നിലമ്പൂരില്‍ എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസം; പോരാട്ടം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല; വ്യക്തികളോട് വിരോധം കാണിക്കാന്‍ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ? എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും ഇത്; ആത്മവിശ്വാസം പ്രകടിപ്പിച്ചു എം സ്വരാജ്

നിലമ്പൂരില്‍ എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസം

Update: 2025-05-30 07:44 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ വിജയപ്രതീക്ഷയെന്ന് പറഞ്ഞ് സിപിഎം സ്ഥാനാര്‍ഥി എം സ്വരാജ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്‍ഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നത്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും. എല്‍ഡിഎഫിന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല. എല്‍ഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണ്.

വ്യക്തികളോട് വിരോധം കാണിക്കാന്‍ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ. അതിനാല്‍ തന്നെ വ്യക്തികളോട് വിരോധം കാണിക്കേണ്ട കാര്യമില്ല. നാളെ നിലമ്പൂരിലേക്ക് പോകുമെന്നും എം സ്വരാജ് പറഞ്ഞു. മികച്ച വിജയമാണ് ലക്ഷ്യമിടുന്നതെന്നും ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നിലമ്പൂരിന്റെ ചരിത്രം ഇടതിന് അനുകൂലമാണെന്നും എം സ്വരാജ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂര്‍ത്തിയായതിന് പിന്നാലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അന്‍വറിന്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ എല്‍ഡിഎഫ് നടത്തുന്നത്. എം സ്വരാജിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാന്ദി കുറിക്കുന്നതാകും തെരഞ്ഞെടുപ്പ്. നിലമ്പൂരില്‍ മത്സരം യുഡിഎഫുമായി തന്നെയാണ്. അന്‍വറിന്റെ വിഷയം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. പുറത്തു കാണുന്ന തര്‍ക്കമല്ല, അതിനപ്പുറമുള്ള തര്‍ക്കങ്ങള്‍ യുഡിഎഫിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ വോട്ടെടുപ്പ് ജൂണ്‍ 19-ന് ആണ്. ജൂണ്‍ 23-ന് തന്നെ ഫലമറിയാം. എം എല്‍ എ പി വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ പട്ടിക അനുസരിച്ച് നിലമ്പൂര്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1048 സ്ത്രീകള്‍ എന്നതാണ്. അന്തിമ പട്ടികയില്‍ 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

Tags:    

Similar News