കെ. സുധാകരന് മുന്നില്‍ തോറ്റു തുന്നം പാടിയ ആളാണ് 'കവച കുണ്ഡലം'; കെ.കെ രാഗേഷിന് പക്വതയില്ല, ധൈര്യമുണ്ടെങ്കില്‍ പുഷ്പചക്രവുമായി വരട്ടെ; കത്തി ഞങ്ങളുടെ കയ്യിലില്ല, ധീരജ് വധക്കേസിന്റെ യഥാര്‍ഥ ചിത്രം സര്‍ക്കാര്‍ പുറത്തുകൊണ്ട് വരണം: രാഹുല്‍ മാങ്കൂട്ടത്തില്‍

കെ. സുധാകരന് മുന്നില്‍ തോറ്റു തുന്നം പാടിയ ആളാണ് 'കവച കുണ്ഡലം'; കെ.കെ രാഗേഷിന് പക്വതയില്ല

Update: 2025-05-16 11:58 GMT

പാലക്കാട്: കെ. സുധാകരന് മുന്നില്‍ തോറ്റു തുന്നം പാടിയ ആളാണ് ഈ 'കവച കുണ്ഡലം' എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു മൂട്ട വിചാരിച്ചാല്‍ പോലും ഭയപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.കെ രാഗേഷിന് പക്വത ഇല്ലെന്നും ധൈര്യമുണ്ടെങ്കില്‍ പുഷ്പചക്രവുമായി വരട്ടെയെന്നും രാഹുല്‍ പറഞ്ഞു. ധീരജിനെ കുത്തിയ കത്തിയുമായി വന്നാല്‍ കോണ്‍ഗ്രസിന് ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്നും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നല്‍കുന്നതെന്നുമായിരുന്നു രാഗേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനാണ് രാഹുല്‍ മറുപടി നല്‍കിയത്.

ധീരജിനെ കൊലപ്പെടുത്തിയ കത്തി കോണ്‍ഗ്രസിന്റെ കയ്യിലില്ലെന്നും രാഹുല്‍ പറഞ്ഞു. ധീരജ് വധക്കേസിന്റെ യഥാര്‍ഥ ചിത്രം സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണമെന്ന പറഞ്ഞ രാഹുല്‍, ഇതുവരെ കത്തി കണ്ടെത്താത്ത് എന്ത് കൊണ്ടാണെന്നും ചോദ്യം ഉന്നയിച്ചു. ധീരജ് കൊലപാതകവുമായി യൂത്ത് കോണ്‍ഗ്രസിനോ, കെഎസ്യുവിനോ യാതൊരു ബന്ധവുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെടുന്നത്. ധീരജിന്റെ ചോര ഞങ്ങളുടെ കയ്യില്‍ പറ്റിയിട്ടില്ല, അതുകൊണ്ട് തന്നെ ആ കത്തിയും കയ്യിലില്ല. സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസും ആഭ്യന്തര വകുപ്പും കത്തി കണ്ടുപിടിക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു. അഭിമന്യു കേസിന്റെ അവസ്ഥയും സമാന രീതിയിലാണെന്നും, പ്രതികളെ കണ്ടെത്തുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

സിപിഐഎമ്മിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനവും രാഹുല്‍ ഉയര്‍ത്തി. കണ്ണൂരില്‍ സിപിഐഎം കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഗുണ്ടകള്‍ നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയെന്നാണ് സിപിഐഎമ്മിനെ രാഹുല്‍ വിശേഷിപ്പിച്ചത്. സിപിഐഎമ്മിന്റെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുമ്പോള്‍ പൊലീസ് എസ്‌കോര്‍ട്ട് പോകുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനുള്ള നീക്കമാണെന്നും രാഹുല്‍ പറഞ്ഞു.

കോന്നി ഫോറസ്റ്റ് ഓഫീസിലെ ജനീഷ് കുമാര്‍ എംഎല്‍എയുടെ രോഷ പ്രകടനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതികരിച്ചു. സ്വന്തം സര്‍ക്കാരിന് എതിരായാണ് ഭരണപക്ഷ എംഎല്‍എ നിലപാട് എടുത്തത്. എംഎല്‍എ പറയുന്നത് കേട്ടാല്‍ വി.ഡി. സതീശനാണ് വനം മന്ത്രി എന്ന് തോന്നും. ആളെ കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും എല്ലാം ഇതേ സര്‍ക്കാരിന്റെ വനം വകുപ്പാണ്. പിന്നീട് പറയുന്നു ഡിവൈഎഫ്‌ഐ വനംവകുപ്പിനെ കൈകാര്യം ചെയ്യുമെന്ന് . എല്ലാവരെയും കൈകാര്യം ചെയ്യിലാണോ ഡിവൈഎഫ്‌ഐയുടെ പണിയെന്നും രാഹുല്‍ ചോദിച്ചു.

Tags:    

Similar News