ഗ്രീന്‍ലന്‍ഡിന്റെ ചില ചെറിയ ഭാഗങ്ങള്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ നിര്‍മ്മിക്കാനായി ഡെന്മാര്‍ക്ക് വിട്ടുകൊടുക്കും; മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ റഷ്യയെയും ചൈനയെയും അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നാറ്റോ; ആ തീരുവ പിന്‍വലിക്കല്‍ ചില നേട്ടങ്ങളുണ്ടാക്കി; നാറ്റോയെ വരുതിയിലാക്കി ട്രംപിസം

Update: 2026-01-22 01:21 GMT

ദാവോസ്: ഗ്രീന്‍ലന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങളുമായി ഉടലെടുത്ത കടുത്ത നയതന്ത്ര തര്‍ക്കങ്ങള്‍ക്കും വ്യാപാര യുദ്ധ ഭീഷണികള്‍ക്കും താല്‍ക്കാലിക വിരാമം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചയ്ക്ക് പിന്നാലെ, എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചിരുന്ന അധിക ഇറക്കുമതി തീരുവകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഗ്രീന്‍ലന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കും വേണ്ടി ഒരു 'ഭാവി കരാറിന്റെ രൂപരേഖ' തയ്യാറാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗ്രീന്‍ലന്‍ഡിന്റെ ചില ചെറിയ ഭാഗങ്ങള്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ നിര്‍മ്മിക്കാനായി ഡെന്മാര്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് സൂചനകള്‍.

ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്കെതിരെ ഫെബ്രുവരി ഒന്ന് മുതല്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാല്‍ റൂട്ടെയുമായുള്ള ചര്‍ച്ചയോടെ ഈ 'തീരുവ ഭീഷണി' അദ്ദേഹം പിന്‍വലിച്ചു. ഗ്രീന്‍ലന്‍ഡ് മാത്രമല്ല, ആര്‍ട്ടിക് മേഖലയുടെ മുഴുവന്‍ സുരക്ഷയും സംരക്ഷിക്കാനുള്ള ട്രംപിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാന്‍ നാറ്റോ ഒപ്പമുണ്ടാകുമെന്ന് മാര്‍ക്ക് റൂട്ടെ വ്യക്തമാക്കി.

അതിനിടെ ഗ്രീന്‍ലന്‍ഡില്‍ സാമ്പത്തികമായോ സൈനികമായോ സ്വാധീനം ഉറപ്പിക്കാന്‍ റഷ്യയെയും ചൈനയെയും ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഡെന്മാര്‍ക്ക്, ഗ്രീന്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുമെന്ന് നാറ്റോ പ്രസ്താവനയില്‍ അറിയിച്ചു. ബുധനാഴ്ച ഫോക്‌സ് ന്യൂസിന്റെ 'സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍' ബ്രെറ്റ് ബെയറിനോട് സംസാരിക്കവെ, ട്രംപുമായുള്ള കൂടിക്കാഴ്ചകളില്‍ ഈ പ്രദേശത്തിന്മേലുള്ള ഡെന്മാര്‍ക്കിന്റെ പരമാധികാരത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് മാര്‍ക്ക് റൂട്ടെ വ്യക്തമാക്കി. 'പ്രസിഡന്റിന്റെ കാഴ്ചപ്പാടുകള്‍ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഗ്രീന്‍ലന്‍ഡിനെ സംരക്ഷിക്കുക മാത്രമല്ല, ഈ പ്രദേശം മുഴുവന്‍, അതായത് ആര്‍ട്ടിക് മേഖലയെ പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതാണ് ആ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക് സംരക്ഷണത്തിനായി കരയിലും കടലിലും വായുവിലും ആവശ്യമായ സജ്ജീകരണങ്ങള്‍ നാറ്റോ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അവിടെയെത്താന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റൂട്ടെ സമ്മതിച്ചു. ഗ്രീന്‍ലന്‍ഡിന്റെ ചില ചെറിയ ഭാഗങ്ങള്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ നിര്‍മ്മിക്കാനായി ഡെന്മാര്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് നാറ്റോയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ മാതൃകയിലാണ് ഈ ക്രമീകരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവ പരമാധികാരമുള്ള ബ്രിട്ടീഷ് ഭൂപ്രദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്നതിനും ഖനന അവകാശങ്ങള്‍ പങ്കിടുന്നതിനും നാറ്റോ അമേരിക്കയുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'അവര്‍ ഗോള്‍ഡന്‍ ഡോം പദ്ധതിയുടെയും ഖനന അവകാശങ്ങളുടെയും ഭാഗമാകും, അതുപോലെ തന്നെ ഞങ്ങളും,' സിഎന്‍ബിസിയോട് ട്രംപ് വ്യക്തമാക്കി.

ഗോള്‍ഡന്‍ ഡോമും ധാതുസമ്പത്തും വെറുമൊരു ഭൂമി കൈമാറ്റത്തിനപ്പുറം, ആഗോള സുരക്ഷാ-സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഈ കരാറിന്റെ കാതല്‍. ഉത്തര അമേരിക്കയെ ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ട്രംപിന്റെ 'ഗോള്‍ഡന്‍ ഡോം' (Golden Dome) മിസൈല്‍ പ്രതിരോധ പദ്ധതിയുടെ പ്രധാന കേന്ദ്രമായി ഗ്രീന്‍ലന്‍ഡിനെ മാറ്റുകയാണ് അമേരിക്കയുടെ ലക്ഷ്യം. കൂടാതെ, ഗ്രീന്‍ലന്‍ഡിലെ അപൂര്‍വ്വ ധാതുക്കളുടെയും എണ്ണയുടെയും ഖനന അവകാശത്തില്‍ നാറ്റോ രാജ്യങ്ങളെയും പങ്കാളികളാക്കും. ചൈനയെയും റഷ്യയെയും ആര്‍ട്ടിക് മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഈ സഖ്യം അത്യാവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു.

ഡെന്മാര്‍ക്കിന്റെ പരമാധികാരത്തെ ബാധിക്കാത്ത രീതിയില്‍, സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ മാതൃകയില്‍ ഗ്രീന്‍ലന്‍ഡിന്റെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ സൈനിക നിയന്ത്രണത്തിലാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ താന്‍ ബലം പ്രയോഗിക്കില്ലെന്നും എന്നാല്‍ ലോകത്തിന്റെ സുരക്ഷയ്ക്കായി ആ 'മഞ്ഞുപാളി' തങ്ങള്‍ക്ക് ആവശ്യമാണെന്നും ട്രംപ് ദാവോസില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ കരാറിന്റെ ബാക്കി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഈ നയതന്ത്ര നീക്കം ആഗോള വിപണിയിലും പ്രതിഫലിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടായി.

Tags:    

Similar News