അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ഏശിയില്ല; യുഡിഎഫ് പ്രവേശന നീക്കം വഴിമുട്ടിയതോടെ വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന ആരോപണവുമായി പി വി അന്‍വര്‍; തന്നോടു സംസാരിച്ചാല്‍ രാജി വയ്ക്കുമെന്ന് കെ സിയെ സതീശന്‍ ഭീഷണിപ്പെടുത്തി; തന്നെ ഒതുക്കാനാണ് ശ്രമമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ; അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ?

വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന ആരോപണവുമായി പി വി അന്‍വര്‍

Update: 2025-05-29 11:15 GMT

കോഴിക്കോട്: പതിനെട്ടടവും പയറ്റിയിട്ടും ഫലിക്കാതെ വന്നതോടെ യുഡിഎഫ് ചെയര്‍മാനും, പ്രതിപക്ഷ നേതാവുമായ വി ഡി സതീശന് എതിരെ ആഞ്ഞടിച്ച് നിലമ്പൂര്‍ മുന്‍ എം എല്‍ എ പി വി അന്‍വര്‍ രംഗത്തെത്തി. വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ ഒതുക്കാനാണോ അതോ പിണറായിയെ തോല്‍പ്പിക്കാനാണോ സതീശന്‍ ലക്ഷ്യമിടുന്നതെന്ന് അന്‍വര്‍ ചോദിച്ചു. പ്രതിപക്ഷ നേതാവുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല.

കോഴിക്കോട് എത്തിയിട്ടും കെ സി വേണുഗോപാലിനെ കാണാന്‍ കഴിഞ്ഞില്ല. തന്നോട് സംസാരിച്ചാല്‍ രാജി വയ്ക്കുമെന്ന് കെ സിയെ സതീശന്‍ ഭീഷണിപ്പെടുത്തി. വിഷയം അവസാനിപ്പിക്കാന്‍ കെസിക്ക് താല്‍പര്യമുണ്ടെങ്കിലും അദ്ദേഹത്തിന് പരിധികള്‍ ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകര്‍ക്കാനുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അന്‍വറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ആ ചതിക്കുഴിയില്‍ വീഴാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാല്‍ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താന്‍ കോഴിക്കോടെത്തിയത്. അഞ്ച് മണി മുതല്‍ 7.45 വരെ താന്‍ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാല്‍ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാല്‍ പിന്മാറി. എന്നാല്‍ അന്‍വറുമായി സംസാരിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശന്‍ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും അന്‍വര്‍ പറഞ്ഞു.

പി വി അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ:

'യുഡിഎഫ് ചര്‍ച്ചയെക്കുറിച്ച് അറിയില്ല. യുഡിഎഫ് കണ്‍വീനര്‍ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഒതുക്കലാണോ യുഡിഎഫ് ചെയര്‍മാന്റെ ലക്ഷ്യം. അസോസിയേറ്റ് മെമ്പര്‍ഷിപ്പ് താന്‍ അംഗീകരിച്ചിട്ടും പ്രഖ്യാപിക്കാന്‍ സതീശന്‍ വൈകിപ്പിച്ചു. പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് കെസിയോട് സതീശന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതല്‍ 7.45 വരെ കോഴിക്കോട് കെസിയെ കാണാന്‍ കാത്തിരുന്നു തല്‍ക്കാലം നയം വ്യക്തമാക്കാന്‍ തീരുമാനിച്ചിട്ടില്ല. എനിക്ക് വേണ്ടി ഇനി ആരുടെയും കാലുപിടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞിട്ടുണ്ട്. ഇനി പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്'- പി.വി അന്‍വര്‍ പറഞ്ഞു.

തന്നെ ടി.പി യോ മഅ്ദനിയോ ആക്കാനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നതെന്നും വെട്ടിക്കൊന്നോ ജയിലിലിടച്ചോ ഇല്ലായ്മ ചെയ്യാനുള്ള സ്ട്രാറ്റജി യുഡിഎഫ് കണ്‍വീനര്‍ക്ക് ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ എ സുകു. അപമാനിതരായി യുഡിഎഫിന് പിന്നാലെ നടക്കാനില്ലെന്നും സുകു പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് പ്രധാനമെന്നും സുകു കൂട്ടിച്ചേര്‍ത്തു. അനന്തമായി പ്രശ്നം നീട്ടികൊണ്ടുപോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വൈകീട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം അന്‍വറുമായി തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച ശേഷം അന്‍വറുമായി ചര്‍ച്ച വേണ്ടെന്നാണ് കെ സിയുടെ നിലപാട്. അന്‍വറിനെ കാണാതെ കെ സി വേണുഗോപാല്‍ ഡല്‍ഹിക്ക് മടങ്ങി.

അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News