ഭീകരരെ തീര്‍ക്കാന്‍ ട്രംപിന്റെ അമേരിക്കന്‍ പട നൈജീരിയയിലേക്ക്; ഐസിസ് താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തു; ഇനി കരയുദ്ധത്തിന്റെ കാലം; ക്രിസ്ത്യാനികളെ തൊട്ടാല്‍ വിവരം അറിയുമെന്ന് ട്രംപ്; അമേരിക്കന്‍ സൈന്യം നൈജീരിയയിലേക്ക്

Update: 2025-12-27 05:07 GMT

നൈജീരിയയിലെ ഐസിസ് ഭീകരര്‍ക്കെതിരെ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, യുഎസ് സൈനികരെ നേരിട്ട് നൈജീരിയന്‍ മണ്ണില്‍ വിന്യസിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നൈജീരിയന്‍ വിദേശകാര്യമന്ത്രി യൂസഫ് തുഗ്ഗറാണ് അമേരിക്കന്‍ സൈന്യവുമായി സഹകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയത്. ക്രിസ്മസ് ദിനത്തില്‍ ഭീകരര്‍ക്കെതിരെ മാരകമായ ആക്രമണം നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സൈനിക സഹകരണത്തിനുള്ള നീക്കം നടക്കുന്നത്.

വ്യോമാക്രമണം നൈജീരിയന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ട്രംപിന്റെ ചില പ്രസ്താവനകളോട് നൈജീരിയ വിയോജിപ്പ് പ്രകടിപ്പിച്ചു. നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍, ഇത് മതപരമായ ഒന്നല്ലെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടമാണെന്നും നൈജീരിയന്‍ വിദേശകാര്യമന്ത്രി തിരുത്തി. ഭീകരര്‍ നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ഐസിസ് ക്യാമ്പുകള്‍ ഇതിനകം തകര്‍ത്തതായും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയതിന് ശേഷം അമേരിക്കന്‍ സൈനികരെ സ്ഥലത്ത് വിന്യസിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി നൈജീരിയന്‍ അധികൃതര്‍. യുഎസ് സൈനികരുമായി പ്രവര്‍ത്തിക്കുന്നത് തന്റെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു, കഴിഞ്ഞ ആഴ്ചകളില്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച കാര്യമാണിത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം നൈജീരിയന്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയമാണെന്ന് വിദേശകാര്യമന്ത്രി യൂസഫ് തുഗ്ഗര്‍ പറഞ്ഞു.

വ്യാഴാഴ്ച പെന്റഗണ്‍ പറഞ്ഞത് നൈജീരിയന്‍ സര്‍ക്കാര്‍ ആക്രമണങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും അവ നടപ്പിലാക്കാന്‍ യുഎസ് സൈന്യവുമായി സഹകരിച്ചതായിട്ടും ആണ്. എന്നാല്‍ ആക്രമണത്തിനുള്ള ട്രംപിന്റെ ന്യായീകരണത്തെയും നൈജീരിയ തള്ളിക്കളഞ്ഞു. നൈജീരിയയിലെ ഐസിസ് ഭീകരര്‍ 'പ്രധാനമായും നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചും ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്' എന്നാണ് ട്രംപ് പറഞ്ഞത്. സംഘര്‍ഷത്തെ മതപരമായ ഒന്നായി ചിത്രീകരിക്കുന്നതിനെ ടഗ്ഗര്‍ തള്ളിക്കളഞ്ഞു. നടപടി 'ഇത് ഭീകരതയ്‌ക്കെതിരായ ആക്രമണമാണെന്നും... അതിന് മതവുമായി ബന്ധമില്ല. നൈജീരിയക്കാരെയും നിരപരാധികളെയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം് വ്യക്തമാക്കി. യുഎസ് സൈനികരെ കരയിലേക്ക് പ്രവേശിപ്പിക്കുന്നതിനോ അല്ലെങ്കില്‍ സമീപഭാവിയില്‍ മറ്റ് ആക്രമണങ്ങള്‍ നടത്തുന്നതിനോ ഉള്ള സാധ്യതയെക്കുറിച്ച് നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടില്ല.

ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐസിസ് 'ഭീകര മാലിന്യ'ത്തിനെതിരെ 'ശക്തവും മാരകവുമായ' ആക്രമണം നടത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തിന് തീവ്രവാദികള്‍ തുടര്‍ന്നും വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തേ തന്നെ ട്രംപ് നൈജീരിയയിലേക്ക് 'തുടര്‍ച്ചയായി വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മേഖലയിലെ നിരപരാധികളായ ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിവരുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മറുപടിയായാണ് ഈ നടപടിയെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. താന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി 'പെര്‍ഫെക്ട് സ്ട്രൈക്കുകള്‍' നടത്തിയതായും ഇത് അമേരിക്കന്‍ സേനയുടെ കരുത്ത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'ഐസിസ് ഭീകരരായ മാലിന്യങ്ങള്‍' എന്നാണ് ട്രംപ് ഈ സംഘത്തെ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച ഭീകരര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ട്രംപ് തന്റെ കുറിപ്പിലൂടെ ക്രിസ്മസ് ആശംസകളും നേര്‍ന്നു. കഴിഞ്ഞ നവംബറില്‍ തന്നെ നൈജീരിയയിലെ സാഹചര്യങ്ങളില്‍ ട്രംപ് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും സൈനിക നടപടിക്ക് പെന്റഗണിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അറിയപ്പെടുന്ന ഐസിസ് ക്യാമ്പുകളില്‍ നിരവധി തീവ്രവാദികളെ ആക്രമിച്ചതായി ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News