'നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു'; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി; മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് 'ക്യാപ്‌സ്യൂള്‍' നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!

'നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു'

Update: 2025-06-22 13:11 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കയാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. എം സ്വരാജ് എന്ന ശക്തനായ സ്ഥാനാര്‍ഥിയെ കളത്തില്‍ ഇറങ്ങി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സിപിഎം നേരിയ ഭൂരിപക്ഷം മാത്രമേ അവകാശപ്പെടുന്നുള്ളൂ. മറുവശത്ത് യുഡിഎഫ് പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് അവകാശപ്പടുന്നത്. ഇതിനിടെ പി വി അന്‍വര്‍ മൂന്നാം സ്ഥാനത്ത് എത്തുമെന്നും ഏകദേശം ഉറപ്പാണ്.

ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതോടെ ബിജെപി വോട്ടുകള്‍ ഷൗക്കത്തിലേക്ക് ചോര്‍ന്നിരിക്കാം എന്നു പറഞ്ഞ് നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് രംഗത്തെത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.സ്വരാജ് വിജയിക്കാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് മോഹന്‍ ജോര്‍ജ്ജ് പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബി.ജെ.പിക്ക് വിജയസാധ്യത ഇല്ലെന്ന് കണ്ട് ചില പ്രവര്‍ത്തകര്‍ അവസാന ഘട്ടത്തില്‍ എല്‍.ഡി.എഫ് ജയിക്കാതിരിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിലും ബി.ജെ.പി മുന്നേറ്റം നടത്തുമെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ഷന്‍ പ്രചാരണത്തിന് സമയം ലഭിച്ചില്ലെന്നും പലരെയും നേരിട്ട് കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. അവസാന നിമിഷത്തിലാണ് നിലമ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അത് നേരത്തെയായിരുന്നെങ്കില്‍ അല്‍പം കൂടി മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂരിലെ എല്ലാ വീട്ടിലും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒന്നിലേറെ തവണ കയറിയിട്ടുണ്ടെന്നും എന്നാല്‍ ബി.ജെ.പിക്ക് അത്തമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും മോഹന്‍ജോര്‍ജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകള്‍ അടിത്തറയാക്കി അടുത്ത തവണ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അതേസമയം മോഹന്‍ ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇടതു കേന്ദ്രങ്ങളാണ് വ്യാപകമായി സൈബറിടത്തില്‍ പ്രചരിപ്പിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ, മണ്ഡലത്തില്‍ കോ-ലീ-ബീ സഖ്യം ഉണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി വ്യക്തമാക്കിയെന്നാണ് കൈരളി ചാനല് അടക്കം വാര്‍ത്ത നല്‍കുന്നത്. ഇത് കൂടാതെ സിപിഎം നേതാക്കളും സമാന അഭിപ്രായവുമായി രംഗത്തുവന്നു. അഡ്വ. അരുണ്‍കുമാറാണ് ബിജെപി സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ യുഡിഎഫിന്റെ ബിജെപി ബന്ധത്തിന്‌റെ തെളിവാണെന്ന് ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ ഫലം വരുമ്പോള്‍ ഷൗക്കത്ത് വന്‍ വിജയം നേടിയാല്‍ സിപിഎം ന്യായീകരണത്തിന് ഉപയോഗിക്കുന്ന ക്യാപ്‌സ്യൂള്‍ ആകും ഇതെന്ന് വിധത്തിലും അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബിജെപിയില്‍ തുടക്കത്തില്‍ തന്നെ രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി മത്സരിക്കാതെ 2016 ലേത് പോലെ ബിഡിജെഎസിന് നല്‍കാമെന്ന ആലോചന വന്നിരുന്നു. അവസാന നിമിഷം കേരളാ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലെത്തിയ മോഹന്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുുന്നു. ഇത് ബിജെപി പ്രവര്‍ത്തകര്‍ എത്രകണ്ട് അംഗീകരിച്ചിട്ടുണ്ടാകും എന്നും കണ്ടെറിയണം.

നാളെയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കു. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെകണ്ടറി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍ യു.ഡി.എഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും എല്‍.ഡി.എഫിനായി എം.സ്വരാജുമായിരുന്നു നിലമ്പൂരിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍. മുന്‍ എം.എല്‍.എ പി.വി. അന്‍വറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നു.

Tags:    

Similar News