ഇസ്രയേലിനെതിരെ ഫലസ്തീന് വേണ്ടി ആദ്യ റാലി; പിന്നാലെ ആരും സംഘടിപ്പിക്കാതെ കുടിയേറ്റക്കാര്‍ക്കെതിരെ റാലിയുമായി ചിലര്‍ ഇറങ്ങിയപ്പോള്‍ കൂടെ ചേര്‍ന്നത് ആയിരങ്ങള്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെട്ട് അയര്‍ലണ്ടും; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം

Update: 2025-06-11 06:43 GMT

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇസ്രയേലിനെതിരെ ഫലസ്തീന് വേണ്ടി ആദ്യ റാലി സംഘടിപ്പിച്ചു. ഇതിന് തൊട്ടു പിന്നാലെ കുടിയേറ്റക്കാര്‍ക്ക് എതിരെ റാലിയുമായി മറ്റൊരു വിഭാഗവും ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അണിനിരന്നത് ആയിരങ്ങളാണ്. അയര്‍ലണ്ടിലും ഇതോടെ കുടിയേറ്റ വികാരം ശക്തിപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ കോര്‍ക്കിലെ തെരുവുകളിലാണ് റാലികള്‍ നടന്നത്.

ഒന്ന് ഫലസ്തീന്‍ മാര്‍ച്ചും മറ്റേത് അയര്‍ലന്‍ഡിനായുള്ള പ്രതിഷേധവും ആയിട്ടാണ് നടത്തിയത്. കുടിയേറ്റക്കാര്‍ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. അയര്‍ലന്‍ഡ് സേസ് നോ എന്ന പ്രസ്ഥാനക്കാരാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടിയത് തങ്ങള്‍ക്ക് രണ്ട് പരാതികളാണ് ഉള്ളതെന്നാണ്. ഒന്ന് കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങളും മറ്റൊന്ന് ജനങ്ങളെ സര്‍ക്കാര്‍ മറന്നു എന്ന കാര്യവും.

റാലിയിലെ ദൃശ്യങ്ങളില്‍ ത്രിവര്‍ണ പതാകയുമേന്തി കൊണ്ട് നിരവധി പേരാണ് പങ്കെടുക്കുന്നത്. അയര്‍ലണ്ട് ഐറിഷ് ജനതക്ക് ആരുടെ തെരുവുകള്‍ നമ്മുടെ തെരുവുകള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. റാലിയുടെ മുഖ്യ സംഘാടകനും തീവ്ര ദേശീയവാദിയുമായ ഡബ്ലിന്‍ കൗണ്‍സിലര്‍ മലാച്ചി സ്റ്റീന്‍സണ്‍ പറഞ്ഞത് റാലിയില്‍ പങ്കെടുത്ത വന്‍ ജനാവലി തങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നാണ്. ബ്രസല്‍സ് എന്ത് പറഞ്ഞാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കായി ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അയര്‍ലണ്ടില്‍ നവംബര്‍ മാസത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിര്‍ത്തികള്‍ അടച്ച് കൂടുതല്‍ കുടിയേറ്റക്കാര്‍ വരുന്നത് തടയേണ്ടതുണ്ടെന്നും സ്റ്റീന്‍സണ്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സംരക്ഷണത്തിന്റെ പേരില്‍ മുപ്പത്തിമൂവായിരത്തിലധികം കുടിയേറ്റക്കാരുടെ അപേക്ഷകളാണ് ഇപ്പോള്‍ അയര്‍ലണ്ട് സര്‍്ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. 2017 ല്‍ ഇത് 7244 ആയിരുന്നു.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2024 ല്‍ കുടിയേറ്റത്തിനായി അപേക്ഷിച്ച ഫലസ്തീന്‍കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 700 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഗാസയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമാണ് ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നത്. ഐറിഷ് സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നു എന്നാരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ കേസില്‍ അയര്‍ലന്‍ഡ് കക്ഷി ചേരുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന രണ്ട് റാലികളും സമാധാനപരമായിരുന്നു എങ്കില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡബ്ലിനില്‍ നടന്ന കുടിയേറ്റ വിരുദ്ധറാലി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിനിടെ ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഈ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം ഉണ്ടായി. ബാലിമെനയിലെ തെരുവുകളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മുഖംമൂടി ധരിച്ച അക്രമികളുമായി ഇന്നലെ പോലീസ് ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടം പോലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു.

അക്രമികള്‍ക്ക് നേരേ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. പല സ്ഥലങ്ങളിലും വീടുകളും കടകളും ആക്രമിക്കപ്പെട്ടു. രാത്രിയില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയ പലരും പരിഭ്രാന്തരായിട്ടാണ് കഴിയുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News