കുഞ്ഞാലിയുടെ നാട്ടില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; സ്വതന്ത്ര ലൈന്‍ വെടിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ സിപിഎം; അന്‍വറിസത്തെ മറികടക്കാന്‍ എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു

കുഞ്ഞാലിയുടെ നാട്ടില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും

Update: 2025-05-30 06:56 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. കുഞ്ഞാലിയുടെ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തിലേക്ക് എത്തുന്നത് വളരെ ആലോചനകള്‍ക്ക് ശേഷമാണ്. സ്വരാജ് മത്സര രംഗത്ത് എത്തിയതോടെ മണ്ഡലത്തില്‍ മത്സരം കടുക്കും.

നിലമ്പൂര്‍ സ്വദേശി കൂടിയാണ് സ്വരാജ്. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടത് മുന്നണിയെ വഞ്ചിച്ചു. അന്‍വര്‍ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അന്‍വര്‍. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അന്‍വര്‍ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാകും നിലമ്പൂരെന്നും ഗോവിന്ദന്‍ പറഞ്ഞു.

പല സ്വതന്ത്രന്മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടായതായാണ് വിവരം. സിറ്റിങ് സീറ്റായ നിലമ്പൂരില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.

തൃക്കാക്കരയിലും പാലക്കാടും സിപിഎം നടത്തിയ സ്വതന്ത്ര പരീക്ഷണം നടത്തിയത് പരാജയപ്പെട്ടതോടെയാണ് സ്വരാജിനെ തന്നെ കളത്തിലിറക്കാന്‍ സിപിഎം തീരുമാനിച്ചത്. ഇക്കുറി സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ വൈകിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ പരിഹാസവുമായി രംഗത്തു വന്നിരുന്നു. സിിപഎം സ്ഥാനാര്‍ഥിയെ തേടി ഒഎല്‍എക്‌സില്‍ തേടുകയാണ് എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം.

പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന സ്വരാജിന്റെ ആറ്റിറ്റിയൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാര്‍ട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും അദ്ദേഹം കുറിച്ചു. മത്സരിക്കാന്‍ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അന്‍വറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമത സിപിഎം സ്വരാജിന് നല്‍കിയിരുന്നു. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്ന് വന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016-2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്.

ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ സംബന്ധിച്ചാണ് ഇനി അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അന്‍വര്‍ മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.

Tags:    

Similar News