ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖത

ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കി!

Update: 2025-06-19 08:35 GMT

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ സമ്മതിച്ചാല്‍് അമേരിക്ക് ആക്രമണം ആരംഭിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇറാന്റെ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോയില്‍ ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നിരുപാധികമായ കീഴടങ്ങല്‍ എന്ന ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. തന്റെ ക്ഷമ നശിച്ചതായി ട്രംപും വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ആക്രമണം നടത്തുമോ എന്ന ചോദ്യത്തിനും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല.

അതേ സമയം കഴിഞ്ഞ ദിവസം പുറത്തു വിട്ട റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ ഖമേനി പറഞ്ഞത് അമേരിക്ക സൈനിക ഇടപെടല്‍ നടത്തിയാല്‍ അത് അവര്‍ക്ക് വലിയ ചെലവ് ഉണ്ടാക്കുന്ന കാര്യമായിരിക്കും എന്നാണ്. ഇറാന്‍ എന്ന രാഷ്ട്രം ആര്‍ക്കും മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ പദ്ധതികള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ട്രംപ് താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന് കാര്യം ആര്‍ക്കും അറിയില്ല എന്നും വ്യക്തമാക്കി. ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാള്‍ സ്ട്രീറ്റ് ജേണലാണ് ട്രംപ് ആക്രമണ പദ്ധതികളെ പിന്തുണയ്ക്കുന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ സൈന്യം ഇറാനില്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും തകര്‍ത്തു. ഇതിന് തിരിച്ചടിയായി ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇസ്രായേലില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ ഇറാന്റെ ഒരു ഉദ്യോഗസ്ഥനും ഇതേ വരെ വൈറ്റ്ഹൗസിന്റെ മുന്നില്‍ പോയിരുന്ന്് നിലവിളിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ കളിയാക്കുന്നത്.

ട്രംപ് നല്‍കുന്ന ഏത് ഉത്തരവുകളും നടപ്പിലാക്കാന്‍ പെന്റഗണ്‍ തയ്യാറാണെന്ന് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റിനെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്കായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വാഷിംഗ്ടണില്‍ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ കാണും. അതേസമയം ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസും പിന്തുണ നല്‍കി അണിനിരക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് രംഗത്തുവന്നു. നെതന്യാഹു അല്ല യു.എസ് പ്രസിഡന്റെന്നും യു.എസിന്റെ വിദേശ, സൈനിക നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്. യു.എസിന്റെ വിദേശ, സൈനിക നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുത്. ഇറാനെതിരെയുള്ള യുദ്ധത്തിന് ഇസ്രായേലിലെ ജനങ്ങള്‍ നെതന്യാഹുവിനെ പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്. യു.എസ് അതിന്റെ ഭാഗമാകരുത്' -ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്ററായ സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ട്രംപിനെ തടയുന്നതിനായി ബേണി സാന്‍ഡേഴ്‌സ് ബില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ഡേഴ്‌സിന്റെ 'നോ വാര്‍ എഗയിന്‍സ്റ്റ് ഇറാന്‍ ആക്ട്' ഫെഡറല്‍ ഫണ്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.

ഇറാനെതിരെ ഇസ്രായേല്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ യു.എസും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ ആക്രമിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്നും അന്തിമ ഉത്തരവ് ഇറക്കിയില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയിരുന്നു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് ചിലപ്പോള്‍ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ഒരാഴ്ചക്കുള്ളില്‍ വലിയ കാര്യം സംഭവിക്കുമെന്നും ട്രംപ് പറഞ്ഞിരിക്കുകയാണ്.

ട്രംപ് യുദ്ധത്തിനൊരുങ്ങുമ്പോഴും ട്രംപിന്റെ അനുയായികളായ ഭൂരിപക്ഷം പേര്‍ക്കും അമേരിക്ക ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ താല്‍പര്യമില്ലെന്നാണ് അഭിപ്രായ സര്‍വേഫലം. ഇക്കണോമിസ്റ്റ്/യുഗോവ് പോളും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2024ല്‍ ട്രംപിനെ പിന്തുണച്ച 53 ശതമാനം പേര്‍ക്കും യു.എസ് ഇറാനെ ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം, ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 585 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇറാന്‍ ഇസ്രായേലിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇതു വരെ 24 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News