ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കരുതെന്ന കുപ്രചാരണത്തിന് ചൂടേറ്റി വന്നിരുന്ന ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി; ട്രൂഡോയുടെ കാലത്ത് വിള്ളല്‍ വീണ നയതന്ത്രബന്ധം കൂട്ടിയിണക്കി കാര്‍ണി

ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം

Update: 2025-06-06 15:53 GMT

ന്യൂഡല്‍ഹി: കാനഡയില്‍, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായതോടെ ഇന്ത്യ-കാനഡ ബന്ധത്തിലെ മഞ്ഞുരുകുന്നു. ഈ മാസം കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്‍ണി ക്ഷണിച്ചു. സന്തോഷത്തോടെ പങ്കെടുക്കുമെന്ന് മോദി പ്രതികരിച്ചു. ജൂണ്‍ 15 മുതല്‍ 17 വരെയാണ് ജി -7 ഉച്ചകോടി.

' കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ കോള്‍ വന്നതില്‍ സന്തോഷം. തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും,കനാനസ്‌കിസില്‍ നടക്കുന്ന ജി -7 ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി പറയുകയും ചെയ്തു. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്താല്‍ കൂട്ടിയിണക്കപ്പെട്ട ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും കാനഡയും പരസ്പരാദരവോടെയും സഹകരണത്തോടെയും പുതുക്കിയ വീര്യത്തോടെ ഒരുമിച്ചുമുന്നോട്ടുപോകും. ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു'-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ കാനഡ മോദിയെ ക്ഷണിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഊഹാപോഹം പരന്നിരുന്നു. ക്ഷണം കിട്ടിയില്ലെങ്കില്‍ 2019 ന്് ശേഷം മോദി പങ്കെടുക്കാത്ത ആദ്യ ജി-7 ഉച്ചകോടി ആകുമായിരുന്നു.

ഉയര്‍ച്ചയും താഴ്ച്ചയും

2023 ലാണ് ഇന്ത്യ-കാനഡ ബന്ധം ആടിയുലയാന്‍ തുടങ്ങിയത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ്‌സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പാര്‍ലമെന്റില്‍ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവൊന്നും ഇല്ലാതെ അവകാശപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇത് ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ഇന്ത്യ തള്ളിയപ്പോള്‍ തെളിവൊന്നും ഹാജരാക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞതുമില്ല.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കൂടി കുരുക്കില്‍ പെടുത്താന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഹൈക്കമ്മീഷണറെയും ഏതാനും നയതന്ത്രപ്രതിനിധികളെയും പിന്‍വലിക്കുകയും കനേഡിയന്‍ ആക്റ്റിങ് ഹൈക്കമ്മീഷണര്‍ അടക്കം ആറ് നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ചെയ്ത് ഇന്ത്യ തിരിച്ചടിച്ചു.


ഈ വര്‍ഷമാദ്യം ട്രൂഡോ രാജി വയ്ക്കുകയും ഏപ്രിലിലെ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണി ജയിക്കുകയും ചെയ്തതോടെയാണ് ബന്ധം മെച്ചപ്പെടുന്ന സൂചന കിട്ടിയത്. ട്രൂഡോയുടെ തന്നെ ലിബറല്‍ പാര്‍ട്ടിക്കാരന്‍ ആണെങ്കിലും ഇന്ത്യ-കാനഡ ബന്ധം വളരെ സുപ്രധാനമെന്നും ഭിന്നതകള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കണമെന്നും ഉള്ള നിലപാട് സ്വീകരിച്ചു.

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിയെ ക്ഷണിക്കരുതെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന കാനഡയിലെ ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് ഏതായാലും മാര്‍ക് കാര്‍ണിയുടെ പുതിയ തീരുമാനം വലിയ തിരിച്ചടിയായി.

Tags:    

Similar News