തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ സമരം ചെയ്യൂ! ഇറാനിയന്‍ സ്റ്റേറ്റ് ചാനലിന്റെ ആഹ്വാനം കണ്ട് ഞെട്ടി ഇറാനികള്‍; സംഘര്‍ഷം മൂര്‍ച്ഛിക്കവേ ഇസ്രായേല്‍ ഹാക്കര്‍മാര്‍ ഇറാന് പണികൊടുത്തത് ഇങ്ങനെ

Update: 2025-06-19 04:10 GMT

ടെഹ്‌റാന്‍: ഇസ്രയേലിനോട് യുദ്ധം ചെയ്ത് പൊളിഞ്ഞടുങ്ങിയിരിക്കുന്ന ഇറാന് കഴിഞ്ഞ ദിവസം കിട്ടിയത് എട്ടിന്റെ പണി. ഇറാന്‍കാര്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ട ഒരു ആഹ്വാനം അവരുടെ കണ്ണ് തള്ളിച്ചു. ഇറാനിയന്‍ സ്റ്റേറ്റ് ചാനലിന്റെ പേരില്‍ വന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ജനങ്ങളോട് ആവശ്യപ്പെട്ടത് ഇറാന്‍ ജനത തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ ഇസ്രയേലിലെ ഹാക്കര്‍മാരാണ് ഇറാനെ ഇത്തരത്തില്‍ വട്ടം ചുറ്റിച്ചത്.

ഹംഷഹ്രി പത്രത്തിന്റെ ടെലഗ്രാം ചാനലില്‍ ചില സ്ത്രീകള്‍ സമരം ചെയ്യുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഹാക്കര്‍മാര്‍ സ്റ്റേറ്റ് ടെലിവിഷനില്‍ നുഴഞ്ഞുകയറി ജനങ്ങളോട് തെരുവിലിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു ആഹ്വാനം പ്രക്ഷേപണം ചെയ്തു എന്നാണ് ഇതോടൊപ്പം അവര്‍ കൊടുത്തിരുന്നത്. എന്നാല്‍ പിന്നീട് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കി. ഉപഗ്രഹ സംപ്രേഷണം തടസപ്പെടുത്തി ഇസ്രയേലാണ് ഇത്തരത്തില്‍ ഒരു വ്യാജവാര്‍ത്ത നല്‍കിയതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതേസമയം, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ സൈറ്റായ ഇറാന്‍ ഇന്റര്‍നാഷണല്‍ ഇറാനിലെ ടി.വി ചാനലുകളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തി.

ഇറാനിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തു വിട്ടിരുന്നു. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ അതിന് പിന്നില്‍ ഇസ്രയേല്‍ നെറ്റ്വര്‍ക്കിലെ സാറ്റലൈറ്റ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതാണ് എന്ന് കരുതണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആറാം ദിവസവും തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കക്ക് എതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് മാധ്യമങ്ങളോട് കൃത്യമായ മറുപടി നല്‍കാന്‍ വിസമ്മതിച്ചു. ഇക്കാര്യത്തില്‍ താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യം ആര്‍ക്കും അറിയില്ല എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്ന ട്രംപിന്റെ ആവശ്യം ഖമേനി തള്ളിക്കളഞ്ഞത് ട്രംപിനംെ പ്രകോപിപ്പിച്ചിരുന്നു. ഖമേനിയെ വേണമെങ്കില്‍ തങ്ങള്‍ക്ക് വധിക്കാമെന്നും ഇപ്പോള്‍ അതിന് തങ്ങള്‍ അതിന് തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന കാര്യം തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇസ്രായേല്‍ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. ട്രംപിനെ ഇസ്രായേലിന്റെ മികച്ച സുഹൃത്ത് എന്ന് വിളിക്കുകയും ഇസ്രായേലിന്റെ ആകാശ സംരക്ഷണത്തിനായി അമേരിക്ക നല്‍കിയ സഹായത്തെ പ്രശംസിക്കുകയും ചെയ്തു.

Tags:    

Similar News