ഒന്നാം റാങ്ക് എന്നു പ്രഖ്യാപിച്ചതു കേന്ദ്രമല്ല, മന്ത്രി പി.രാജീവാണെന്ന മാത്യു കുഴല്‍നാടന്റെ വാദം തെളിയുന്നു; ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് സംവിധാനം നേരത്തെ നിര്‍ത്തലാക്കിയെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍; വിവാദത്തില്‍ വ്യക്തത വരുത്തി മന്ത്രി

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് സംവിധാനം നേരത്തെ നിര്‍ത്തലാക്കി

Update: 2025-02-21 09:50 GMT

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍, കേരളം മുന്‍പന്തിയിലെത്തിയോ? ബിസിനസ് സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി പി.രാജീവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈസ് ഓഫ് ഡൂയിങ് റാങ്കിങ് വിവാദത്തില്‍ വ്യക്തത കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

റാങ്കിങ് സംവിധാനം നേരത്തെ നിര്‍ത്തലാക്കി. നിലവില്‍ ബിസിനസ് സൗഹൃദ റാങ്കിങ് പിന്തുടരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനില്‍ സംസ്ഥാനവുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം തുടരുകയാണെന്നും പദ്ധതി രൂപരേഖയില്‍ റെയില്‍വേ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുകയും വിവാദമായി മാറുകയും ചെയ്തിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടിയത്. സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്ന് ലേഖനത്തില്‍ വിലയിരുത്തിയിരുന്നു. ലേഖനം വിവാദമായതോടെ, തരൂരിന് എതിരെ ഹൈക്കമാന്‍ഡിന് പരാതി പോകുകയും, രാഹുല്‍ ഗാന്ധി അദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, വ്യവസായ സൗഹൃദ റാങ്കിങ് കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ലെന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കു ലഭിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തിനു നല്‍കിയ റാങ്ക് ഏതെന്ന ചോദ്യത്തിന്, വ്യവസായ സൗഹൃദ റാങ്കിങ് ആര്‍ക്കും നല്‍കുന്നില്ലെന്ന മറുപടിയാണു കേന്ദ്രസര്‍ക്കാരിനു കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) നല്‍കിയത്. ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി എന്തെങ്കിലും റാങ്ക് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, സംസ്ഥാനങ്ങളെ 'ടോപ് അച്ചീവര്‍, അച്ചീവര്‍, ഫാസ്റ്റ് മൂവര്‍, ആസ്‌പെയര്‍' എന്നിങ്ങനെ 4 വിഭാഗങ്ങളായി തിരിക്കുക മാത്രമാണു ചെയ്യുന്നതെന്നാണു മറുപടി.

2024 ഒക്ടോബറില്‍ ലഭിച്ച വിവരാവകാശ മറുപടിയാണു കുഴല്‍നാടന്‍ പുറത്തുവിട്ടത്.ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാമതെത്തിയെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ അവകാശവാദമെന്നു കുഴല്‍നാടന്‍ പറഞ്ഞു. വ്യവസായ സൗഹൃദ റാങ്ക് കേരളത്തിനു ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള രേഖ കാണിച്ചാല്‍ അംഗീകരിക്കാന്‍ തയാറാണ്. ഒന്നാം റാങ്ക് എന്നു പ്രഖ്യാപിച്ചതു കേന്ദ്രമല്ല, മന്ത്രി പി.രാജീവാണ്. കോവിഡിനെ നേരിടുന്നതില്‍ നമ്പര്‍ വണ്‍ എന്നു പറഞ്ഞു വ്യാജ പ്രചാരണം നടത്തിയ മാതൃക വ്യവസായത്തിന്റെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ പിന്തുടരുകയാണെന്നു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.

Tags:    

Similar News