റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍; ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തില്‍; ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്; ട്രംപ് മുഴക്കുന്നത് ഇനിയും ആക്രമിക്കുമെന്ന ഭീഷണി; ഇസ്രയേലിന്റെ ആത്മവിശ്വാസം കൂടി; ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമേനി അപമാനിതനായി; ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഖമേനി

Update: 2025-06-22 04:04 GMT

വാഷിംഗ്ടണ്‍: ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഈ ആക്രമണം അപമാനിതനാക്കുന്നത് ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അല്‍ ഖമേനിയെയാണ്. അതിനിടെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ഖമേനി രംഗത്തു വന്നിരുന്നു. അമേരിക്ക ഫലം അനുഭവിക്കുന്ന് മുന്‍ വീഡിയോ റീഷെയര്‍ ചെയ്ത് ഖമേനി പ്രതികരിച്ചു. രഹസ്യ ബങ്കറിലിരുന്നാണ് വെല്ലുവിളി. ഖമേനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ വധിക്കുന്നില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഖമേനിയെ തീര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഇതിനിടെയും അമേരിക്കയെ വിരട്ടാന്‍ ഖമേനി ശ്രമിച്ചു. ഇത് വിലപോയില്ലെന്നാണ് മൂന്ന് ആണവ കേന്ദ്രങ്ങളിലെ അമേരിക്കന്‍ ബോംബിംഗ് തെളിയിക്കുന്നുത്. അതേസമയം അമേരിക്കന്‍ ആക്രമണത്തില്‍ റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇനിയും ആക്രമിക്കപ്പെടാന്‍ ഇറാനില്‍ ഇടങ്ങളുണ്ടെന്നത് ഓര്‍ക്കണമെന്നും ട്രംപ് മുന്നറിയിപ്പില്‍ പറയുന്നു. സമാധാനത്തിലേക്ക് എത്താന്‍ ഇറാന്‍ തയാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ - ഇസ്രയേല്‍ യുദ്ധം തുടങ്ങി പത്താം ദിവസമാണ് ആക്രമണത്തില്‍ അമേരിക്ക നേരിട്ട് പങ്കുചേര്‍ന്നത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും ആക്രമണം വലിയ സൈനിക വിജയമാണെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് ട്രംപ് പറയുന്നു. ദൗത്യം വിജയിച്ചുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. 'യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നു'-ട്രംപ് പറഞ്ഞു.

'ഇനി ലക്ഷ്യസ്ഥാനങ്ങള്‍ ബാക്കിയാണ്. ഏറെ വെല്ലുവിളി നേരിട്ട ദൗത്യമാണ് നടത്തിയത്. സമാധാനമുണ്ടാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ഇറാനെ ഭീകര രാഷ്ട്രമായി മുദ്രകുത്തിയ ട്രംപ് തീവ്രവാദം വളര്‍ത്തുന്ന ഒന്നാം നമ്പര്‍ രാജ്യമാണെന്നും കുറ്റപ്പെടുത്തി. 'മധ്യപൂര്‍വദേശത്തിന്റെ ഭീഷണിയായ ഇറാന്‍ സമാധാനത്തിന് തയ്യാറാകണം. അവര്‍ അത് ചെയ്തില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ ഇതിനേക്കാള്‍ വളരെ വലുതായിരിക്കും. 40 വര്‍ഷമായി ഇസ്രയേലിന്റെയും അമേരിക്കയുടേയും അന്ത്യമാണ് ഇറാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ ഞങ്ങളുടെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ആയുധങ്ങളും ബോംബുകളും പ്രയോഗിക്കുന്നു. അവരുടെ ജനറലായിരുന്ന ഖാസിം സുലൈമാനി നിരവധി പേരെ കൊന്നൊടുക്കി. വളരെ മുമ്പെ ഞാന്‍ തീരുമാനിച്ചിരുന്നതാണ് ഞാന്‍ കാരണം ഇത് സംഭവിക്കരുതെന്ന്. ഇത് തുടരില്ലെന്നും അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ഇതിനിടെ അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്ന് നെതന്യാഹു പ്രതികരിച്ചു.

യുഎസിന്റെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. ഇറാനിലെ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം. ആക്രമണത്തിന് പിന്നാലെ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ച് ഇസ്രായേല്‍. മുന്‍കരുതല്‍ എന്ന നിലയില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു. ഇതിനിടെയാണ് ഇറാന്‍ പ്രകോപനം തുടരുന്നത്. ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഖാമേനി പങ്കുവെച്ചിരുന്നു.ആ വീഡിയോയാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ അദ്ദേഹം റീ ഷെയര്‍ ചെയ്തത്. ഇറാന്‍ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും വീഡിയോയില്‍ പറയുന്നു.

ലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക ആക്രമിച്ചത് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ഫോര്‍ഡോ ആണവ കേന്ദ്രം തകര്‍ക്കപ്പെട്ടു എന്നവകാശപ്പെട്ട് ട്രംപ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ അമരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും നിലവില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അവ സുരക്ഷിതമായി മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോര്‍ഡോയില്‍ വന്‍തോതില്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ദിവസങ്ങളോളം നിലനിന്നിരുന്നു. പിന്നാലെയാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ വരുന്നത്. ഓപ്പറേഷനില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കിയില്ല.

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ഫോര്‍ഡോ ആണവ കേന്ദ്രത്തിലെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണിത്. ഫോര്‍ഡോ ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നുവെന്ന് ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെട്ടുവെന്ന് ഖോമിലെ ഒരു ഉദ്യോഗസ്ഥന്‍ ഇറാനിയന്‍ തസ്നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News