ഗാസയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രധാനിയേയും വ്യോമാക്രമണത്തില്‍ കൊന്നു; ഭാര്യയ്ക്കും ചെറുമകനും ഒപ്പം കഴിയുമ്പോള്‍ ഹക്കിം മുഹമ്മദ് ഇസായെ തീര്‍ത്ത ബോംബിങ്; സൈനിക അക്കാദമിയുണ്ടാക്കി ഹമാസിന് കരുത്ത് പകര്‍ന്ന പ്രധാനി; 2005ല്‍ സിറിയയില്‍ നിന്നെത്തിയ ഹമാസിന്റെ അവസാന നെടുംതൂണും വീണു; ഇസ്രയേല്‍ കൊന്നത് ഹക്കിം മുഹമ്മദ് ഇസായെ
ജെറുസലേം: ഇറാനില്‍ നിന്നും ശ്രദ്ധ മാറ്റിയ ഇസ്രയേല്‍ വീണ്ടും ഹമാസിനെ ലക്ഷ്യമിടുന്നു. ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം സജീവമാണ്. അതിനിടെ ഹമാസിന്റെ പ്രമുഖനെ വധിച്ചുവെന്ന് ഇസ്രയേല്‍ സേന അവകാശപ്പെട്ടു. ഹക്കിം മുഹമ്മദ് ഇസാ അല്‍ ഇസയെ കൊന്നുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാള്‍ എന്നും പറയുന്നു. ഹാമാസ് മില്‍ട്ടറിയുടെ സ്ഥാപകരില്‍ ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് അവകാശ വാദം. ഹമാസിനെ ഇസ്രയേല്‍ ആക്രമണത്തിന് പരുവപ്പെടുത്തിയത് ഇയാളാണെന്നും പറയുന്നു. ഹമാസിന് മതിയായ പരിശീലനവും മറ്റും നല്‍കി ഒക്ടോബര്‍ ഏഴിനുള്ള ആക്രമണ പദ്ധതി തയ്യറാക്കിയതും ഹക്കിം മുഹമ്മദാണെന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.
ഹമാസിന്റെ ആക്രമണ തന്ത്രങ്ങളൊരുക്കുന്ന ഹക്കിം മുഹമ്മദ് ഇസ്രയേലിനെതിരെ കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒക്ടോബറിലെ ആക്രമണത്തില്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. പരിശീലന വിഭാഗത്തിന്റെ തലവനായിരുന്നു ഇയാള്‍ എന്നും ഇസ്രയേല്‍ പറയുന്നു. ഗാസ സ്ട്രിപ്പിലുള്ള ഹമാസിന്റെ ചുരുക്കം ഉന്നതരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഒക്ടോബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് ഹക്കിം മുഹമ്മദിനേയും വകവരുത്തിയത്. 2005ല്‍ സിറിയയില്‍ നിന്നാണ് അല്‍ ഇസ എന്നറിയപ്പെടുന്ന ഹക്കിം മുഹമ്മദ് ഗാസയിലെത്തിയത്. ഭാര്യയും ചെറുമകനും ഒപ്പമുള്ളപ്പോഴായിരുന്നു അല്‍ ഇസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണമെന്ന് ന്യുയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ചിന്നഭിന്നമായ ഹമാസ് സംവിധാനത്തെ ചലനാത്മകമാക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു ഇദ്ദേഹം. ഇത് അല്‍-ദിന്‍-അല്‍-ഖ്വാസം ബ്രിഗേഡ്‌സ് എന്ന സൈനിക അക്കാദമിയുടെ ്‌സഥാപകന്‍ കൂടിയാണ്. ആയിരക്കണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ നിന്നും സൈനിക പരിശീലനം കിട്ടിയത്.
ഹമാസ് സായുധസംഘം 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണം തടയുന്നതില്‍ തങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം നേരത്തെ വിശദീകരിച്ചു. ആക്രമണത്തെ കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹമാസിന്റെ ശേഷി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നും വ്യാഴാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സൈന്യം വ്യക്തമാക്കിയിരുന്നു. 'ഞങ്ങള്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. മേഖലയിലെ ശക്തമായ സൈന്യമായിട്ടുപോലും ഹമാസിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു. ഇത്തരമൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല. ഐ.ഡി.എഫ്. എവിടെ എന്ന് ഉള്ളില്‍തട്ടി ചോദിച്ചുകൊണ്ടാണ് അന്ന് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.' -ഇസ്രയേല്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്.
ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗാസ ഭരിക്കാനാണ് ഹമാസിന് കൂടുതല്‍ താത്പര്യമെന്നതായിരുന്നു ഹമാസിനെ കുറിച്ചുള്ള തങ്ങളുടെ പ്രധാന തെറ്റിദ്ധാരണയെന്നും സൈന്യം പറഞ്ഞിരുന്നു. ഹമാസിന്റെ ശേഷി തെറ്റായാണ് ഐ.ഡി.എഫ്. മനസിലാക്കിയത്. പരമാവധി എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മാത്രമേ ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനായുള്ള 60-ലേറെ മാര്‍ഗങ്ങള്‍ ഹമാസിനുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിന് മുമ്പ് മൂന്ന് തവണ ആക്രമണത്തിന്റെ വക്കോളമെത്തിയ ശേഷം ഏതോ കാരണങ്ങളാല്‍ ഹമാസ് അത് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ശേഷം ഇന്റലിജന്‍സ് വിലയിരുത്തിയത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അവിടെ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഹമാസ് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇസ്രയേല്‍ നെറ്റ്വര്‍ക്കിലേക്ക് മാറ്റിയത് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും സൈന്യം പറഞ്ഞിരുന്നു. ഈ ആക്രമണ തന്ത്രമൊരുക്കിയ പ്രധാനിയെ കൊല്ലുകയാണ് ഇസ്രയേല്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി പേരെ ഇതിനോടകം ഇസ്രയേല്‍ തീര്‍ത്തിട്ടുണ്ട്.
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പലസ്തീനീകളെയും വിട്ടയച്ചാല്‍ കൈവശമുള്ള മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചിരുന്നു. ഗാസയിലെ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ ടെലിവിഷനിലൂടെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുഭാഗത്തുനിന്നും ആളുകളെ പൂര്‍ണമായും വിട്ടയയ്ക്കുന്നതല്ലാതെ ഒരിടക്കാല വെടിനിര്‍ത്തലിന് ഹമാസ് തയ്യാറല്ലെന്നും ഖലീല്‍ അല്‍ ഹയ വ്യക്തമാക്കിയിരുന്നു. ബന്ദികളെ വിട്ടയച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായൊരു ചര്‍ച്ചയ്ക്ക് ഹമാസ് തയ്യാറാണ്. അതിന് ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പലസ്തീനികളെയും വിട്ടയയ്ക്കണമെന്നും ഹമാസ് നേതാവ് ആവശ്യപ്പെട്ടു. നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും ഭാഗികമായൊരു സമാധാന കരാറിലൂടെ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ മറയ്ക്കാനുള്ള ശ്രമത്തിലാണ്. മുഴുവന്‍ ബന്ദികളും മരിച്ചാലും ഗാസയില്‍ യുദ്ധവും അതിക്രമവും പട്ടിണിയും വിതയ്ക്കാനാണ് അവരുടെ ശ്രമം. അതൊരിക്കലും അനുവദിച്ചുകൊടുക്കില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു.
ഹമാസും ഇസ്രയേലും ഒപ്പിട്ട സമാധാന കരാര്‍ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും പിന്നീട് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ യുദ്ധം തുടങ്ങിയിരുന്നു. മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ജനുവരി 19ന് നിലവില്‍ വന്ന സമാധാന ഉടമ്പടി പ്രകാരം ഇതുവരെ 38 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. എന്നാല്‍ ബന്ദിമോചനം വൈകുന്നുവെന്നാരോപിച്ച് ഇസ്രയേല്‍ മാര്‍ച്ചില്‍ വീണ്ടും യുദ്ധം പുനരാരംഭിച്ചു. വിട്ടയയ്ക്കാനുള്ള 59 ഇസ്രയേലികളെയും മോചിപ്പിക്കാതെ ഇനി സൈനിക നടപടി നിര്‍ത്തിവെക്കില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഗാസയില്‍ നിന്ന് ഹമാസിനെ പുറത്താക്കാനാണ് അവരുടെ ശ്രമം.