റീല്‍സ് കൊണ്ട് തോല്‍പ്പിക്കാനാകില്ല: ഡിജിറ്റല്‍ മീഡിയ സെല്ലില്‍നിന്ന് ചില പുഴുക്കുത്തുകള്‍ പുറത്താകും; കുറച്ചുകാലമായി ഡിജിറ്റല്‍ മീഡിയ വിഭാഗം പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രണം ഇല്ലായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

റീല്‍സ് കൊണ്ട് തോല്‍പ്പിക്കാനാകില്ല: ഡിജിറ്റല്‍ മീഡിയ സെല്ലില്‍നിന്ന് ചില പുഴുക്കുത്തുകള്‍ പുറത്താകും

Update: 2025-09-10 09:25 GMT

കാസര്‍കോട്: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് പാര്‍ടിക്കെതിരെ സംസാരിക്കുന്ന പുഴുക്കുത്തുകള്‍ ഡിജിറ്റല്‍ മീഡിയ ടീമിലുണ്ടെന്നും അവര്‍ വൈകാതെ പുറത്താകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡിജിറ്റല്‍ മീഡിയയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ടിയുടെ നിയന്ത്രണത്തിലാക്കും. പുറത്തുപോകുന്നവരാണ് കോണ്‍ഗ്രസിനുള്ളില്‍നിന്ന് വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് മനസിലാകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളായി പാര്‍ടിക്ക് യാതൊരു നിയന്തണവുമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഡിജിറ്റല്‍ മീഡിയ വിഭാഗം. കോണ്‍ഗ്രസ് നേതാക്കളെടുക്കുന്ന നിലപാടിനെ റീല്‍സ് കൊണ്ടും സോഷ്യല്‍ മീഡിയകൊണ്ടും തോല്‍പ്പിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ആ പരിപ്പ് വേവില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് സൈബര്‍ വിങിന്റെ ജോലി. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന്റെ സൈബര്‍ സേന അനഭലഷണീയമായ പ്രവണതകള്‍ വെച്ചുപുലര്‍ത്തുകയാണ്. അത് ഗൗരവതരമാണെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം ഉടലെടുത്തിരുന്നു. ഡിജിറ്റല്‍ മീഡിയ ടീം കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷ നേതാവ് പറഞ്ഞതല്ല വസ്തുതയെന്ന് വ്യക്തമാക്കി വി ടി ബല്‍റാമും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തുവന്നു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍ ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് വ്യക്തത വരുത്തി കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് പ്രസ്താവനയിറക്കി. വിവാദമായ 'ബീഡി' പോസ്റ്റിന്റെപേരില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ അജന്‍ഡയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

ചുമതലകളൊന്നും ഒഴിഞ്ഞിട്ടില്ലെന്നും വിവാദ എക്സ് പോസ്റ്റ് താന്‍ അല്ല തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എക്‌സില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കാനാണ് തനിക്ക് ചുമതല. ബിഹാര്‍ പോസ്റ്റ് കണ്ടയുടന്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അത് തന്റെ തലയിലിട്ടു. സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്കുതന്നെയാണെന്നും വി ടി ബല്‍റാം പറഞ്ഞു.

Tags:    

Similar News