ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം പ്രചരണ രംഗത്ത് ആയുധമാക്കാന്‍ എല്‍ഡിഎഫ്; ലക്ഷ്യം പരമ്പരാഗത സുന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട്; ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കന്‍ തീരുമാനിച്ചു അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയും; പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കുന്നു

ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം പ്രചരണ രംഗത്ത് ആയുധമാക്കാന്‍ എല്‍ഡിഎഫ്

Update: 2025-06-10 02:00 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചരണം മറുകുവകേ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം പ്രചരണായുധമാക്കാന്‍ എല്‍ഡിഎഫ്. ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്ന പരമ്പരാഗത സുന്നി വോട്ടുകളെ അനുകൂലമാക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രചരണത്തിലേക്ക് കടക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നത്. ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത വിമര്‍ശകനായിരുന്നു ആര്യാടന്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ പുത്രനെയാണ് ജാമാഅത്തെയുടെ രാഷ്ട്രീയ പാര്‍ട്ടി പിന്തുണക്കാന്‍ തീരുമാനിച്ചത്. ഇത് രാഷ്ട്രീയമായി തങ്ങള്‍ക്ക് എങ്ങനെ അനുകൂലമാക്കി മാറ്റാമെന്ന ചിന്തയിലാണ് ഇടതു മുന്നണി.

തിങ്കളാഴ്ച നിലമ്പൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പാര്‍ട്ടിയുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍, മലപ്പുറം ജില്ലയെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ചിത്രീകരിക്കാന്‍ ഒരു രഹസ്യ അജണ്ടയുണ്ട്. ഒരു അഭിമുഖത്തില്‍ മുഖ്യമന്ത്രി പോലും അത്തരമൊരു പ്രസ്താവന നടത്തി. 'അതുകൊണ്ടാണ് ഞങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്,' 2019 മുതല്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നിലപാട് വ്യക്തമാക്കിയിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി, തങ്ങളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും അത്തരം ഉറപ്പൊന്നും ലഭിക്കാതെയാണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. നേരത്തെ, വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുകയും ആര്യാടന്‍ ഷൗക്കത്തിന് പകരം അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിക്ക് പുറമെ പി വി അന്‍വറും ജോയിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആര്യാടന്‍ ഷൗക്കത്തിനോട് നേരത്തെ തന്നെ വിയോജിപ്പുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി.

അതേസമയം മറുവശത്ത് നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുമുന്നണിക്ക് പിന്തുണ നല്‍കും. മുന്‍കാലങ്ങളിലായി നല്‍കി വന്ന പിന്തുണ തുടരുമെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ മഹാവിപത്തായ വര്‍ഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പിഡിപിക്ക് കഴിയുന്നത്. ആ നിലപാടാണ് കേരളത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നത്. മണ്ഡലത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ ജനാധിപത്യത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കാര്യമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, സാമൂഹ്യ നീതി ഉറപ്പാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. നിലപാടുകളില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലമ്പൂരില്‍ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടുക്കകയാണ്. എം സ്വരാജിനനായി എല്‍ഡിഎഫ് പി രാജീവ്, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാര്‍ത്ഥി നിലമ്പൂര്‍ നഗരസഭ പരിധിയില്‍ പര്യടനം നടത്തും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് മലപ്പുറത്ത് ചേരും. നേതാക്കളെല്ലാം നിലമ്പൂര്‍ കേന്ദ്രീകരിച്ചതിനാല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ യോഗം ചേരുക. മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വഴിക്കടവ് അപകടം സംബന്ധിച്ച മന്ത്രി എ കെ ശശീന്ദ്രന്റെ പരാമര്‍ശം തിരിച്ചടിയായെന്നും മുന്നണി വിലയിരുത്തുന്നു.

Tags:    

Similar News