1977 ല്‍ സിപിഎമ്മിന് വോട്ടുചെയ്യാന്‍ ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിരുന്നു; ആ തീരുമാനം വളരെ സന്തോഷത്തോടെ സിപിഎം സ്വീകരിച്ചു; പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായില്ല; എം വി ഗോവിന്ദനെ ശരി വച്ച് കെ രാമന്‍ പിള്ള

എം വി ഗോവിന്ദനെ ശരി വച്ച് കെ രാമന്‍ പിള്ള

Update: 2025-06-18 12:58 GMT

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സിപിഎം കൂട്ടുചേര്‍ന്നിരുന്നുവെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഈ പ്രസ്താവന യു.ഡി.എഫ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ആയുധമാക്കിയതോടെ, എം.വി. ഗോവിന്ദനെ തള്ളി സി.പി.ഐയും രംഗത്തുവന്നു. അതേസമയം,

സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള ശരിവച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചിരുന്നതായും അത്തരത്തിലൊരു ആഹ്വാനം വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനുമുന്‍പ് മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യണമെന്നുപോലും നിര്‍ദേശം കൊടുത്തിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും കെ. രാമന്‍പിള്ള 'ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള ആര്‍എസ്എസ് തീരുമാനം വളരെ സന്തോഷത്തോടെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

1977 ലെ ആ നിലപാടിനുശേഷം പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴെട്ടുമാസത്തിനുശേഷം കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ലയിലും സംഘര്‍ഷവും സംഘട്ടനവും ഉണ്ടായതോടെ സിപിഎമ്മുമായി അകന്നതായും രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ നായനാരുള്‍പ്പെടെയുള്ള നേതാക്കള്‍ ആര്‍എസ് എസുമായി സഹകരിക്കേണ്ടെന്നും അവരുടെ വോട്ടുവേണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാര്‍ട്ടികളുമായി യോജിച്ച് മത്സരിക്കാമെന്നും അവരുടെ സ്ഥാനാര്‍ഥി ആരായാലും അവര്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ നിലപാട്. ഇക്കാര്യം ദേശാഭിമാനിയില്‍ പോയി പി.ഗോവിന്ദപ്പിള്ളയെ കണ്ട് അറിയിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. പരിപൂര്‍ണമായി സഹകരിക്കാനും അവര്‍ തയാറായി-രാമന്‍ പിള്ള പറഞ്ഞു.

വോട്ട് വേണ്ട എന്ന് ആരും പറയില്ല എന്നാണ് സഹകരിച്ചുപോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പി.ജി സന്തോഷത്തോടെ പ്രതികരിച്ചതെന്നും രാമന്‍ പിള്ള പറഞ്ഞു. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നെന്ന് കഴിഞ്ഞദിവസമാണ് ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'അടിയന്തരാവസ്ഥ അര്‍ധ ഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.

Tags:    

Similar News