രാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്‍; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെ
രാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉയര്‍ത്തി. രാഹുലിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഏകഅഭിപ്രായം ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ പ്രതിരോധിക്കാന്‍ തയ്യാറാകാതിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ രാഹുലിനെ പ്രതിരോധിച്ചു കൊണ്ട് രംഗത്തുവന്നു. കാലങ്ങളായി പുകഞ്ഞു നില്‍ക്കുന്ന വിഷയത്തില്‍ പരാതി അവസാന നിമിഷം എത്തിയതിലെ രാഷ്ട്രീയ ഗൂഢാലോചനയാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്.,
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് സ്വര്‍ണ്ണകോള്ള കേസ് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേസുകള്‍ ഉണ്ടാക്കി വിടുക എന്നത് സിപിഎം തന്ത്രമാണ്. താന്‍ കോന്നിയിലും ആറ്റിങ്ങല്‍ മത്സരിക്കുന്ന സമയത്ത് നിരവധി കേസുകള്‍ ഉണ്ടാക്കിയെടുത്തു. അത് കെട്ടിച്ചമച്ച് ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തി. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.രാഹുലിന് എതിരായ കേസില്‍ അന്വേഷണം നടക്കട്ടെ. വസ്തുത പുറത്തു വരട്ടെ.ഇത്തരം ഇരകള്‍ എല്ലാ കാലത്തും സിപിഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് മുഖം രക്ഷിക്കുകയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയത് അടക്കം എല്ലാം തിരക്കഥയാണ്. പെണ്‍കുട്ടി പറയുന്ന വസ്തുത അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ. ഇതൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോകില്ല. പഞ്ചായത്ത് ഇലക്ഷന്‍ കഴിയുമ്പോള്‍ മനസ്സിലാവും. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ അതിജീവിത പരാതി നല്‍കിയ രീതി വിചിത്രമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എം.എം ഹസനും പ്രതികരിച്ചു. 'അതിജീവിതയെ വിളിച്ചുവരുത്തി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി എഴുതി വാങ്ങിച്ചതാണ്. മൂന്ന് മാസം പരാതി ഇല്ല എന്നാണ് പറഞ്ഞത്. ഇതിന് ശേഷം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി കൊടുത്തത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍ ആകുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്' ഹസന്‍ പറഞ്ഞു.
സമാന ആരോപണം നേരിട്ട സിപിഎം എംഎല്‍എമാര്‍ രാജിവച്ചോയെന്നും ഹസന്‍ ചോദിച്ചു.'കേസിന്റെ നിയമനടപടികള്‍ നേരിടേണ്ടത് രാഹുലാണ്.അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കേസില്‍ അന്തിമ വിധി വരട്ട,എന്നിട്ടാകാം എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നത്. രാഹുലിന് കടുത്ത ശിക്ഷ പാര്‍ട്ടി നല്‍കിയിട്ടുണ്ട്.' ഹസന്‍ പറഞ്ഞു.
ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്.നി നിയമപരമായി ആണ് കാര്യങ്ങള്‍ പോകേണ്ടത്.കോടതിയിലേക്ക് പോകുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ഇല്ല. രാഹുലിന്റേതിന് സമാനമായ എത്ര കേസുകള്‍ കേരളത്തില്‍ ഉണ്ട്.നിയമത്തിന്റെ വഴിക്ക് പോകാന്‍ ഉള്ള സാധ്യത രാഹുലിന് ഉണ്ട്.എല്ലാ തെരഞ്ഞെടുപ്പ് ന് മുന്‍പും ഇതുപോലെ കേസ് വരും.സര്‍ക്കാര്‍ നിയമത്തിന്റെ വഴി തുറന്നു. കാര്യങ്ങള്‍ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സംഘടനപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കെപിസിസിയെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം നിരീക്ഷിക്കുന്നു.മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയെത്തിയതടക്കം വിവരങ്ങള്‍ ദീപ ദാസ്മുന്‍ഷി എഐസിസിയെ ധരിപ്പിച്ചു. എന്നാല്‍, രാഹുലിനെതിരെ കോണ്‍ഗ്രസ് കൂടുതല്‍ നടപടി ഉടന്‍ സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നേരത്തെ എടുത്ത സസ്‌പെന്‍ഷന്‍ നടപടി പര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ കെണിയാണ് ഇപ്പോള്‍ കേസെടുത്തതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് വാദം. സ്വര്‍ണക്കൊള്ളയില്‍ പ്രതിരോധത്തിലായ സിപിഎം അത് മറിക്കടക്കാനായി ഇരയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന നിലയ്ക്കുള്ള പ്രതികരണവും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്‌നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്.
