പാതി വില തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഒത്താശയോടെ; അനന്തകൃഷ്ണന്റെ സൊസൈറ്റിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു; കോണ്‍ഗ്രസ് ഇരകള്‍ക്ക് നിയമസഹായം നല്‍കുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

പാതി വില തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഒത്താശയോടെ

Update: 2025-02-10 12:40 GMT

കണ്ണൂര്‍: പാതിവിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും ലഭ്യമാക്കുമെന്ന് വാഗ്ദാനം നടത്തി സാധാരണക്കാരായ സ്ത്രീകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തട്ടിപ്പിന്റെ കഥകള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ തിടുക്കത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തിയത് സംശയകരമാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ് എം.വി ജയരാജനം. സ്വന്തം പാര്‍ട്ടി നേതാക്കളുടെയും ,അഴീക്കോട് എം എല്‍ എ കെ വി സുമേഷിന്റെയും പങ്ക് മറച്ചുവെക്കാനും, ആടിനെ പട്ടിയാക്കുന്ന സമീപനവുമാണിത്.

കണ്ണൂര്‍ ജില്ലയില്‍ പകുതി വില തട്ടിപ്പിനിരയായവരുടെ പക്കല്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ നേതാക്കളുടെ നേതൃത്വത്തില്‍ തന്നെയാണ് മേല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതെന്ന് വ്യക്തമാണ്. 2024 ആഗസ്റ്റ് 24 ന്കണ്ണൂര്‍ താണയിലെ അമാനി ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ ,എടക്കാട് മണ്ഡലം സീഡ് സൊസൈറ്റികള്‍ പൊതുയോഗവും. 2024-25 വര്‍ഷത്തെ പദ്ധതികളുടെ വിശദീകരണവും ''രജിസ്‌ട്രേഷന്‍ സീഡ് ഫെസ്റ്റ് '' എന്ന പേരില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അഴീക്കോട് എംഎല്‍എ . കെ വി സുമേഷാണ്. പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുത്ത സിപിഎം വനിതാ നേതാക്കളായ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .സി കെ പ്രമീളയും , കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെസി ജിഷയുമാണ് പദ്ധതിയുടെ പ്രമോട്ടര്‍മാരായി പ്രവര്‍ത്തിച്ചുവന്നത് സിപിഎമ്മിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ്. പദ്ധതിയുടെ കോഡിനേറ്റര്‍ മോഹനന്‍ അമ്പന്‍ എടച്ചേരി തെക്കുംഭാഗത്തെ പുഴാതി ലോക്കല്‍ കമ്മിറ്റി അംഗമാണ്.

പാതി വില തട്ടിപ്പ് സൂത്രധാരന്‍ അനന്തകൃഷ്ണനെതിരെ പരാതി നല്‍കിയപ്പോള്‍ തന്നെ പരാതിക്കാരിയ്ക്ക് അനന്തകൃഷ്ണന്റെ അക്കൗണ്ട് അഞ്ച് മാസക്കാലമായി മരവിപ്പിച്ചിരിക്കുകയാണെന്ന് മനസിലായി. എന്നാല്‍ അഞ്ച് മാസമായി മരവിച്ചു കിടക്കുന്ന അക്കൗണ്ടിന്റെ പേരില്‍ കണ്ണൂരിലെ സീഡ് സൊസൈറ്റിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ തുടര്‍ന്നും സ്വന്തം പേരില്‍ യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതിന് തെളിവുകളുണ്ട്. തട്ടിപ്പാണ് പദ്ധതി എന്നറിഞ്ഞിട്ടും, അക്കൗണ്ട് മരവിപ്പിച്ചുവെന്ന് മനസ്സിലാക്കിയിട്ടും പിന്നീടും സാധാരണക്കാരായ വനിതകളെ കബളിപ്പിക്കാന്‍ നേതൃത്വം നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

മോഹനന്‍ ഇതിന്റെ കോര്‍ഡിനേറ്ററായി നിന്നുകൊണ്ട് നിരവധി സ്ത്രീകളില്‍ നിന്ന് നേരിട്ടു സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയിട്ടുണ്ട്. പൊലിസ്ഇതുവരെ മോഹനനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല .185 ഓളം വനിതകള്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മൂന്നുദിവസം പരാതി നല്‍കാന്‍ വേണ്ടി രാവിലെ മുതല്‍ വൈകുന്നേരം വരെ കാത്തിരുന്നിട്ടും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കുന്ന പൊലിസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് സീഡ് സൊസൈറ്റിയുടെ കിറ്റ് വിതരണം ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുള്ളത് '

