വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല; ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല; തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി; ഡി വൈ എഫ് ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ലെന്നും കെ സുധാകരന്‍

വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല

Update: 2025-02-19 10:52 GMT

തിരുവനന്തപുരം: ശശി തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരന്‍. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും അത് നിര്‍ത്തി. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. ഒരു പ്രസ്താവനയുടെ പേരില്‍ നേരിയ പ്രശ്‌നം വന്നപ്പോള്‍ അതവിടെ തീര്‍ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂരിനെ താനും വിളിച്ചിരുന്നു. സ്‌നേഹത്തോടെ പെരുമാറുകയും ഇനി മേലില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്നും പാര്‍ട്ടിതലത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. അതോടെ ആ വിഷയം ഇവിടെ തീര്‍ന്നു. വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'നേതാക്കളില്‍ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകളുണ്ടാവും. അതിനനുസരിച്ച് അവര്‍ പ്രതികരിക്കും. പക്ഷേ അതൊന്നും ഉള്ളില്‍ത്തട്ടിയാവില്ല എന്നാണ് എന്റെ വിശ്വാസം.' ശശി തരൂരിന്റെ ലേഖനത്തേക്കുറിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ പ്രതികരണത്തേക്കുറിച്ച് സുധാകരന്‍ പറഞ്ഞതിങ്ങനെ. 'വ്യവസായമേഖലയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വലിയ പുരോഗതിയാണുണ്ടായതെന്ന് അങ്ങനെയൊന്നും ഞാന്‍ സമ്മതിച്ചിട്ടില്ല. ശശി തരൂര്‍ പറഞ്ഞത് കണ്ടീഷണലാണ്. പൂര്‍ണമായ രീതിയിലുള്ള കമന്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. തരൂര്‍ പറഞ്ഞതില്‍ അങ്ങനെയൊരര്‍ത്ഥവും ഇല്ല.' കെ.സുധാകരന്‍ വിശദീകരിച്ചു.

ശശി തരൂരിന്റേത് പിശകാണെന്ന് പറയുന്നില്ല. അര്‍ധസത്യം ഉണ്ടെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം എന്ന നിലയ്ക്ക് വ്യക്തമാക്കാനുള്ളത്. സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി. ഡി.വൈ.എഫ്.ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ല. അക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ നേതാക്കള്‍ ക്ഷണിച്ചിരുന്നു. മാര്‍ച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം,സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. ഡല്‍ഹിയില്‍ വച്ച് നേരിട്ട് കണ്ടായിരുന്നു ക്ഷണം.


Tags:    

Similar News