ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്‍ഥി

ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം

Update: 2025-06-02 05:17 GMT

നിലമ്പൂര്‍: പിണറായിസത്തിനെതിരെ പോരാട്ടം തുടങ്ങിയ പി വി അന്‍വര്‍ യുഡിഎഫിനെതിരെ തിരിഞ്ഞപ്പോള്‍ നിലമ്പൂരിലെ മുന്‍ എംഎല്‍എയെ പിണക്കാതെ ഇടതുസ്ഥാനാര്‍ഥി എം സ്വരാജ്. അന്‍വറിനെതിരെ കാടുപ്പിച്ചു വാക്കുകള്‍ പറയാതെ അനുനയ പാതയിലാണ് സ്വരാജിന്റെ നീക്കങ്ങള്‍. എതിര്‍ ക്യാമ്പിലുള്ള ആശയക്കുഴപ്പം തന്നെ ആഹ്‌ളാദിപ്പിക്കുന്നതല്ലെന്ന് എം.സ്വരാജ് പ്രതികരിച്ചത്. ഇതിലൊന്നും പ്രതീക്ഷയര്‍പ്പിച്ചിട്ടല്ല ഞങ്ങള്‍ മത്സരരംഗത്തേക്ക് ഇറങ്ങിയത്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഞങ്ങളുടെ കൂടി പാപ്പത്തരമാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അവര്‍ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം.അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ല.തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അന്‍വര്‍ ചിലതൊക്കെ പറയുന്നതെന്നും സ്വരാജ് പറഞ്ഞു.

'എന്നോട് വിരോധമുള്ളയാളല്ല അദ്ദേഹം,തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ തന്നെ ഈ സന്ദര്‍ഭത്തിലും സാഹചര്യത്തിലുമാകും. അതിനോരോന്നിനും മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ അതെല്ലാം സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുക.'- സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി പേര് പറയാതെ ആക്രമണം തുടങ്ങി വെച്ചെങ്കിലും അത് ഏറ്റുപിടിക്കാന്‍ സ്വരാജ് തയ്യാറല്ലെന്നാണ് സൂചന.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കാരണം പി.വി.അന്‍വറിന്റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അന്‍വറുമായി ഒരു ബന്ധത്തിനുമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയുടെ ജയം ഉറപ്പാണെന്നും ജനവിധി നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതിനിടെ, നിലമ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി ഓഫിസില്‍ നിന്ന് കാല്‍ നടയായാകും സ്വരാജ് പത്രിക സമര്‍പ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കള്‍ സ്വരാജിനെ അനുഗമിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വറും ഇന്ന് പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പണത്തിന് ശേഷം അന്‍വര്‍ പ്രചാരണങ്ങളിലേക്ക് കടക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവും കെ.പി.സി.സി.പ്രസിഡന്റും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി.

രണ്ട്‌കേരള കോണ്‍ഗ്രസുകളിലും പ്രവര്‍ത്തിച്ച ശേഷമാണ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാവുന്നതെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. വളരുംതോറും പിളരുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ഇടക്കിടെ പുതിയ പാര്‍ട്ടിയിലേക്ക് മാറേണ്ടി വന്നത്. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച സ്റ്റീഫന്‍ ജോര്‍ജ് പലവട്ടം പാര്‍ട്ടി മാറിയവരാണെന്നും മോഹന്‍ ജോര്‍ജ് ആരോപിച്ചു.

Tags:    

Similar News