'തരൂര്‍ എംപിയായത് നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തില്‍; സമൂഹത്തിന് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ്; തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വയം ഒഴിവാകണം'; നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചതില്‍ മറുപടിയുമായി എം.എം. ഹസന്‍

'തരൂര്‍ എംപിയായത് നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തില്‍

Update: 2025-11-14 09:05 GMT

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച ശശി തരൂരിനെ വിമര്‍ശിച്ചു മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വയം ഇറങ്ങിപോകണമെന്ന് ഹസിന്‍ പറഞ്ഞു. തരൂര്‍ എംപിയായത് നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ്. സമൂഹത്തിന് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ് തരൂരെന്നും എം.എം. ഹസന്റെ വിമര്‍ശനം.

'തരൂരിന്റെ ലേഖനത്തില്‍ നെഹ്‌റു കുടുംബത്തിനെതിരെ പരാമര്‍ശം ഉണ്ടായി. അധികാരം ജന്മാവകാശമായി കരുതുന്നവരെന്ന് നെഹ്‌റു കുടുംബത്തെ ചിത്രീകരിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. തരൂര്‍ തല മറന്ന് എണ്ണ തേയ്ക്കുകയാണ്. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് സ്വയം ഒഴിവാകണം. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ബിജെപിക്ക് ആയുധം നല്‍കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ല', എം.എം. ഹസന്‍.

അതേസമയം, നെഹ്‌റുവിയിന്‍ ആശയങ്ങള്‍ ജീവിതത്തിലും രാഷ്ട്രീയത്തിലും പകര്‍ത്തിയ വ്യക്തിയാണ് സുധാകരന്‍ എന്നും എം.എം. ഹസന്‍ പറഞ്ഞു. അഴിമതി നടന്നിരുന്ന വകുപ്പിന്റെ മന്ത്രിയായി. പക്ഷേ നല്ല പ്രവര്‍ത്തനം കാരണം ജി. സുധാകരനെതിരെ ഒരു ആരോപണവും ഉണ്ടായില്ല. പാര്‍ട്ടിക്കുള്ളിലെ അപചയം ഇപ്പോള്‍ സുധാകരന്‍ ചോദ്യം ചെയ്യുന്നു. അത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും എം.എം. ഹസന്‍ പറഞ്ഞു.

അതിനിടെ ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്ന് തരൂര്‍ വിമര്‍ശിച്ചു. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ 'റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. 1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാബല്യത്തില്‍ വരുത്തിയ ചില നയങ്ങള്‍ ഓര്‍മിപ്പിച്ച ശശി തരൂര്‍ ഇവ പിന്നീട് അധികാരത്തില്‍ വന്ന ബി.ജെ.പിയും പിന്തുടര്‍ന്നിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.

1991 നും 2009 നും ഇടയില്‍ കോണ്‍?ഗ്രസില്‍ കേന്ദ്രീകൃത ഘട്ടം ഉണ്ടായിരുന്നു. അതിനുശേഷം അത് മാറാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്, പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകാത്ത പക്ഷം താന്‍ മത്സരിക്കുന്നതിനുള്ള സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കാന്‍ സാധ്യമായ ഒരു നടപടിക്രമവും സംവിധാനവും കോണ്‍ഗ്രസിനുണ്ടായിരുന്നു എന്നതില്‍ തനിക്കിപ്പോഴും സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ പാര്‍ട്ടിയിലും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News