'ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ലോക വര്‍ഗീയ ശക്തി; പിഡിപി പീഡിപ്പിക്കപ്പെട്ടവരുടെ വിഭാഗം'; രണ്ടും ഒരുപോലെയല്ലെന്ന് എം വി ഗോവിന്ദന്‍; യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി മുന്നോട്ടു പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം

'ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ലോക വര്‍ഗീയ ശക്തി

Update: 2025-06-10 04:46 GMT

തിരുവനന്തപുരം: യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഇപ്പോള്‍ നിലമ്പൂരിലും അതേ സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയേയും പിഡിപിയേയും ഒരു പോലെ കാണാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

'പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്' ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായിമുന്നോട്ട് പോകുന്നു. അതിന് കേരളത്തിലുടനീളം അവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ആര്യാടന്‍ ഷൗക്കത്തിനെ വെല്ലുവിളിച്ചായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രതികരണം. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീം ചോദിച്ചു. വര്‍ഗീയശക്തികളെ കൂട്ട് പിടിക്കുക ഒത്തുതീര്‍പ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം ജമാഅത്തെ ഇസ്ലാമി ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ആശയത്തിന്റെ വക്താക്കളാണ്.

അവരെ കൂട്ടുപിടിച്ച് എന്ത് മതനിരപേക്ഷ ഭാരതത്തെക്കുറിച്ച് പറയാനാണ് കോണ്‍ഗ്രസിന് സാധിക്കുക വര്‍ഗീയശക്തികളുമായുള്ള കൂട്ടുകെട്ട് പാപ്പരത്തമാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയ വിവേകം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വീടുകയറി പ്രചാരണം നടത്താനെത്തുന്ന ആശ പ്രവര്‍ത്തകര്‍ എസ്യുസിഐ പ്രവര്‍ത്തകരാണ്. അവര്‍ക്ക് നിലമ്പൂരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, ഒരനക്കവും ഉണ്ടാക്കാന്‍ പറ്റില്ല. മൂന്ന് - നാല് മാസമായി സര്‍ക്കാരിനെതിരെ നടത്തിയ പ്രചരണത്തിന് ഒരു ഫലവും ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന് എം സ്വരാജ് വിമര്‍ശിച്ചു. പൊതുതാത്പര്യത്തിന് നിരക്കാത്ത നിലപാടിനെ നാട് അംഗീകരിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതിനെ എതിര്‍ത്ത കാന്തപുരം വിഭാഗം എസ്വൈഎസ് നിലമ്പൂര്‍ സോണ്‍ പ്രസിഡന്റ് സാഫ്വാന്‍ അസ്ഹരി പിന്തുണ ഗുണം ചെയ്യുമോയെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഐഎസിനോട് ഉപമിച്ച ആര്യാടന്‍ ഷൗക്കത്ത് പിന്തുണയ്ക്കായി ചാടി വീഴുന്നത് ശരിയല്ല. വിജയം നിര്‍ണയിക്കുന്നതില്‍ എപി വിഭാഗം നിര്‍ണായക സ്വാധീനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ആയ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാദത്തില്‍ പ്രദേശികമായി എതിര്‍പ്പുണ്ട്. എന്നാല്‍, ആര്യാടന്റെ മകനെ കൈവിടരുതെന്നാണ് കാന്തപുരം നല്‍കിയ നിര്‍ദേശമെന്നാണ് സൂചനകള്‍.

Tags:    

Similar News