ജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്‍കുന്ന ജനകീയ ബജറ്റ്; സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്; ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങള്‍; കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്‍കുന്ന ജനകീയ ബജറ്റ്

Update: 2026-01-29 10:33 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സര്‍വ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി പരിശ്രമിക്കുന്നത്.

2022 ലെ 14-ാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നാം നിര്‍വ്വചിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നില്‍ക്കേണ്ടത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിര്‍ദ്ദേശക തത്വങ്ങള്‍ക്കനുസൃതമായി ജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിര്‍മ്മിക്കുക എന്നതാണ് അതിലൊന്നാമത്തേത്. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല സൗകര്യവും വര്‍ദ്ധിപ്പിച്ച് വികസിപ്പിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു ലക്ഷ്യങ്ങളിലേക്കും കേരളം അതിവേഗം നടന്നുകയറുന്നു എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഇന്നത്തെ ബജറ്റില്‍ അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൂടി വേഗത്തില്‍ നടപ്പിലാക്കുന്നതോടെ സമഗ്രപുരോഗതി സംസ്ഥാനത്ത് സാധ്യമാകും.

കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്തത് ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു എന്ന തരത്തില്‍ ചില പ്രതികരണങ്ങള്‍ വരികയുണ്ടായി. ഏതോ നിരാശയില്‍ നിന്നും ഉടലെടുത്ത ബാലിശമായ ആരോപണം മാത്രമാണ് അത്. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്. ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങളാണ്. കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ല.

വികസനം മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ പത്തുവര്‍ഷം വലിയ പരിഗണനയാണ് നല്‍കിയത്. ഈ ബജറ്റിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അതേ പരിഗണന നല്‍കുന്നു. ബജറ്റിനു മുന്‍പുതന്നെ ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ ഓണറേറിയം വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ബജറ്റില്‍ മറ്റൊരു ആയിരം കൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമെ അംഗനവാടി വര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി അദ്ധ്യാപകര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ക്കും ആയിരം രൂപാ വീതം പ്രതിമാസ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കാനാണ് ബജറ്റിലെ പ്രഖ്യാപനം. ഇതില്‍ ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും എന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുകയാണ്. അതോടൊപ്പം ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലും അഞ്ച് വര്‍ഷ തത്വം പാലിക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം ഇവിടെയും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കും എന്ന് 2024 ജൂലൈയില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയിരുന്നതാണ്. അത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി 100 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനവും ഈ ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്നും അധികമായി ആയിരം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ സ്മാര്‍ട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്. സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും 'കണക്റ്റ് ടു വര്‍ക്ക്' സ്‌കോളര്‍ഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകരായ യുവജനങ്ങള്‍ക്കുമുള്ള സര്‍ക്കാരിന്റെ കൈത്താങ്ങാണ്.

ഇത്തരത്തില്‍ തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ഗ്ഗം, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാര വ്യവസായ സമൂഹം, എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ആശ്വാസം പകരുന്നതാണ് ഈ ബജറ്റ്. അതോടൊപ്പം, ഇന്ത്യന്‍ ഫെഡറലിസത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് ഈ ബജറ്റിലൂടെ കേരളം നല്‍കുന്നത്. വായ്പാ പരിധികളിലെ അന്യായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതവും വിവിധ ഇനങ്ങളിലായി കേന്ദ്രം നല്‍കാനുള്ള കുടിശ്ശികയും ഉള്‍പ്പെടെ നിഷേധിക്കുന്ന നടപടികളും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം നടത്തിയ ചെറുത്തുനില്‍പ്പിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News