നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളും

നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്

Update: 2025-06-19 09:35 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയതിലെ അതൃപ്തി തുറന്നു പറഞ്ഞ ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഉണ്ണിത്താന്‍ രംഗത്തുവന്ന്. നിലമ്പൂര്‍നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നതെന്ന് ഉണ്ണത്താന്‍ പറഞ്ഞു. നിലമ്പൂരിലേക്ക് വരാന്‍ ആരും ക്ഷണിക്കേണ്ടതില്ല. രാജ്യതാല്‍പര്യമെന്ന് തരൂര്‍ പറയുന്നത് തരൂരിന്റെ വ്യക്തി താല്‍പര്യമാണ്.

കോണ്‍ഗ്രസിനോട് കൂറും വിധേയത്ത്വവമുള്ള നേതാക്കള്‍ വന്നിട്ടുണ്ട്. കുറെ നാളായി തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലുമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. എത്ര വളര്‍ന്നാലും നെഹ്രു കുടുംബത്തിന്റെ പ്രതിച്ഛായ തരൂരിന് ഇല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. രാജ്യതാല്‍പ്പര്യം എന്നു പറയുന്നത് തരൂരിന്റെ തമാശയാണ്. രാജ്യതാല്‍പ്പര്യം എന്നു പറയുന്നത് വ്യക്തിതാല്‍പ്പര്യമാണ്. ഓണം വരാന്‍ ഒരു മൂലം വേണമല്ലോ? അദ്ദേഹത്തെ അദ്ദേഹമാക്കി മാറ്റിയത് ആരാണെന്ന് ഓര്‍ക്കണം. ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും മത്സരിക്കാന്‍ തരൂരിന് താല്‍പ്പര്യമുണ്ടാകാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നതിന് രേഖകളും പുറത്തുവരുന്നിരുന്നു. കോണ്‍ഗ്രസ് താരപ്രചാരകരില്‍ എട്ടാമനായി തരൂരിനെ ഉള്‍പ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. എന്നാല്‍, താരപ്രചാരകരുടെ പട്ടികയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയ കാര്യം അദ്ദേഹത്തിന്റെ ഓഫീസും അറിഞ്ഞിരുന്നില്ലന്നാണ് പുറത്തുവരുന്ന സൂചനകള്‍.

കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുന്‍ഷിയും ഉള്‍പ്പെടെയുള്ള 40 പേരുടെ പട്ടികയില്‍ എട്ടാമതാണ് ശശി തരൂരിന്റെ പേരുള്ളത്. അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരന്‍ എന്നിവര്‍ക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേല്‍ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയില്‍ പത്താമതുമാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പേര് പതിനാലാമതാണ്. പാര്‍ട്ടിയില്‍ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് താര പട്ടിക.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്പൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയിരുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്. 16 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും ഒരു പ്രശ്‌നവുമില്ല. പാര്‍ട്ടിയോടുള്ള സ്‌നേഹത്തില്‍ സംശയം വേണ്ട. പാര്‍ട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊക്കെ പാര്‍ട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂര്‍ പറഞ്ഞു. താന്‍ എവിടേക്കും പോകുന്നില്ലെന്നും ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News