ഒരു മടിയും കൂടാതെ ആദ്യ പടിയായി ബഹ്‌റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം; ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം; ബങ്കറില്‍ ഒളിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെ സന്ദേശം ഇറാന്‍ സൈന്യത്തിന്; തിരിച്ചടിയ്ക്കാന്‍ കോപ്പുകൂട്ടല്‍; ആക്രമിച്ചാല്‍ ഖമേനിയെ തീര്‍ക്കാന്‍ അമേരിക്ക ഇറങ്ങും
ടെഹ്റാന്‍: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം തുടങ്ങി. യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഖമേനി സുരക്ഷിതമായ മറ്റൊരു ബങ്കറില്‍ അഭയം തേടിയെന്ന് സൂചനയുണ്ട്. അതിനിടെ ഹോര്‍മുസ് കടലിടക്ക് അടച്ചാല്‍ ഖമേനിയെ വധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക കടക്കും. ഇസ്രേയേലും ഖമേനിയെ കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖമേനിയുള്ളയിടം അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. 'ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ അമേരിക്കയും വിശകലനം ചെയ്തിട്ടുണ്ട്. ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ നാലു പാടു നിന്നും തുരുതുരാ ബോംബ് വര്‍ഷം അമേരിക്ക നടക്കും. പാക്കിസ്ഥാന്‍ സൈനിക സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നത് അമേരിക്കയുടെ പരിഗണനയിലുണ്ട്.
ഒരു മടിയും കൂടാതെ, ആദ്യപടിയായി ബഹ്‌റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണമെന്ന് ഖമേനി നിര്‍ദ്ദേശം കൊടുത്തതായാണ് സൂചന. ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രതികരണം നടത്തിയിട്ടുണ്ട്. യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയന്‍ ആണവോര്‍ജ്ജ സംഘടന ആരോപിച്ചു. ബി-2 ബോംബറുകള്‍ അടക്കം ഉപയോഗിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്. ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് മനാന്‍ റഈസി പറഞ്ഞു. അപകടകരമായ വസ്തുക്കള്‍ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നതിനാല്‍ ആക്രമണത്തിന് ശേഷം ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ക്ക് റഈസി ഉറപ്പുനല്‍കി. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസ് പ്രസിഡന്റിന്റെ മണ്ടന്‍ പ്രവൃത്തിക്ക് ഇനി ഇറാനാണ് എങ്ങനെ പ്രതികരിക്കാനുള്ള ഊഴമെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയുടെ അതിവിശ്വസ്തനാണ് ഈ നേതാവ്.
ദിവസങ്ങളായി ലോകം ഭീതിയോടെ ഉയര്‍ത്തിയ ചോദ്യത്തിനാണ് ഞായറാഴ്ച പുലര്‍ച്ചെ ഉത്തരമായത്. ഇനിയെന്ത് എന്നത് അതിലേറെ പ്രധാനമാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇരു രാജ്യങ്ങളുടെയും നിര്‍ദേശം തള്ളിയാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്. സമാധാനപരമായ ആണവപദ്ധതി അടക്കം നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കായി ഇറാന്‍ നടത്തുന്ന പോരാട്ടങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നേരത്തെ പറഞ്ഞത്. ചൈനയും ഇറാനെ പിന്തുണച്ചു. ഇറാന് ചൈന ആയുധങ്ങള്‍ നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തില്‍ യുഎസ് നേരിട്ടു പങ്കെടുക്കണോ എന്ന കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞത്. നയതന്ത്രത്തിനു സാധ്യതയുള്ളിടത്തൊക്കെ സമാധാനകാംക്ഷിയായ ട്രംപ് അതു പ്രയോജനപ്പെടുത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രണം നടത്തിയത്, കാര്യമായ ചര്‍ച്ചകള്‍ നടക്കാതെ തന്നെ യുഎസ് ആക്രമണം നടത്തി. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും സ്വന്തം നിലയ്ക്കു നീങ്ങുമെന്നുമുള്ള ഇസ്രയേല്‍ സമ്മര്‍ദമാണ് പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നുണ്ട്.
ഇറാന്റെ ആണവനിലയങ്ങളെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ ഇസ്രയേല്‍ നേരത്തെ യുഎസിനു കൈമാറിയിരുന്നു. ഇറാനെ സമ്മര്‍ദത്തിലാക്കാനും ഭരണം അട്ടിമറിക്കാനും യുഎസ് പെട്ടെന്ന് ഒപ്പം ചേര്‍ന്നെന്ന വാദവുമുണ്ട്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് പറഞ്ഞതു ചര്‍ച്ചയായത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷുഭിതനാക്കിയിരുന്നു. 'അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല' എന്ന് ട്രംപ് തുറന്നടിച്ചു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാന്റെ മറുപടി എന്താകുമെന്നാണ് ലോകരാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്. ആക്രമണത്തില്‍ എന്ത് ആഘാതം ഉണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഇറാനെ ആക്രമിച്ചാല്‍ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സുരക്ഷയ്ക്ക് ഇതു ഭീഷണിയാണ്. 40,000 സൈനികര്‍ പശ്ചിമേഷ്യയിലുണ്ട്. അതീവ ജാഗ്രതയിലാണ് ഈ കേന്ദ്രങ്ങളെല്ലാം.
ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെ അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ മടങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലിനൊപ്പം യുദ്ധത്തില്‍ അമേരിക്ക പ്രവേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് രണ്ടാഴ്ചയെങ്കിലും സമയം എടുക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ അമേരിക്ക ബോംബാക്രമണം നടത്തിയത്.ഇത് അമേരിക്കയ്ക്കും, ഇസ്രയേലിനും, ലോകത്തിനും ഒരു ചരിത്ര നിമിഷമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇനി സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു.
ലോകം ഇപ്പോള്‍ ഒരു സുരക്ഷിത സ്ഥലമാണ് എന്നാണ് ഇറാനിലെ അമേരിക്കയുടെ ആക്രമണത്തില്‍ ഇസ്രായേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്. പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് വേണ്ടി, ഇസ്രയേലിന് വേണ്ടി, മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി ധീരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആണവകേന്ദ്രങ്ങള്‍ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാന്‍ വ്യക്തമാക്കി.