സിപിഎം എംഎല്‍എ കെ വി സുമേഷ് 2024 ആഗസ്റ്റ് 24 ന് ഈ സംഘടനയുടെ കേവലമായ ഏതെങ്കിലും ഒരു പദ്ധതി വിതരണത്തിനു വേണ്ടിയിട്ടല്ല അദ്ദേഹം മണ്ഡലം മാറി കണ്ണൂര്‍ മണ്ഡലത്തില്‍ ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തത് . ഈ സീഡ് സൊസൈറ്റിയുടെ ഉത്തരവാദിത്തപ്പെട്ട പ്രമോട്ടര്‍മാരുടെ വാര്‍ഷിക പൊതുയോഗവും, അതിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പും, പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനം അടക്കമുള്ള സംഘടനയുടെ ഏറ്റവും ഉത്തരവാദിത്വമുള്ള ഒരു ബോഡിയിലാണ്അദ്ദേഹം ഉദ്ഘാടകനായി വന്നിട്ടുള്ളത്. സാധാരണയായി ഇത്തരം സൊസൈറ്റികളുടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് സൊസൈറ്റിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തന്നെയായിരിക്കും.

കണ്ണൂര്‍ മണ്ഡലത്തിലുള്ള എംഎല്‍എയെ ഒഴിവാക്കി എടക്കാട്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അഴീക്കോട് എംഎല്‍എ സുമേഷ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിട്ടുള്ളത് സിപിഎമ്മിന് ഈ സൊസൈറ്റിയുമായിട്ടുള്ള ബന്ധം പരസ്യമായി വ്യക്തമാക്കുന്നതാണ്.പി കെ ബൈജു സ്ത്രീകളെയും സന്നദ്ധ സംഘടനകളെയും തട്ടിപ്പ് പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ സ്വന്തം നമ്പര്‍ സഹിതം നല്‍കി വാട്ട്‌സ്ആപ്പ് സന്ദേശം നല്‍കിയതിന് തെളിവുണ്ട് .ലൈബ്രറി കൗണ്‍സില്‍ മുന്‍ നേതാവ് പി കെ ബൈജു അതുപോലെ തന്നെ മറ്റ് സിപിഎം പ്രാദേശിക നേതാക്കള്‍ എന്നിവര്‍ക്കെല്ലാം ഈ സീഡ് സൊസൈറ്റിയുമായി കണ്ണൂരിലെ ആസൂത്രണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തമുണ്ട്.

കണ്ണൂര്‍ജില്ലയിലെ പൊലിസിന്റെ വളരെ ശക്തമായ ഒത്താശ കൂടി ഇതിലുണ്ട്. വളപട്ടണം പൊലിസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുംസിപിഎം നേതാക്കളായ പ്രൊമോട്ടര്‍മാര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരുപരാതിക്കാരി അന്വേഷിച്ചപ്പോള്‍ പ്രമോട്ടര്‍മാരെല്ലാംസിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിലാണെന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്. സീഡ് തട്ടിപ്പില്‍ സിപിഎമ്മിന്റെ പങ്ക് ഒരു കാരണവശാലും മായ്ച്ചു കളയാന്‍ കഴിയുന്ന ഒന്നല്ല. സ്വന്തം മണ്ഡലത്തിലെ മുന്നൂറോളം പാവപ്പെട്ട വനിതകള്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടും അവരോട് ഇതുവരെ ഈ സാമ്പത്തിക തട്ടിപ്പില്‍ പ്രയാസമനുഭവിക്കുന്ന പരാതിക്കാരെ നേരിട്ടോ അല്ലാതെയോ വിളിച്ചു ഇതിന് നിയമപരമായി നീങ്ങുന്നതിന് പിന്തുണ പ്രഖ്യാപിക്കാനോ , അന്വേഷിക്കാനോ അഴീക്കോട് എംഎല്‍എ കെ വി സുമേഷ് തയ്യാറായിട്ടില്ല.

