റഷ്യയെ പുറത്താക്കിയിരുന്നില്ലെങ്കില്‍ യുക്രൈന്‍ യുദ്ധം ഉണ്ടാവില്ലെന്ന് പറഞ്ഞ് ഉടക്കുമായി ട്രംപ്; ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു; കാനഡയെ സംസ്ഥാനമാകാന്‍ നടന്ന ട്രംപിന്റെ വരവും വാര്‍ത്തകളില്‍: ലോകത്തെ ഏഴു വന്‍ശക്തികള്‍ കാനഡയില്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സംഭവിച്ചത്

Update: 2025-06-17 01:29 GMT

ഒട്ടാവ : റഷ്യയെ ജി 7ല്‍ നിന്ന് പുറത്താക്കിയത് തെറ്റായി പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത് കേട്ട് ഞെട്ടി ലോക രാജ്യങ്ങള്‍. വ്‌ളാഡിമിര്‍ പുടിന്‍ അപമാനിതനായി എന്നാണ് ട്രംപ് പറയുന്നത്. ചൈനയെ ജി 7ല്‍ അംഗമാക്കുന്നത് മോശം ആശയമല്ലെന്നും, ആലോചിക്കാവുന്നതെന്നും ട്രംപ് പറഞ്ഞു. അതായത് വലിയ ലക്ഷ്യങ്ങളും വലിയ കൂട്ടായ്മകളുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ജി 7ല്‍ നിന്നും റഷ്യയെ പുറത്താക്കിയിരുന്നില്ലെങ്കില്‍ യുക്രൈന്‍ യുദ്ധം ഉണ്ടാവില്ലെന്ന് പറഞ്ഞ് ഉടക്കുമായി ട്രംപ് എത്തുകയാണെന്ന് സാരം. ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചും ട്രംപ് നല്‍കുന്നത് ഇസ്രായേലിന് ഒപ്പമാണെന്ന സന്ദേശമാണ്. കാനഡയെ സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപിന്റെ ആ രാജ്യത്തേക്കുള്ള വരവും വാര്‍ത്തകളിലുണ്ട്. ലോകത്തെ ഏഴു വന്‍ശക്തികള്‍ കാനഡയില്‍ ഒരുമിച്ച് ചേര്‍ന്നപ്പോഴും ചര്‍ച്ചയാകുന്നത് ട്രംപിസം തന്നെയാണ്.

ഇസ്രയേല്‍-ഇറാന്‍ സംര്‍ഷത്തില്‍ ഏറെ കരുതലോടെയാണ് സംയുക്ത പ്രസ്താവന ജി ഏഴില്‍ തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെ തള്ളി പറയുന്നില്ല. പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ലോക സമാധാനത്തിന് സംഘര്‍ഷം പാടില്ലെന്നതാണ് നിലപാട്. ഇതിലും ഒപ്പിടാന്‍ ട്രംപ് തയ്യാറല്ലെന്നതാണ് വസ്തുത. കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ജി 7 ഉച്ചകോടിയ്ക്ക് ട്രംപ് എത്തുമോ എന്നത് പോലും ചര്‍ച്ചകളിലുണ്ടായിരുന്നു. ഇതെല്ലാം മാറ്റി വച്ചാണ് ട്രംപിന്റെ വരവ്. ചൈനയേയും റഷ്യയേയും കൂടുതല്‍ അടുപ്പിക്കണമെന്ന അപ്രതീക്ഷിത സന്ദേശവും ട്രംപ് നല്‍കുകയാണ്. ചൈനയും റഷ്യയുമായി അമേരിക്ക കൂടുതല്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് സാരം.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം ജി ഏഴില്‍ പ്രധാന ചര്‍ച്ചയായിട്ടുണ്ട്. രണ്ടു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കണം എന്ന നിലപാടാണ് പ്രധാന രാജ്യങ്ങള്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ നിലപാടില്‍ തന്നെയായിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയ ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ഉന്നതതല ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്. ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അദ്ദേഹത്തിന്റെ കടുത്ത വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയാണ് ലോക നേതാക്കള്‍. ഈ വ്യാപാരയുദ്ധം ആഗോള സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ജി 7ല്‍ പങ്കെടുത്ത മിക്ക രാജ്യങ്ങള്‍ക്കും ഇതിനകം ട്രംപിന്റെ 10 ശതമാനം അടിസ്ഥാന താരിഫ് ബാധകമാണ്. കൂടുതല്‍ താരിഫുകള്‍ വരാനിരിക്കുന്നു എന്ന ഭീഷണിയുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും കാറുകള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അധിക നികുതികള്‍ നേരിടുന്നുണ്ട്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുഎസ് എന്നിവയാണ് ജി 7ലെ അംഗരാജ്യങ്ങള്‍. ഉച്ചകോടിയുടെ പ്രാഥമിക ശ്രദ്ധ വ്യാപാരത്തിലായിരിക്കുമെന്ന് ആതിഥേയനായ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ട്രംപ് പറഞ്ഞിരുന്നു. എന്നിട്ടും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് പ്രസ്താവനയില്‍ ട്രംപ് ഒപ്പിടാത്തത്. അതിനിടെ സമ്മര്‍ദ്ദത്തിലൂടെ ട്രംപിനേയും ഇതില്‍ ഒപ്പു വയ്പ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ട്രംപ് പറയുന്നു. വളരെ വൈകുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ജി 7 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അവര്‍ ഒരു കരാര്‍ ഉണ്ടാക്കണം. ഇരുകൂട്ടര്‍ക്കും വേദനാജനകമാണ് ഈ സംഘര്‍ഷം. ഇറാന്‍ ഈ സംഘര്‍ഷത്തില്‍ വിജയിക്കില്ല. അവര്‍ എത്രയും പെട്ടന്ന് ചര്‍ച്ച നടത്തണം ട്രംപ് പറഞ്ഞു.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെയാണ് നഗരത്തില്‍ പലയിടത്തും വന്‍ സ്ഫോടനങ്ങള്‍ നടന്നത്. പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളം ഇസ്രയേല്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വന്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആകാശ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനം ആക്രമിച്ചു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News