കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ 'ഞാന്‍ ഇതും എടുക്കുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്

കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ

Update: 2025-12-26 13:37 GMT

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ വിമര്‍ശനത്തിനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തി. ബി.ജെ പി നേതാവ് പി.കെ കൃഷ്ണദാസിന്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പോയ തന്നോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയത് ഔചിത്യമില്ലാത്ത സംഭാഷണമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് തുറന്നടിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണദാസ് മകളുടെ കല്യാണം ഫോണില്‍ വിളിച്ചു പറഞ്ഞതുപ്രകാരമാണ് താന്‍ അവിടെ പോയത്. കല്യാണം നാട്ടിലാണ് നടക്കുന്നത്. എന്റെ പഞ്ചായത്തിലെ ഏച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയത്തിലാണ് കല്യാണം നടന്നത്. ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ സുരേഷ് ഗോപി കാറില്‍ മടങ്ങുകയായിരുന്നു കൈ ഉയര്‍ത്തി കാണിച്ചപ്പോള്‍ താന്‍ കാറിനരികെ പോയി കൈ കൊടുത്തു.

സുരേഷ് ഗോപിയുമായി താന്‍ എം.പിയായ കാലത്തെ ഡല്‍ഹിയില്‍ വെച്ചു പരിചയമുണ്ട്. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ട്. കൊടുത്തപ്പോള്‍ സുരേഷ് ഗോപിയോട് ഇത് എന്റെ നാടാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണയായി വിവാഹ ചടങ്ങിനൊന്നും പോയാല്‍ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല നിങ്ങളെ കൊണ്ട് എടുത്താല്‍ പൊങ്ങുന്നതല്ല ഈ നാടെന്ന് മറുപടി പറയാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ അതുപോലെ ഔചിത്യബോധം ഇല്ലാതെ പെരുമാറാന്‍ പാടില്ലല്ലോയെന്ന് വിചാരിച്ചു ചിരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു.

ഇതാണ് തനിക്കെതിരെ കോണ്‍ഗ്രസുകാരും ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതാണ് അവരുടെ രീതിയെന്നും കെ.കെ. രാഗേഷ് പറഞ്ഞു. തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റത് മുസ്ലീം ലീഗും ജമാത്തെ ഇസ്ലാമിയും വര്‍ഗീയ പ്രചരണം നടത്തിയതു കാരണമാണ്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അവിടെ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പരസ്യമായ വര്‍ഗീയ പ്രചരണം നടത്തി. ലീഗ് പ്രവര്‍ത്തകരും ജമാത്തെ ഇസ്ലാമിക്കാരും വ്യാപകമായി ഇതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. മത സാഹോദര്യത്തോടെ ജീവിച്ചു വരുന്ന ജനങ്ങളില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും കൂടിയാണ് മത്സരിച്ചതെന്ന് പറയാതെ സങ്കുചിതമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും അവര്‍ അഴിച്ചുവിട്ടത്. കുന്നോത്ത് പറമ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ കോലി ബി സഖ്യമാണ് പ്രവര്‍ത്തിച്ചത്. കണ്ണൂരിലെ പല സ്ഥലങ്ങളിലും കോലീബി സഖ്യമുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ലീഡുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലെ പല വാര്‍ഡുകളും നേരിയ വ്യത്യാസത്തിനാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന് നമുക്ക് പരിശോധിച്ചാല്‍ മനസിലാകും.

യു.ഡി.എഫ് നടത്തിയ അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് എല്‍.ഡി.എഫിന്റെ തോല്‍വിക്കി ടയാക്കിയത്. ബ്‌ളോക്കുകളിലും ജില്ലാ പഞ്ചായത്തുകളിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞു. നേരത്തെ യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തചില ഗ്രാമ പഞ്ചായത്തുകളുടെ ഭരണം നഷ്ടപ്പെട്ടുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം എല്‍.ഡി.എഫ് നേടുമെന്നും കെ.കെ.രാഗേഷ് പറഞ്ഞു. താന്‍ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മേയറും മുന്‍ മേയറും കുടുങ്ങുന്ന കാലം വിദൂരമല്ലെന്നും രാജേഷ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി പെരളശ്ശേരി ഡിവിഷനില്‍ നിന്ന് വിജയിച്ച ബിനോയ് കൂര്യന്‍ മത്സരിക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. വൈസ്.പ്രസിഡന്റ് സ്ഥാനത്തേക്ക് പാട്യം ഡിവിഷനില്‍ വിജയിച്ച ടി.ഷബ്‌ന മതസരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു പേരും സിപി.ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ നിയമസഭാസീറ്റുകളും എല്‍.ഡി എഫിന് നേടാനാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News