'കുറ്റ്യാടിയിലേത് സ്‌നേഹത്തള്ളൊന്നുമല്ല; അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു; ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്‍

ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2026-02-18 08:55 GMT

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രക്കിടെ കോഴിക്കോട് കുറ്റ്യാടിയിലെ വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കള്‍ തമ്മിലുണ്ടായ പിടിവലിയെ സ്‌നേഹത്തള്ളാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുമ്പോള്‍ അത് അങ്ങനെയല്ലയെന്നും തനിക്ക് വ്യക്തമായി അറിയാമെന്നുമാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.

'അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു. അവിടെത്തെ എം.പിയാണ് ഷാഫി പറമ്പില്‍. അദ്ദേഹത്തിന് തന്റെ മണ്ഡലത്തിലെ ആളുകളോട് സംസാരിക്കണമെന്ന് തോന്നിയെങ്കില്‍ അത് തെറ്റല്ല. അവസരം നിഷേധിച്ചെന്ന തോന്നല്‍ ഷാഫിക്കുണ്ടായി. അതുകൊണ്ടായിരിക്കാം അദ്ദേഹം പ്രകോപിതനായത്. ഇത്രയധികം മാധ്യമങ്ങള്‍ ചുറ്റും നില്‍ക്കുന്ന കാര്യം ഷാഫി മറന്നുപോയി. ഇത്തരം ചടങ്ങില്‍ അങ്ങനെ ഒരു പ്രകോപനം കാണിക്കാന്‍ പാടില്ലായിരുന്നു.'- മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റ്യാടിയിലെ ഉന്തലും തള്ളലിലും താന്‍ സ്റ്റേജില്‍ താന്‍ വീണുപോയെന്നുള്ള വാര്‍ത്തകളെ മുല്ലപ്പള്ളി നിഷേധിച്ചു.

യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലായിരുന്നു ഷാഫി പറമ്പില്‍ എം.പി.യെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പിടിവലി ഉണ്ടായത്. ജാഥാലീഡര്‍ വി.ഡി. സതീശനെ സംസാരിക്കാനായി അധ്യക്ഷന്‍ ഡി.സി.സി. സെക്രട്ടറികൂടിയായ പ്രമോദ് കക്കട്ടില്‍ വിളിച്ചപ്പോഴാണ് സംഭവം.

ഈ സമയത്ത് ഷാഫിയെ കണ്ട പ്രമോദ് കക്കട്ടില്‍ അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടെന്നുപറഞ്ഞ് ഷാഫി തടഞ്ഞു. ഇത് അവഗണിച്ച് പ്രമോദ് മൈക്കിനടുത്തേക്ക് നീങ്ങിയെങ്കിലും ഷാഫി സമ്മതിച്ചില്ല. വി.ഡി. സതീശന്റെ പ്രസംഗം അവസാനിച്ചശേഷം ഷാഫി സംസാരിക്കണമെന്ന് സദസ്സില്‍നിന്ന് ആവശ്യമുയര്‍ന്നു.

പ്രമോദ് കക്കട്ടില്‍ ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേക്ക് പോകുമ്പോള്‍ വീണ്ടും ഷാഫി തടഞ്ഞു. ഇതോടെ വീണ്ടും പിടിവലിയായി. ഒടുവില്‍ ഷാഫിയെ ക്ഷണിക്കുകയും ഷാഫി പെട്ടെന്നുതന്നെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പുറത്തുവന്ന വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു 'സ്‌നേഹത്തള്ളാ'യിരുന്നുവെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ വിശദീകരിച്ചു.

ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുത് എന്നുപറഞ്ഞ് സ്‌നേഹത്തള്ള് നടത്തിയതാ. വേദിയിലുണ്ടായിരുന്ന ആരും താഴെവീണില്ല. കുറ്റ്യാടിയിലെ സ്റ്റേജില്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആളുകള്‍ കൂടുതല്‍ വന്നിരുന്നു. അത് പിന്നീടുള്ള സ്റ്റേജില്‍ നിയന്ത്രിച്ചിരുന്നു. ഞങ്ങളുടേത് വലിയൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ. അങ്ങനെയൊക്കെ സംഭവിക്കില്ലേ, പ്രവീണ്‍ കുമാര്‍ ചോദിച്ചു.

Tags:    

Similar News