പൊലിസ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പരാതിക്കാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അവര്‍ കലക്ടറെ പരാതിയുമായി സമീപിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ ഇവരില്‍ നിന്നും പരാതി സ്വീകരിക്കാതെ അവരെ മടക്കി അയക്കുന്ന സമീപനമാണ് ഉണ്ടായത്. ഇതെല്ലാം തെളിയിക്കുന്നത് കേരളത്തിലെ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചുകൊണ്ട് സിപിഎം നടത്തിയിട്ടുള്ള ഒരു ആസൂത്രിതമായ തട്ടിപ്പാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

അനന്തകൃഷ്ണന്റെ സൊസൈറ്റിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തുകൊണ്ട് അനന്തകൃഷ്ണന്റെ കൂടെയുള്ള ഫോട്ടോകള്‍ ഇതിനകം നമുക്ക് സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്. മാത്രവുമല്ല തിരുവനന്തപുരത്തെ മന്ത്രിയും സിപിഎം നേതാവ് കൂടിയായ വി ശിവന്‍കുട്ടി ഇതിന്റെ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത് എല്ലാവരും കണ്ടതാണ് . ഈ പരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഈ സംരംഭത്തിന് എന്നെ ക്ഷണിച്ചത് എന്റെ നല്ല സുഹൃത്തുക്കളായ അനന്തകൃഷ്ണനാന്നെന്നും ആനന്ദകുമാര്‍ അതായത് സത്യ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ആനന്ദകുമാര്‍ വിളിച്ചിട്ടാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളതെന്നും ഈ പദ്ധതിക്ക് സര്‍ക്കാരിന്റെയും മന്ത്രിയുടെയും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുക കൂടി ചെയ്തിട്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിട്ടുള്ളത് '

അപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ ഉന്നതരായ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളുമെല്ലാം ഉള്‍പ്പെടുന്ന ഈ കേസ് വളരെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം.

പദ്ധതിയുടെ പ്രൊമോട്ടര്‍മാര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള രജീഷ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ ജസ്മിയുടെ ഭര്‍ത്താവാണ്. ഷീലയെന്ന പ്രമോട്ടര്‍ അഴീക്കോട് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ സത്യന്റെ ഭാര്യയാണ് , പുഷ്പം എന്നവര്‍ ജനശക്തി അഴീക്കോടിന്റെ നേതാവാണ്. ഈ നിലയില്‍ ഇതിന്റെ സംഘാടകരായി നില്‍ക്കുന്നവരെല്ലാം തന്നെ സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുള്ളവരാണ് ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെക്കാനാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ധൃതിപിടിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഇരകളാക്കപ്പെട്ട, സാമ്പത്തിക നഷ്ടം സംഭവിച്ച പാവപ്പെട്ട സ്ത്രീകള്‍ക്ക് പണം തിരിച്ചു കിട്ടാനുള്ള നിയമപോരാട്ടത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും നിയമ സഹായവും ലഭ്യമാക്കും ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നാലു വനിതാ അഭിഭാഷക മാര്‍ പരാതിക്കാര്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പൊതുജന പരാതി പരിഹാര ക്യാമ്പ് സംഘടിപ്പിക്കും.

ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെയുള്ള നിലപാടില്‍ സമൂഹം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇത്തരം തട്ടിപ്പുകാരുടെ യഥാര്‍ത്ഥ മുഖം അത് പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് ഈ സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു കൊണ്ട് മുന്നോട്ടുവരണം. സീഡ് തട്ടിപ്പിനെതിരെ ഡിവൈഎഫ്‌ഐ സമരപരിപാടികളുമായി ഇറങ്ങിയിട്ടുണ്ട് യഥാര്‍ത്ഥത്തില്‍ എംഎല്‍എ കെ വി സുമേഷിന്റെ ഓഫീസിലേക്കാണ് ഇവര്‍ മാര്‍ച്ച് ചെയ്യേണ്ടത് .ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെയും ,പി കെ ബിജുവിന്റെയും വീട്ടിലേക്കും മാര്‍ച്ച് നടത്താന്‍ തയ്യാറാകണം. അല്ലാതെ പ്രഹസനം നടത്തി ജനങ്ങളെ പറ്റിക്കാനുള്ള നടപടികളില്‍നിന്ന് ഡിവൈഎഫ്‌ഐ പിന്തിരിയണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. . നേതാക്കളായഅഡ്വ ടി ഒ മോഹനന്‍ ,മനോജ് കുമാര്‍ കൂവേരി , ടി ജയകൃഷ്ണന്‍ കായക്കല്‍ രാഹുല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Tags:    

Similar News