അന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു കടന്നുവരാം; ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല; യുഡിഎഫ് ഇത്രയും സഹകരിച്ചിട്ടും അന്‍വര്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല: കെ മുരളീധരന്‍

അന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു കടന്നുവരാം

Update: 2025-05-31 08:57 GMT

തിരുവനന്തപുരം: ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. പി വി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫ് നേതാക്കളെക്കുറിച്ചും സ്ഥാനാര്‍ത്ഥിയെയും കുറിച്ച് പറഞ്ഞതെല്ലാം പിന്‍വലിച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് മുരളീധരന്‍ തുറന്നുപറഞ്ഞു. അന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ച ശേഷം കടന്നുവരാമെന്നും ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല എന്നും മുരളീധരന്‍ വ്യക്തമാക്കി.

യുഡിഎഫ് ഇത്രയും സഹകരിച്ചു. എന്നിട്ടും അന്‍വര്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല. യുഡിഎഫ് എല്‍ഡിഎഫിനോട് ഏറ്റുമുട്ടുമ്പോള്‍ സ്വാഭാവികമായും അന്‍വര്‍ യുഡിഎഫിനെ അല്ലെ പിന്തുണയ്ക്കേണ്ടത് എന്നും മുരളീധരന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യുഡിഎഫിന്റെ ചെയര്‍മാനാണ്.അദ്ദേഹം ഒറ്റക്കല്ല അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് നിലമ്പൂരില്‍ ജയിച്ചേ പറ്റു എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ ബിജെപി എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്നും പിന്നില്‍ ചില അന്തര്‍ നാടകങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ കരുതുന്നതായും കെ മുരളീധരന്‍ പറഞ്ഞു. ബിജെപി മത്സരിക്കുന്നില്ലെങ്കില്‍ അത് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിക്കാനാണെന്ന് താന്‍ കരുതുന്നുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ അതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ നിസ്സംഗത ചര്‍ച്ച ചെയ്യപ്പെടണം. പൊലീസിലെ ആര്‍എസ്എസ് വത്ക്കരണം ഉള്‍പ്പടെ യുഡിഎഫ് പ്രചാരണത്തില്‍ ചര്‍ച്ചയാക്കുമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വിമര്‍ശനത്തില്‍ തന്റെ പ്രതികരണം കൊണ്ട് ഡോക്ടര്‍ വീണ്ടും ജനശ്രദ്ധയില്‍ വന്നുവെന്നും അതില്‍ സന്തോഷമുണ്ട് എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. പൊലീസിലെ ആര്‍എസ്എസ് വത്കരണം ഉള്‍പ്പെടെ തങ്ങള്‍ ചര്‍ച്ചയാക്കും. അജിത്കുമാര്‍ തന്നെയായിരിക്കും ഡിജിപി ആകുക.

അദ്ദേഹത്തെ കേന്ദ്രത്തിനും, കേരളത്തിലും ഇഷ്ടമാണ്. ഇതുള്‍പ്പെടെ യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അടുത്ത തവണ യുഡിഎഫ് കേരളം ഭരിക്കുമെന്നും അതിനുള്ള സൗകര്യം പിണറായി വിജയന്‍ തന്നെ ചെയ്തുതരുന്നുണ്ട് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News