വി എസ് ജോയിയോ, ഷൗക്കത്തോ എന്ന തര്‍ക്കം വരുമ്പോള്‍ സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ യുഡിഎഫ് ബാനറില്‍ മത്സരിക്കാമെന്ന് കണക്കുകൂട്ടി; ഷൗക്കത്തിനെ അതിവേഗത്തില്‍ എഐസിസി പ്രഖ്യാപിച്ചതോടെ വിലപേശല്‍ തന്ത്രവുമായി വീണ്ടും; നിലപാടില്‍ ഉറച്ചുനിന്ന വി ഡി സതീശനെതിരെ തുറന്നടിച്ച പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതി

പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതി

Update: 2025-05-28 11:42 GMT

നിലമ്പൂര്‍: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ പി വി അന്‍വറിന് തിരക്കോട് തിരക്ക്. എപ്പോള്‍ പുറത്തിറങ്ങിയാലും പിന്നാലെ കൂടുന്ന മാധ്യമ പ്രവര്‍ത്തകര്‍. യുഡിഎഫില്‍ കലഹമെന്ന വാര്‍ത്ത സൃഷ്ടിച്ചതോടെ, അന്‍വറിന്റെ അമ്പു കൊള്ളേണ്ടിടത്ത് കൊണ്ടു. ഇപ്പോള്‍ കെ സി വേണുഗോപാലില്‍ മാത്രമാണ് അന്‍വറിന് പ്രതീക്ഷ, അല്ല ശുഭപ്രതീക്ഷ. പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച അന്‍വര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെയും പരസ്യവിമര്‍ശനം ഉന്നയിച്ചു. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്ന് അടക്കം പറഞ്ഞാണ് അന്‍വര്‍ രംഗത്തുവന്നത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അന്‍വര്‍ തുറന്നടിച്ചു. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അന്‍വര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനോടുള്ള അനിഷ്ടം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പലവട്ടം ആവര്‍ത്തിച്ച അന്‍വര്‍ എഐസിസിയുടെ പ്രഖ്യാപനത്തിന് ശേഷവും ഷൗക്കത്തിനെതിരെ തുറന്നടിച്ചതാണ് വി ഡി സതീശനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടായിരുന്ന വി സ് ജോയിയെ തുറന്നുപിന്തുണയ്ക്കാനും നിലമ്പൂര്‍ മുന്‍ എംഎല്‍എ തെല്ലും മടിച്ചില്ല. ജോയിയോ, ആര്യാടന്‍ ഷൗക്കത്തോ എന്ന കലഹം കോണ്‍ഗ്രസില്‍ ചൂടുപിടിപ്പിക്കാനും, അതുവഴി സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ മത്സരിക്കാനും അന്‍വര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ആ നീക്കം പൊളിഞ്ഞു.

തൃണമൂലിനെ യുഡിഎഫിന്റെ സമ്പൂര്‍ണ ഘടകകക്ഷിയാക്കുന്നതടക്കമുള്ള വിലപേശലുകളെ ചൊല്ലി കലഹം നീണ്ടപ്പോള്‍ മുസ്ലീം ലീഗാണ് അന്‍വറിനെ കൂടെ കൂട്ടി മുന്നോട്ടുപോകണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചത്. കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരനും അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണമെന്ന താല്‍പര്യത്തിലാണ്.

സുധാകരനും സതീശനും രണ്ടുതട്ടില്‍?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. മുസ്ലീം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 'പിവി അന്‍വറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ആ തീരുമാനം പ്രതിപക്ഷ നേതാവ് ഒറ്റയ്ക്കെടുക്കേണ്ടതല്ല. പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായാണ് ആ തീരുമാനം എടുക്കേണ്ടത്. അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച അനിവാര്യമാണ്. അത് എത്രയും പെട്ടെന്ന് നടക്കുമെന്നാണ് വിശ്വാസം'- സുധാകരന്‍ പറഞ്ഞു.

