കരീംക്ക എന്ന് പോസ്റ്റര്‍, സെക്കുലറായ മുസ്‌ലിംകള്‍ ഉള്ള സ്ഥലമാണ് കോഴിക്കോട്; ആമതം പ്രഖ്യാപിക്കേണ്ട കാര്യമില്ല; കരീം ലോക്‌സഭയില്‍ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്; എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോര്‍ട്ടില്‍ എന്റെ ഭാഗം ചേര്‍ത്തിട്ടില്ല; എളമരം കരീമിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

കരീംക്ക എന്ന് പോസ്റ്റര്‍, സെക്കുലറായ മുസ്‌ലിംകള്‍ ഉള്ള സ്ഥലമാണ് കോഴിക്കോട്

Update: 2026-03-12 07:40 GMT

ആലപ്പുഴ: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം നേതാവ് എളമരം കരീമിനെ വിമര്‍ശിച്ച് ജി. സുധാകരന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥി എച്ച്. സലാമിന് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കരീം തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു എന്ന് സുധാകരന്‍ ആരോപിച്ചു.

'അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ എന്റെ നേരെ അന്വേഷണമാണ്. എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോര്‍ട്ടില്‍ എന്റെ ഭാഗം ചേര്‍ത്തിട്ടില്ല. എച്ച്. സലാം ആദ്യമായി മത്സരിച്ചപ്പോള്‍ 11000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തന്റെ ആദ്യ മത്സരത്തിലും ഏകദേശം അത്രതന്നെയായിരുന്നു ഭൂരിപക്ഷം. ആദ്യ മത്സരത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന നല്ല ഭൂരിപക്ഷമാണ് അത്. കരീം ലോക്‌സഭയില്‍ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്. അതിന് ആരാണ് കാരണം' -സുധാകരന്‍ ചോദിച്ചു.

രാജ്യസഭയുടെ പടിയിറങ്ങിയപ്പോള്‍ തന്നെ ലോക്‌സഭയിലേക്ക് മത്സരിച്ചു. 'കരീംക്ക' എന്ന് പോസ്റ്റര്‍ അടിച്ചിറക്കി. ആരും ആരുടെയും മതം പ്രഖ്യാപിക്കേണ്ട കാര്യമില്ല. സെക്കുലറായ മുസ്‌ലിംകള്‍ ഉള്ള സ്ഥലമാണ് കോഴിക്കോട്. എന്നും പാര്‍ട്ടിക്ക് നല്ല വിജയം ഉണ്ടാകുന്ന സ്ഥലമാണ്. തന്നെ പുറത്താക്കാനായിരുന്നു കരീമിന്റെ ലക്ഷ്യം. എന്നാല്‍, അത് നടന്നില്ല. കരീമിന്റെ റിപ്പോര്‍ട്ട് കാരണം തനിക്ക് താക്കീത് ലഭിച്ചു. പിന്നീട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നോട് സംസാരിച്ചപ്പോള്‍ ജയിച്ച് കഴിഞ്ഞയാള്‍ എന്തിനാണ് പരാതി കൊടുത്തത് എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജി. സുധാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പിന്തുണ തേടില്ല. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ല. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാര്‍ട്ടിയെ ആക്ഷേപിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News