അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂര്‍ ജനത വിധിയെഴുതും; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്; വി.വി. പ്രകാശിന്റെ മകളുടെ എഫ്.ബി പോസ്റ്റ് ആര്യാടന്‍ ഷൗക്കത്തിനെതിരായ ഒളിയമ്പ്; സിപിഎം മുഖപത്രത്തില്‍ എം വി ഗോവിന്ദന്‍

അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂര്‍ ജനത വിധിയെഴുതും

Update: 2025-05-29 05:29 GMT

കോഴിക്കോട്: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനും പിണറായി വിജയനെതിരെ വിമര്‍ശനം തുടരുന്ന മുന്‍ എം.എല്‍.എ പി.വി. അന്‍വറിനും എതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ലേഖനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റതെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. 'രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും' എന്ന തലക്കെട്ടിലാണ് ലേഖനം.

അന്തരിച്ച മുന്‍ ഡി.സി.സി അധ്യക്ഷന്‍ വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ആര്യാടന്‍ ഷൗക്കത്തിനെതിരായ ഒളിയമ്പാണ്. എല്‍.ഡി.എഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍ നിന്ന് വിജയിച്ച അന്‍വര്‍ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടുതവണ നിയമസഭയിലെത്തിച്ച എല്‍.ഡി.എഫിനെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു അന്‍വര്‍. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് അന്‍വര്‍ നടത്തിയ രാഷ്ട്രീയവഞ്ചനക്ക് നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതുമെന്നും എം.വി. ഗോവിന്ദന്‍ പറയുന്നു.

നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയിലേത് പോലെ നിലമ്പൂരും സിപിഐഎം നിലനിര്‍ത്തും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള കാഹളമാണ് നിലമ്പൂരില്‍ നിന്നും ഉയരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എം വി ഗോവിന്ദന്റെ ലേഖനത്തില്‍ നിന്നും:

ഘടകകക്ഷിയാകുക, നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും മന്ത്രിസ്ഥാനവും ഉറപ്പാക്കുക തുടങ്ങി യു.ഡി.എഫിന് എളുപ്പം സ്വീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് അന്‍വര്‍ ഉയര്‍ത്തുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മത്സരിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. പിണറായിയെയും എല്‍.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്താന്‍ തങ്ങള്‍ക്ക് കരുത്താകുമെന്ന് കരുതിയ അന്‍വര്‍ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോള്‍ യു.ഡി.എഫിലുള്ളത്.

അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യു.ഡി.എഫിലും കോണ്‍ഗ്രസിലും രണ്ടുചേരി തന്നെ രൂപം കൊള്ളുകയാണ്. ഈ സ്വരച്ചേര്‍ച്ചയില്ലായ്മക്ക് ശക്തി പകര്‍ന്നു കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആരാട്യന്‍ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോല്‍ക്കുകയും ഫലം വരുന്നതിന് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.വി. പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്.

'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബി.ജെ.പിയുമായും മുസ് ലിം മതമൗലികവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്താനില്ലെന്നും ബി.ഡി.ജെ.എസിന് സീറ്റു വിട്ടുനല്‍കുമെന്നും മറ്റുമുള്ള മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം.

നിലമ്പൂരിലെ യു.ഡി.എഫ് ക്യാമ്പ് പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് വഴുതി മാറുമ്പോള്‍ എല്‍.ഡി.എഫ് ഒത്തൊരുമയോടെ ഒറ്റമനസ്സായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുകയാണ്. രണ്ടു ദിവസത്തിനകം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് വൈകിട്ട് നിലമ്പൂരില്‍ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം സജീവമാകും. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂര്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. നേരത്തേ ചേലക്കരയില്‍ നേടിയതു പോലെ നിലമ്പൂരിലും എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കും. തുടര്‍ച്ചയായി മൂന്നാമതും എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരില്‍ നിന്ന് ഉയരുക.

Tags:    

Similar News