യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ; പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും; നിലപാട് മാറ്റാതെ ഗവര്‍ണര്‍; ഗവര്‍ണറുടെ ചങ്കില്‍ ഇന്ത്യയാണ്; അതാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ചൈന ചങ്കിലുള്ളവര്‍ക്ക് അതില്‍ താല്‍പര്യമുണ്ടാവില്ലെന്ന് വി. മുരളീധരന്‍

യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ

Update: 2025-06-21 08:50 GMT

തിരുവനന്തപുരം: ഭാരതാംബ വിവാദം കൂടുതല്‍ തലത്തിലേക്ക് പോകുകായണ്. യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.

ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ എന്നാല്‍ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമാണ് ഉപയോഗിച്ചത്.

അതേസമയം മന്ത്രിമാരായ വി. ശിവന്‍കുട്ടിയുടെയും പി. പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ല, ഭാരതാംബ എന്ന സങ്കല്പത്തോടാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ പറ്ഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്ഭവനില്‍ നടത്തിയ പരിപാടികളില്‍ ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തിയത് ചൈന ചങ്കിലുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്നും വി. മുരളീധരന്‍ പരിഹസിച്ചു. കേരളത്തില്‍ രണ്ടു മന്ത്രിമാരും നടത്തിയത് കോപ്രായങ്ങളാണ്.

ഭരണഘടനയോടാണ് ഇവരുടെ പ്രതിബദ്ധത എന്നാണ് ഇവര്‍ പറയുന്നത്. നിയമസഭ ഭരണഘടനയുടെ ഭാഗമേല്ലേ എന്നും അദ്ദേഹം ചോദിച്ചു. രാജ് ഭവനില്‍ മന്ത്രി വൈകി വരുന്നതും ദേശീയഗാനം കഴിയും മുന്‍പ് ഇറങ്ങിപ്പോകുന്നതും അവഹേളനമല്ലേയെന്നും അദ്ദേഹം ചോദിച്ചു. കാവിക്കൊടി ദേശീയപതാകയാക്കണം എന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യമായി നിലപാട് എടുക്കുമെങ്കിലും കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുക തുടര്‍ സമീപനങ്ങളെ ആശ്രയിച്ചിരിക്കും. അതേസമയം ഭാരതാംബ ചിത്രത്തിലുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും ഗവര്‍ണര്‍ മറ്റ് വിഷയങ്ങളില്‍ സര്‍ക്കാരുമായി കൂടുതല്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല.

മന്ത്രി വി.ശിവന്‍കുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തില്‍ ധരിപ്പിക്കാന്‍ മാത്രമാണ് രാജ്ഭവനും ഇപ്പോള്‍ ആലോചിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോടും രാജ്ഭവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News