'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്'; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്‍

'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്'

Update: 2025-06-22 16:53 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്റെ താക്കീത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ പരോക്ഷ താക്കീത്.

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. അതാണ് നല്ലതെന്നും പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എം വി ഗോവിന്ദനുള്ള പിണറായിയുടെ താക്കീത്.

വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. സത്യസന്ധമായി കാര്യം പറഞ്ഞാല്‍ വിവാദമാകില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'അടിയന്തരാവസ്ഥകഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു' ഗോവിന്ദന്‍ വ്യക്തമാക്കി.

വിവാദ പ്രസ്താവനയെച്ചൊല്ലി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ രൂക്ഷവിമര്‍ശനത്തില്‍ ഗോവിന്ദന്‍ ഒറ്റപ്പെട്ടിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യത്തിന്റെ മുനയൊടിക്കുന്നതായി സെക്രട്ടറിയുടെ അസ്ഥാനത്തുള്ള ചാനല്‍ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഭൂരിപക്ഷം അംഗങ്ങളും വിമര്‍ശനമുയര്‍ത്തിയ യോഗത്തില്‍ ആരും ഗോവിന്ദന്‍ തിരുത്തിയതിനെ പോലും പിന്തുണച്ചില്ലെന്നാണ് വിവരം. പാര്‍ട്ടിയെ താറടിക്കുന്ന വിവാദങ്ങളൊഴിവാക്കാന്‍ മാധ്യമങ്ങളുമായി എപ്പോഴും ജാഗ്രതയോടെ മാത്രമേ ഇടപെടാവൂ എന്ന യോഗത്തിന്റെ പൊതു അഭിപ്രായം പരോക്ഷമായി സെക്രട്ടറിക്കുള്ള പാര്‍ട്ടിയുടെ താക്കീതുമായി.

പാര്‍ട്ടിയുടെ വിമര്‍ശനം ശരിവെക്കുന്നതായിരുന്നു തുടര്‍ന്ന് ഗോവിന്ദന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും വാക്കുകളുമെങ്കിലും വിമര്‍ശനമുണ്ടായത് അദ്ദേഹം നിഷേധിച്ചു. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രസ്താവന പാര്‍ട്ടിയില്‍ ചര്‍ച്ചയായില്ലെന്നും വിമര്‍ശനമുണ്ടായാല്‍ അത് പറയുന്നതിന് കുഴപ്പമില്ലെന്നും സ്വയം വിമര്‍ശനമുള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചരിത്രത്തിന്റെ ഭാഗമായ ഒരുകാര്യം ഞാന്‍ പറഞ്ഞെന്നു മാത്രമേയുള്ളൂ.

ആ വിഷയത്തിലുണ്ടായ തെറ്റിദ്ധാരണയില്‍ ഞാന്‍ വിശദീകരണം നല്‍കിയതാണ്. മുഖ്യമന്ത്രിക്ക് പറയാനുള്ളത് അദ്ദേഹവും പറഞ്ഞു. ഇനി അതുസംബന്ധിച്ച് ചര്‍ച്ചക്കില്ല. അതവസാനിച്ചെന്നുപറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. നിലമ്പൂരില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ്.

അതേസമയം നിലമ്പൂരില്‍ 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.

Tags:    

Similar News