ഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കം
ടെഹ്‌റാന്‍: ഇറാനിലെ അമേരിക്കന്‍ ബോംബാക്രണത്തിന് അടിസ്ഥാന സാഹചര്യമൊരുക്കിയത് ഇസ്രയേലോ ഇറാന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു അമേരിക്കയുടെ ആക്രമണം. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഏതാണ്ട് ഒരേ സമയം ബോംബിട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിയായിരുന്നു അപ്പോള്‍. അമേരിക്കയില്‍ വൈകിട്ട് ആറു മണിയും. എല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് വിലയിരുത്തി. ഇറാനിലെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞ ദിവസവും തുടര്‍ന്നിരുന്നു. ഇറാന്റെ തെക്കന്‍ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഫോര്‍ഡോ ആണവ കേന്ദ്രത്തിലേക്കുള്ള വ്യോമ വഴിയായിരുന്നു ഇത്. ഈ ആകാശ വഴിയിലെ എല്ലാ ഇറാന്‍ പ്രതിരോധവും തകര്‍ക്കാനായിരുന്നു ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ ആക്രമണം. അങ്ങനെ ഇസ്രയേല്‍ തകര്‍ത്ത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പുലര്‍ച്ചെ എത്തി. ഒരു വെല്ലുവിളിയുമില്ലാതെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ട് മടങ്ങി. വലിയ നാശ നഷ്ടം ഉ്ണ്ടായെന്നാണ് സൂചന. ഇറാനും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ഇതോടെ യുദ്ധത്തിന്റെ രൂപം തന്നെ മാറിയേക്കാം. '' മൂന്ന് ആണവ നിലയങ്ങളില്‍ വിജയകരമായി ആക്രമണം നടത്തി. നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫാന്‍ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിനുശേഷം ഇറാന്റെ വ്യോമപരിധിയില്‍നിന്ന് പുറത്തെത്തി. അമേരിക്കന്‍ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ് ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവനിലയത്തിനു കേടുപറ്റിയിരുന്നു. രണ്ടാംതവണയാണ് ഈ ആണവകേന്ദ്രത്തില്‍ ബോംബിടുന്നത്. ഇതിനൊപ്പം കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ ഇറാന്‍ സേനയിലെ മുതിര്‍ന്ന കമാന്‍ഡറായ സഈദ് ഇസാദി കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ തുടര്‍ന്നു. ഇതെല്ലാം ഇറാന്റെ വ്യോമ പ്രതിരോധം തകര്‍ക്കാനായിരുന്നു. അതായത് അമേരിക്കന്‍ ആക്രമണത്തിന് എല്ലാ ഭൗതിക സാഹചര്യവും ഇസ്രയേല്‍ ഒരുക്കി. അമേരിക്കയുടെ ആക്രമണ പദ്ധതി ഇസ്രയേല്‍ മുന്‍കൂട്ടി അറിഞ്ഞുവെന്നാണ് സൂചന.
ഇറാനെതിരായ യുഎസ് ആക്രമണങ്ങളില്‍ ബി2 ബോംബറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അണുവായുധം വഹിക്കാന്‍ ശേഷിയുള്ള ബി-2 ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയത്. ഇനി അമേരിക്ക ഹൂത്തികളേയും ആക്രമിച്ചേക്കും. ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ അമേരിക്കന്‍ കപ്പലുകള്‍ ചെങ്കടലില്‍ മുക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ് അമേരിക്ക ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. 'ഇസ്രായേലിനൊപ്പം ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കെടുത്താല്‍, ഹൂത്തി സായുധ സേന ചെങ്കടലില്‍ അവരുടെ ചരക്കുകപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും' -ഹൂതി സൈനിക വക്താവ് സഹ്യ സരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യു.എസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.
ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍. കരാര്‍ നിലവില്‍ വന്നതോടെ ഹൂതികള്‍ക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിര്‍ത്തിയിരുന്നു. ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെ 40 ശതമാനവും ചെങ്കടല്‍ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ നീക്കങ്ങള്‍ പ്രതിസന്ധിയിലാകുന്നത് ആഗോള വിപണിയില്‍ പ്രത്യാഘാതമുണ്ടാക്കും.
നേരത്തെ, ഹൂതി ആക്രമണത്തെ തുടര്‍ന്ന് കപ്പലുകള്‍ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങള്‍ കൂടുതല്‍ യാത്ര ചെയ്താണ് സഞ്ചരിച്ചത്.