അന്‍വറിന്റെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചില്ലെന്ന ചോദ്യത്തിന്, 'വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും ഒരു പാര്‍ട്ടിക്കകത്ത് പല നേതാക്കള്‍ക്കും ഉണ്ടാകും. അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ല. വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കാം. ആ അഭിപ്രായം മാത്രമാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ബലാബലം പരിശോധിക്കുന്ന മാനദണ്ഡമെന്ന് കരുതുന്നത് തെറ്റ്. അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കില്‍ തിരിച്ചടിയായിരിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായം അന്‍വറിനെ മുന്നണിയിലേക്ക് കൊണ്ടുവന്ന് യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നാണ്'- സുധാകരന്‍ പറഞ്ഞു.

എന്നാല്‍ പിവി അന്‍വര്‍ വിഷയത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തിപരമല്ലെന്നും കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പിവി അന്‍വറാണ് തീരുമാനിക്കേണ്ടതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അഭിപ്രായ വ്യത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. സഹകരിച്ചാല്‍ ഒന്നിച്ചുപോകും. അന്‍വര്‍ തീരുമാനമെടുത്ത ശേഷം യുഡിഎഫ് അഭിപ്രായം പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.അന്‍വറിന്റെ കാര്യത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമെല്ലന്ന വെളിപ്പെടുത്തലുമായി പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

സമവായനീക്കവുമായി കെ സി

പി.വി. അന്‍വറിനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന നിലപാടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചിരിക്കുന്നത്. അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിച്ച വേണുഗോപാല്‍, അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തമായൊരു മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാര്‍ എന്നത് പരിശോധിക്കും. അതിനുശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരായിട്ടും അഴിമതിക്കെതിരായിട്ടും ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പി.വി അന്‍വര്‍ രാജിവെച്ചതാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം. സര്‍ക്കാരിന്റെ അഴിമതിക്കെതിരായി, സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയുള്ള നടപടികളുടെ ആദ്യപടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. അദ്ദേഹത്തിന്റെ വികാരം മാനിക്കണമെന്നാണ് യുഡിഎഫിന്റേയും പൊതുവായ വികാരം. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്നോ മാറ്റിനിര്‍ത്തണമെന്നോ ഉള്ള ചിന്താഗതി യുഡിഎഫില്‍ ആര്‍ക്കും ഇല്ല. ആശയവിനിമയത്തില്‍ വന്ന പിഴവ് എന്താണോ അത് സംസാരിച്ച ശേഷമേ മനസ്സിലാകൂ.

അന്‍വര്‍ ഉയര്‍ത്തിയ പോരാട്ടത്തിന് വേണ്ടിയാണ് ഞങ്ങളും മുന്നില്‍ നില്‍ക്കുന്നത്. അത് ശക്തമായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അവസാനം തുടങ്ങുന്ന നിലമ്പൂരിന്റെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ ആയിരിക്കും- വേണു ഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരേയാണ് താങ്കള്‍ സംസാരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവായാലും കെപിസിസി പ്രസിഡന്റ് ആയാലും മറ്റു കോണ്‍ഗ്രസ് ഉന്നത നേതാക്കളായാലും ആര്‍ക്കും ഇക്കാര്യത്തില്‍ അന്‍വറിനെ ഒറ്റപ്പെടുത്തണമെന്നോ മോശമാക്കണമെന്നോ ഉള്ള വിചാരം ഉണ്ടെന്ന് തോന്നുന്നില്ല. ഇടതുപക്ഷ മുന്നണിക്കെതിരേ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന നില്‍ക്കുന്ന ആളായതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കാനാവശ്യമായ ഘട്ടം വന്നാല്‍ അത് വേണമെന്ന് ചിന്തിക്കുന്ന ആളായിട്ടാണ് അവരെയൊക്കെ കണ്ടത്- കെസി പറഞ്ഞു.

Tags:    

Similar News