ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഇനി ഇസ്രായേലിലും; ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ചരിത്രമെഴുതി മോദി-നെതന്യാഹു സൗഹൃദം; ഇന്ത്യക്ക് അതിശയകരമാംവിധം കാര്യക്ഷമമായ ഒരു ഗവണ്‍മെന്റാണുള്ളത് എന്ന് നെതന്യാഹു

Update: 2026-02-28 04:09 GMT

ജെറുസലേം: ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഇനി ഇസ്രായേലിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ നിര്‍ണ്ണായകമായ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ ഈ ചരിത്രപരമായ നാഴികക്കല്ല് പ്രഖ്യാപിക്കപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇസ്രായേലില്‍ യുപിഐ ഔദ്യോഗികമായി സ്വീകരിക്കുന്നതോടെ ഇരുരാജ്യങ്ങളിലെയും ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്ത ഡിജിറ്റല്‍ പേയ്മെന്റുകള്‍ സാധ്യമാകും. ഇന്ത്യയുടെ ഫിന്‍ടെക് മേഖലയെ ആഗോളതലത്തില്‍ വികസിപ്പിക്കുന്നതിനൊപ്പം വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ നീക്കം സഹായിക്കും. ഇന്ത്യയിലെ അതിശയകരമാംവിധം കാര്യക്ഷമമായ ഗവണ്‍മെന്റിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പുറമെ സിവില് ആണവോര്‍ജ്ജം, ബഹിരാകാശ പര്യവേഷണം, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കാന്‍ തീരുമാനമായിട്ടുണ്ട്. സംയുക്ത ആയുധ നിര്‍മ്മാണവും സാങ്കേതിക വികസനവും വഴി പ്രതിരോധ ബന്ധം ശക്തമാക്കും. ഭാവിക്ക് അനുയോജ്യമായ കാര്‍ഷിക പരിഹാരങ്ങള്‍ വികസിപ്പിക്കാനും 'മികവിന്റെ ഗ്രാമങ്ങള്‍' സൃഷ്ടിക്കാനും ഇരുരാജ്യങ്ങളും കൈകോര്‍ക്കും.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മോദിയും നെതന്യാഹുവും ആവര്‍ത്തിച്ചു. ലോകത്ത് ഭീകരതയ്ക്ക് സ്ഥാനമില്ലെന്ന് ഇരുനേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തക്കവിധം സാങ്കേതികവിദ്യയിലും സുരക്ഷയിലും അധിഷ്ഠിതമായ ഒരു ദീര്‍ഘകാല പങ്കാളിത്തമാണ് മോദിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കപ്പുറം സഹകരണത്തിന്റെ നിരവധി മേഖലകളിലും സഹകരണം ശക്തമാക്കും. പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംയുക്ത വികസനവും ആയുധ നിര്‍മ്മാണവും നടത്താനും തീരുമാനമായിട്ടുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപം ഉടന്‍ തന്നെ ഇരു രാജ്യങ്ങളും തയ്യാറാക്കും. സിവില്‍ ആണവോര്‍ജ്ജം, ബഹിരാകാശ പര്യവേഷണം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയിലും പങ്കാളിത്തം ഉറപ്പാക്കും. സുരക്ഷയോടുള്ള പൊതുവായ പ്രതിബദ്ധത പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. ലോകത്ത് ഭീകരതയ്ക്ക് സ്ഥാനമില്ലെന്ന് ഇന്ത്യയും ഇസ്രായേലും വ്യക്തമാക്കി.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഈ സഹകരണത്തെ പ്രശംസിച്ചു. ഇന്ത്യക്ക് അതിശയകരമാംവിധം കാര്യക്ഷമമായ ഒരു ഗവണ്‍മെന്റാണുള്ളത് എന്ന കാര്യം നെതന്യാഹു ചൂണ്ടിക്കാട്ടി. കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Similar News