റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന്‍ പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്‍സ്‌കി

ട്രംപിനെ വിമര്‍ശിച്ച് സെലന്‍സ്‌കി

Update: 2025-02-15 09:12 GMT

കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി. റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യ രാജ്യങ്ങളെ ആക്രമിക്കുമെന്നും റഷ്യയും യുക്രൈനും തമ്മിലുളള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് യാതൊരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി ഫോണ്‍ ചെയ്തിരുന്നു. ഒന്നര മണിക്കൂറാണ് ഇരുവരും സംസാരിച്ചത്.

നാറ്റോ രാജ്യങ്ങള്‍ക്കെതിരെ അടുത്ത വര്‍ഷം റഷ്യ യുദ്ധം ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് ആധികാരികമായി തന്നെ രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ സെലന്‍സ്‌കി ഇതിന് മുന്നോടിയായി ഒന്നര ലക്ഷം സൈനികരെ അയല്‍രാജ്യമായ ബെലാറസിലേക്ക് അയയ്ക്കാന്‍ പു്ട്ടിന്‍ പദ്ധതി തയ്യാറാക്കിയതായും ആരോപിച്ചു. പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ബെലാറസില്‍ നിന്ന് ആക്രമിക്കാന്‍ റഷ്യ ധാരണയാക്കിയതായും സെലന്‍സ്‌ക്കി ചൂണ്ടിക്കാട്ടി.

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പെറ്റേ ഹെഗ്സേത്ത് വിരുദ്ധ നിലപാടാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റഷ്യയും യുക്രൈനുമായി നടക്കുന്ന യുദ്ധം ഒത്തുതീര്‍്പ്പാക്കാന്‍ നാറ്റോയിലെ അംഗത്വം തടസമാകും എന്നാണ് അമേരിക്കയുടെ നിലപാടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു കൊടുക്കുന്ന കാര്യം നടപ്പി്ല്ലാത്തതാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടനും മറ്റ് യൂറോപ്യന്‍ സഖ്യ കക്ഷികളും എല്ലാം തന്നെ യുക്രൈനെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമാധാന നീക്കങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് സെലന്‍സ്‌ക്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. യുക്രൈനില്‍ നിന്ന് റഷ്യ കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍ തിരികെ വിട്ടുതരണമെന്നും നാറ്റോയില്‍ അംഗത്വം നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം മ്യൂണിക്കില്‍ പറഞ്ഞു. നാറ്റോയുടെ സുരക്ഷാ സംവിധാനങ്ങളില്‍ യുക്രൈന് വിശ്വാസമുണ്ടെന്ന് പറഞ്ഞ സെലന്‍സ്‌കി

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടി.

യുക്രൈനെ പങ്കെടുപ്പിക്കാതെ ഒരിക്കലും സമാധാന ചര്‍ച്ച നടത്താന്‍ കഴിയുകയില്ല എന്ന് പറഞ്ഞ കീര്‍സ്റ്റാമര്‍ യുക്രൈന് പിന്നില്‍ ബ്രി്ട്ടന്‍ ശക്തമായി ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ നടന്ന നാറ്റോ ഉച്ചകോടിയിലാണ് യുക്രൈന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. നാറ്റോയില്‍ അംഗത്വം ലഭിക്കാതിരിക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കാതിരിക്കുകയും ചെയ്താല്‍ യുക്രൈന് സൈനിക ശേഷി പതിനഞ്ച് ലക്ഷമായി ഉയര്‍ത്തേണ്ടി വരുമെന്നാണ് സെലന്‍സ്‌കി വാദിക്കുന്നത്.

അതിനിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്നലെ മ്യൂണിക്കില്‍ സെലന്‍സ്‌ക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുട്ടിനെ വിശ്വസിക്കാന്‍ കൊള്ളാത്തയാള്‍ എന്നാണ് സെലന്‍സ്‌കി പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.

Tags:    

Similar News