രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ആസന്നം; ഒരു വശത്ത് ഇറാനും മറുവശത്ത് റഷ്യയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് ബ്രിട്ടനെ; സകല മൊബൈല്‍ ഫോണുകളിലും അലാം ടെസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍; ബ്രിട്ടണ്‍ കരുതലിലേക്ക്

Update: 2025-06-28 03:53 GMT

ലണ്ടന്‍: ഒരു യുദ്ധത്തിന് തയ്യാറാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍, രണ്ടു വര്‍ഷത്തില്‍ ഇതാദ്യമായി അവരുടെ എമര്‍ജന്‍സി അലാം സിസ്റ്റം പരീക്ഷിക്കുകയാണ്. എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റത്തിന്റെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലെ എല്ലാ മൊബൈല്‍ ഫോണുകളിലും അലാം മുഴങ്ങും.

ജീവാപായമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി 2023 ല്‍ ആയിരുന്നു ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ബ്രിട്ടന്റെ മണ്ണില്‍ ആക്രമണ ഭീഷണി ഉണ്ടെന്ന സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള ഈ പരീക്ഷണം. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം കനക്കുകയും രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ആസന്നമായേക്കാം എന്ന ആശങ്ക വളരുകയും ചെയ്തിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ പരീക്ഷണം.

ഇത് ആദ്യമായി പരീക്ഷിച്ചപ്പോള്‍, ഗുരുതരമായ മുന്നറിയിപ്പ്, ഇത് യു കെ സര്‍ക്കാരിന്റെ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണമാണ് എന്നായിരുന്നു മൊബൈലുകലില്‍ സന്ദേശമെത്തിയിരുന്നത്. കൂടാതെ, യഥാര്‍ത്ഥ അടിയന്തിരഘട്ടങ്ങളില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍, സിസ്റ്റം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

മഹാപ്രളയം, കാട്ടു തീ, മറ്റ് കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിട്ടാണ് പ്രധാനമായും ഈ സിസ്റ്റം വികസിപ്പിച്ചിട്ടുള്ളത്. പ്രശ്നങ്ങള്‍ ഉള്ള പ്രദേശത്ത് താമസിക്കുന്നവരുടെ മൊബൈലുകളിലേക്ക് സന്ദേശം അയച്ചതിനു ശേഷം, സൈറണ്‍ മുഴങ്ങുന്നതിനോട് സമാനമായ ശബ്ദത്തില്‍ അലാം അടിക്കും. കൂടെ വൈബ്രേഷനും ഉണ്ടാകും.

നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡില്‍ ആണെങ്കില്‍ പോലും ഇത് കേള്‍ക്കാന്‍ കഴിയും. യുദ്ധഭീഷണി ഗുരുതരമായതോടെയാണ് ഈ സിസ്റ്റം ഒരിക്കല്‍ കൂടി പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. പരീക്ഷണത്തിന്റെ തീയതി വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News