന്നത്.

ഹമാസിനെതിരെ പോപ്പുലര്‍ ഫോഴ്സസ്

ഹമാസിന്റെ തന്ത്രത്തെ ചെറുക്കാനും അതിന്റെ സൈനിക, രാഷ്ട്രീയ ശക്തി നിര്‍വീര്യമാക്കാനും ഇസ്രായേല്‍ ഹമാസ് വിരുദ്ധ ശക്തികള്‍ സൃഷ്ടിച്ച പുതിയ സായുധ സംഘത്തിന്റെ പേരാണ് പോപ്പുലര്‍ ഫോഴ്സസ്. യാസര്‍ അബു ഷബാബ് എന്നയാളുടെ നേതൃത്വത്തിലുള്ള ഈ സംഘം ഹമാസിന്റെ ശേഷിപ്പുകളെ കൂടി ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. പോപ്പുലര്‍ ഫോഴ്സ്സ് എന്ന 300 പേരടങ്ങുന്ന സൈന്യം ഇപ്പോള്‍ ഭക്ഷ്യ സഹായ മേഖലകള്‍ പിടിച്ചെടുത്തിരിക്കയാണ്. യാസര്‍ അബു ഷബാബ്, ഗസ്സയിലെ റഫാഹ് സ്വദേശിയായ ബെദ്വീന്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മുന്‍പ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇയാള്‍, ഇപ്പോള്‍ പോപ്പുലര്‍ ഫോഴ്സസ് എന്ന പേരില്‍ ഒരു സായുധ സംഘത്തെ നയിക്കുന്നു. ഇയാള്‍ ഹമാസുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ ഇസ്രയേല്‍ ആ അവസരം മുതലെടുക്കുകയായിരുന്നു.

ഈ സംഘം, ഹമാസിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുയാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് റഫാഹ് മേഖലയില്‍. ഇവരുടെ പ്രധാന പ്രവര്‍ത്തനം, ഭക്ഷ്യ സഹായം വിതരണം ചെയ്യുന്നതിനുള്ള സുരക്ഷ ഉറപ്പാക്കുന്നതാണ്. എന്നിരുന്നാലും, ഇവര്‍ക്ക് ഭക്ഷ്യ സഹായം കവര്‍ച്ച ചെയ്യുന്നതില്‍ പങ്കുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ ഇവര്‍ക്ക് രഹസ്യമായി ആയുധം നല്‍കുന്നു എന്ന ആരോപണവും ഉണ്ട്. ഉടനെ തന്നെ ഹമാസിനെതിരെ ഗസ്സയില്‍ പല ഗോത്രങ്ങളും തിരിയുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

അതിന്റെ തുടക്കമാണ് ഇത് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഹമാസ് കെരേം ഷാലോമിന് സമീപത്തുവെച്ച് അബു ഷബാബിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അയാള്‍ രക്ഷപ്പെട്ടെങ്കിലും സഹോദരന്‍ കൊല്ലപ്പെട്ടു. ഇതോടെ അബു ഷബാബ് ഹമാസിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കയാണ്.

ഗസ്സ ആഭ്യന്തര യുദ്ധത്തിലേക്ക്

ഗസ്സയില്‍ ഇസ്രയേല്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു, ഹമാസ് ഇല്ലാതായാല്‍ മറ്റൊരു ഭീകര സംഘം ആ വിടവിലേക്ക് പ്രവേശിക്കുമെന്നത്. ഹമാസ് വിരുദ്ധ ശക്തികള്‍ ഒടുവില്‍ ഇസ്രായേല്‍- ജൂത വിരുദ്ധരായി മാറും. തങ്ങള്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയവര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞത് ഇസ്രയേല്‍ പലവട്ടം കണ്ടിട്ടുണ്ട്. അതുപോലെ യാസര്‍ അബു ഷബാബ്, നായകനാണോ വില്ലനാണോ അവശേഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

