നേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാവും; അവരുടെ രാഷ്ട്രീയ നയം തെറ്റാണ്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്; പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയുണ്ടായാല്‍ എന്താ കുഴപ്പം: ഇ പി ജയരാജന്‍

നേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാവും

Update: 2025-05-06 06:20 GMT

കണ്ണൂര്‍: കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഇനിയും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളുണ്ടാവുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് ഒന്നാം ഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടന പരിപാടിയില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പങ്കെടുത്തതില്‍ തെറ്റില്ല.

ഇത്തരം പരിപാടികളില്‍ പാര്‍ട്ടിയുടെ പ്രതിനിധി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏതു മുഖ്യമന്ത്രിയായാലും ആ പാര്‍ട്ടിയുടെ പ്രതിനിധികള്‍ വേദിയിലുണ്ടാകും. എന്നാല്‍ വിഴിഞ്ഞത്ത് ഒരു പാര്‍ട്ടിയുടെ നേതാവിനെ മാത്രം പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ഇരുത്തിയത് ഔചിത്യക്കേടാണ്. ഇതാണ് രാജീവ് ചന്ദ്രശേഖര്‍ മാത്രം വേദിയിലിരുന്നത് വിമര്‍ശിക്കാന്‍ കാരണം. രാജീവ് ചന്ദ്രശേഖറും കെ.കെ രാഗേഷും സര്‍ക്കാര്‍ വേദിയിലിരുന്നത് രണ്ടും രണ്ട് വിഷയങ്ങളാണ്.

അതിനെ അങ്ങനെ കാണാനും വിലയിരുത്താനും കഴിയണമെന്നും ഇ.പി പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ചു സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയുണ്ടാക്കിയ ഡോക്യുമെന്ററിയെ കുറിച്ച് മാധ്യമ വിവാദങ്ങള്‍ അനാവശ്യമാണ്. ഒരാളുടെ പ്രവര്‍ത്തനത്തില്‍ ആവേശം കൊണ്ടു ഡോക്യുമെന്ററി ഒരുക്കിയതില്‍ തെറ്റില്ല. പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയുണ്ടായാല്‍ എന്താ കുഴപ്പം ഗാന്ധിജിയെ കുറിച്ച് ഡോക്യുമെന്ററിയില്ലേ?

ചരിത്ര നായകരെ കുറിച്ച് ഇതിന് മുന്‍പും ഇങ്ങനെയുണ്ടായിട്ടുണ്ട്. വേടന് സര്‍ക്കാര്‍ വേദി നല്‍കിയത് നല്ലൊരു സംഗീതജ്ഞനായ തു കൊണ്ടാണ്. പുതിയ തലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന പാട്ടുകാരനാണ് അദ്ദേഹം ' ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്ന് തിരുത്തി വരുമെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടിയില്‍ വേടനെ നിശ്ചയിച്ചത് പാട്ടുകാരനെന്ന നിലയിലാണ്. ലഹരി ഉപയോഗം നോക്കിയല്ല. ആത്മകഥാ വിവാദത്തില്‍ ഡി.സി ബുക്‌സിനെതിരെ അവര്‍ തെറ്റ് സമ്മതിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികളില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ആരോടും തനിക്ക് പ്രതികാര മനോഭാവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News