എം വി ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; . ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ; പരിഹസിച്ചു കെ സുധാകരന്‍

എം വി ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്

Update: 2025-08-10 09:43 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടതില്‍ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്ന് സുധാകരന്‍ പരിഹരിച്ചു. ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരന്‍ പരിഹസിച്ചു.

എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടതില്‍ പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന തരത്തില്‍ വിവാദം ശക്തമായിരുന്നു. ഇതിനുപിന്നാലെ ജോത്സ്യന്‍ മാധവ പൊതുവാള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'എം വി ഗോവിന്ദന്‍ മുഹൂര്‍ത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്‌നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല. എം വി ഗോവിന്ദന്‍ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാനാവില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികളും എന്നെ വന്ന് കാണാറുണ്ട്. അവര്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാറുണ്ട്', മാധവ പൊതുവാള്‍ കൂട്ടിച്ചേര്‍ത്തു. അമിത് ഷാ ജാതകം നോക്കാനായിരുന്നു എത്തിയത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളാകാം ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്നും മാധവ പൊതുവാള്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ട എന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. എം വി ഗോവിന്ദന്‍ ജോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നും എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാദത്തില്‍ ന്യായീകരണവുമായി മുതിര്‍ന്ന നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. ജ്യോതിഷികളെ കണ്ടാല്‍ തന്നെ എന്താണ് കുഴപ്പമെന്നായിരുന്നു എ കെ ബാലന്റെ ചോദ്യം. താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ലബന്ധമുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

'ജ്യോതിഷികളുമായും മജീഷ്യന്‍മാരുമായും സംസാരിക്കാന്‍ എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ ഞാന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നു. സിപിഐഎം അല്ല കോണ്‍ഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. ഞങ്ങളിപ്പോഴും വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവരാണ്', എ കെ ബാലന്‍ പറഞ്ഞു.

Tags:    

Similar News