സായുധ സംഘത്തില്‍ 300 പേര്‍ മാത്രമേയുള്ളുവെങ്കിലും ഏകദേശം, പതിനായിരത്തോളം പേരുടെ അനുഭാവ ഗ്രുപ്പും, പോപ്പലുര്‍ ഫോഴ്സിന് ഒപ്പമുണ്ട്്. ഭാവിയില്‍ ഹമാസിന് പകരം ഒരു പൊളിറ്റക്കല്‍ പാര്‍ട്ടിയായി തന്നെ ഇതിനെ മാറ്റാമെന്നും ഇസ്രയേല്‍ കരുതുന്നുണ്ട്. പോപ്പുലര്‍ ഫോഴ്സ്സ് വളരുന്നതോടെ ഹമാസ് ഒറ്റപ്പെടുമെന്നും, പലഭാഗത്തും ആഭ്യന്തര യുദ്ധം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ജറുസലേം പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗസ്സയില്‍ ഹമാസിനെതിരായ പ്രതിഷേധം അടുത്തകാലത്തായി ശക്തമാണ്. ഇക്കഴിഞ്ഞ രണ്ടീ മാസത്തിനിടെ ഗസ്സയിലെ അഞ്ചിടത്താണ് ഹമാസ് വിരുദ്ധ പ്രകടനം ഉണ്ടായത്. ഹമാസ് ഭീകരര്‍ ഗസ്സയില്‍ നിന്ന് പുറത്ത് പോകണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഇപ്പോള്‍ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും എല്ലാം ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുകയാണ്.

ഹമാസ് എന്ന മാലിന്യത്തെ തൂത്തെറിയണം എന്നാണ് പല റാലികളിലും പങ്കെടുത്തവര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍. ലോകം കരുതുന്നത് ഗസ്സ ഹമാസാണെന്നും ഹമാസ് ഗസ്സയാണെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ ആരും തന്നെ ഹമാസിനെ തെരഞ്ഞെടുത്തിട്ടില്ല എന്നും ജനങ്ങള്‍ പറയുന്നു. അത് കൊണ്ട് തന്നെ ഹമാസ് പിന്‍വാങ്ങണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.ഹമാസ് ഭീകരരെ ഇപ്പോള്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും കുട്ടിക്കാലം മുതല്‍ തന്നെ അവരുടെ ക്രൂരതകള്‍ കണ്ടാണ് വളര്‍ന്നത് എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജീവിതം പാഴാക്കിയതിന് ഉത്തരവാദികള്‍ ഹമാസ് നേതാക്കളാണ് എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

രണ്ടുമാസം മുമ്പ് ഗസ്സയില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ ഒരു ഇരുപത്തിരണ്ടുകാരനെ അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം വെടിവെച്ചു കൊന്ന കാര്യം അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹമാസ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വ്യക്തി ആയിരുന്നു അല്‍-റുബായ് എന്ന ഈ ചെറുപ്പക്കാരന്‍. കൂടാതെ ഗസ്സ പ്രേതങ്ങളുടെ നഗരമായി മാറിയതായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിയ്ക്കുകയും ചെയ്തിരുന്നു.അല്‍-റുബായിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത ഒരു വിഭാഗം ജനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഹമാസിനെതിരെ പ്രതിഷേധിച്ച അമിന്‍ അബൈദ് എന്ന വ്യക്തിയേയും ഹമാസ് ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇയാളുടെ വൃക്കകള്‍ക്കും ആക്രമണത്തില്‍ തകരാറ് സംഭവിച്ചിരുന്നു.

ഇപ്പോള്‍ ഹമാസിന്റെ വെടിയുണ്ടകളെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. ചില വീടുകളില്‍ ആയുധം സൂക്ഷിക്കാന്‍ എത്തിയ ചില ഹമാസ് ഭീകരരെ നാട്ടുകാര്‍ തുരത്തിയോടിച്ച സംഭവവും പലരും വെളിപ്പെടുത്തി. ഏതായാലും ഹമാസിന്റെ ഇരുമ്പുകരം ദുര്‍ബലമാകുകയാണ്. അതിന്റെ വ്യക്തമായ തെളിവ് തന്നെയാണ് ജനങ്ങളുടെ ഇത്തരം പരസ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു പുതിയ സായുധ സംഘം കൂടിവരുന്നതോടെ ഹമാസ് പൂര്‍ണ്ണമായും ഒറ്റപ്പെടുമെന്നാണ് കരുതുന്നത്.

Tags:    

Similar News