ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്; ഇറാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച കൊണ്ട് കാര്യമില്ല; ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്; തുള്‍സി ഗബ്ബാര്‍ഡിന് തെറ്റി; അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും; ആക്രമണത്തിന് കരസേനയെ വിനിയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്റ്

ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്

Update: 2025-06-21 00:59 GMT

ന്യൂയോര്‍ക്ക്: ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസും പങ്കാളിയാകുമെന്ന് സൂചിപ്പിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച ഗുണം ചെയ്യില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കാണ് ഇറാന് താത്പര്യം. ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ട്. ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തു. തുല്‍സി ഗബ്ബാര്‍ഡിന് തെറ്റിയെന്നാണ് ട്രംപ് ഇതേക്കുറിച്ച് പറഞ്ഞത്. അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും. ആക്രമണത്തിനായി കരസേനയെ വിനിയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ പ്രശ്‌ന പരിഹാരം അകലെയെന്നാണ് ട്രംപിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാന്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്.

ഈ ചര്‍ച്ചയുടെ സാഹചര്യത്തിലാണ് അമേരിക്ക ഇടപെടാതെ പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നും എന്നാല്‍ ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് പറയുന്നത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ സ്വയംപ്രതിരോധമെന്ന അവകാശം ഇറാന്‍ നിര്‍വഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിയുടെ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി ഈ സംഘര്‍ഷം പടരാം. ഇറാന്റെ ആണവ പദ്ധതിയാണ് പ്രതിസന്ധിയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍, വിശ്വാസത്തിന്റെ ഒരു വിടവുണ്ടെന്ന് നമ്മള്‍ അംഗീകരിക്കണം. ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കി. ഇറാനെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. അതേസമയം, സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയുടെ ഇടപെടല്‍ അധിനിവേശമായി കണക്കാക്കുമെന്നും മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആപത്കരമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി മേധാവി റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. ബുഷെഹര്‍ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നാല്‍ ടെഹ്റാന്‍ ജനതക്ക് അപകടം ചെയ്യും. സുരക്ഷ അനുകൂലമായാല്‍ ഇറാനിലെത്തി ആണവ നിലയങ്ങളുടെ പരിശോധന നടത്താന്‍ സന്നദ്ധമാണെന്നും ഗ്രോസി പറഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. ഇറാന്റെ സുരക്ഷക്കും പരമാധികാരത്തിനും നേരെ അന്താരാഷ്ട്ര ചട്ടങ്ങള്‍ മറികടന്നുള്ള ആക്രമണമാണ് നടന്നത്. മേഖലയുടെ സുരക്ഷക്ക് ഇത് വന്‍ ഭീഷണിയാണെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.

പശ്ചിമേഷ്യ യുദ്ധത്തിന്റെയും അസ്ഥിരതയുടെയും അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ യുദ്ധത്തിന് പുറപ്പെടരുതെന്ന് റഷ്യ കഴിഞ്ഞ ദിവസം ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെ ആക്രമിക്കാനുളള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്നോക്കം പോയെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം തകര്‍ക്കാന്‍ ആണവ ആക്രമണം അല്ലാതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് ഫോര്‍ദോയെ തകര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇസ്രയേലിന്റെ യുദ്ധത്തില്‍ പങ്കാളിയാകുന്നതില്‍ അര്‍ഥമുള്ളെന്നും ട്രംപ് തന്റെ പ്രതിരോധ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. എന്തായാലും തല്‍ക്കാലം നയതന്ത്ര പരിഹാരത്തിനാണ് മുന്‍കൈ.

അതേസമയം ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കണമെന്ന് ഇസ്രയേലിനോട് നിര്‍ദേശിച്ച് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കര്‍ശനനിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അതേസമയം ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന്‍ സായുധസേന അറിയിച്ചു.

Tags:    

Similar News